
കുവൈത്ത് സിറ്റി: കുവൈത്തില്‍ മുന്‍ എം.പി ഫലാഹ് അല്‍ സവാഗിന്റെ മരണത്തിന് കാരണം ശസ്‍ത്രക്രിയയിലെ പിഴവാണെന്ന് കോടതി കണ്ടെത്തി. എം.പിയുടെ കുടുംബത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയവും അദ്ദേഹത്തെ ചികിത്സിച്ച രണ്ട് ഡോക്ടര്‍മാരും ചേര്‍ന്ന് 1,56,000 കുവൈത്തി ദിനാര്‍ (4.13 കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നും അപ്പീല്‍ കോടതി ഉത്തരവിട്ടു.
എം.പിയുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകന്‍ ഡോ. യൂസഫ് അല്‍ ഹര്‍ബഷ് ഫയല്‍ ചെയ്‍ത കേസില്‍ രണ്ട് ഡോക്ടര്‍മാരെ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ 5000 കുവൈത്തി ദിനാറിന്റെ ജാമ്യത്തില്‍ ശിക്ഷ നടപ്പാക്കുന്നത് കോടതി തടയുകയും ചെയ്‍തു. മുന്‍ എം.പിക്ക് നടത്തിയ ശസ്‍ത്രക്രിയയില്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്ന് പിഴവുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ശിക്ഷാ വിധി.
മെഡിക്കല്‍ പിഴവ് ആരോപിച്ച് എം.പിയുടെ കുടുംബം നല്‍കിയ കേസില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം, ഫോറന്‍സിക് മെഡിസിന്‍ വകുപ്പ്, കുവൈത്ത് യൂണിവേഴ്‍സിറ്റിയുടെ കോളേജ് ഓഫ് മെഡിസിന്‍ എന്നിവയോട് ആരോപണങ്ങള്‍ പരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ശസ്‍ത്രക്രിയയിലെ പിഴവ് കാരണം എം.പിക്ക് രക്തത്തില്‍ അണുബാധയുണ്ടായെന്ന് അന്വേഷണത്തില്‍ വ്യക്തമാവുകയു ചെയ്‍തു
ശസ്ത്രക്രിയ നടത്തിയ കുവൈത്തിലെ സൗദ് അല്‍ ബാബ്‍തൈന്‍ സെന്റര്‍ ഫോര്‍ ബേണ്‍സ് ആന്റ് പ്ലാസ്റ്റിക് സര്‍ജറിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെയാണ് കുടുംബം പരാതി നല്‍കിയത്. ഇവരില്‍ ഒരാളാണ് പിഴവ് വരുത്തിയതെന്നും ആരോപിച്ചിരുന്നു. എംപിയുടെ മരണത്തിന് താത്കാലിക നഷ്ടപരിഹാരമായി 5001 ദിനാര്‍ വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
Read also: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: ഫാമിലി വിസകള്‍ ഉടന്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ