സൗദി അറേബ്യയില്‍ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് മരണം

By Web TeamFirst Published Dec 25, 2022, 3:37 PM IST
Highlights

അഞ്ചു വിദേശികൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മൂന്നുപേർ തൽക്ഷണം മരിക്കുകയായിരുന്നു. രണ്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

റിയാദ്: സൗദി അറേബ്യയിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് മരണം, ഏഴ് പേർക്ക് പരിക്ക്. ദക്ഷിണ സൗദിയിലെ അൽബാഹ മേഖലയിൽ വാഹനങ്ങൾ അപകടത്തിൽപെട്ടും മണ്ണിടിഞ്ഞുമുണ്ടായ വിവിധ അപകടങ്ങളിലാണ് ജീവനുകൾ പൊലിഞ്ഞത്.

അഞ്ചു വിദേശികൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മൂന്നുപേർ തൽക്ഷണം മരിക്കുകയായിരുന്നു. രണ്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അൽബാഹ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. മറ്റൊരു അപകടത്തിൽ കാർ കണ്ടെയ്നർ ടാങ്കറുമായി കൂട്ടിയിടിച്ച് കാർ യാത്രികരായ നാല് സ്ത്രീകൾക്ക് പരിക്കേറ്റു. അഖബ എന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് ഒരാൾക്ക് നിസാര പരിക്കേറ്റു. ഇയാളെയും വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീകളെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Read More - സൗദി അറേബ്യയില്‍ മഴയും ആലിപ്പഴവര്‍ഷവും തുടരുമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ വാഹനാപകടത്തില്‍ 22 കാരന്‍ മരിച്ചു

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. 22കാരനായ ജിസിസി പൗരനാണ് മരിച്ചത്. റാസല്‍ഖൈമയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. 

പര്‍വ്വത മേഖലയില്‍ ഉണ്ടായ വാഹനാപകടത്തിന്റെ വിവരം രാവിലെ 11.24നാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് അല്‍ റാമ്‌സ് കോംപ്രിഹെന്‍സീവ് പൊലീസ് ആക്ടിങ് മേധാവി മേജര്‍ അലി അല്‍ റാഹ്ബി പറഞ്ഞു. മലമുകളിലെ റോഡിലൂടെ വാഹനമോടിക്കുന്നതിനിടെ ഡ്രൈവറായ യുവാവിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് അപകടം ഉണ്ടാകുകയുമായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Read More - ലോകകപ്പ് അവസാനിച്ചതോടെ സൗദിയിൽ നിന്ന് ഖത്തറിലേക്കുള്ള പ്രവേശന രീതിയിലും മാറ്റം

അപകടത്തില്‍പ്പെട്ട വാഹനം മലയുടെ ചെരിവിലേക്ക് തകര്‍ന്നു വീഴുകയും യുവാവ് മരണപ്പെടുകയുമായിരുന്നു. അപകടത്തെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും നാഷണല്‍ ആംബലന്‍സും സ്ഥലത്തെത്തിയിരുന്നതായി മേജര്‍ അല്‍ റാഹ്ബി കൂട്ടിച്ചേര്‍ത്തു. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

click me!