കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കമിതാക്കളുടെ പണം കവര്‍ന്നു; രണ്ട് പ്രതികള്‍ക്ക് ജയില്‍ശിക്ഷ

By Web TeamFirst Published Oct 2, 2022, 8:53 PM IST
Highlights

പാര്‍ക്കിങ് സ്ഥലത്തേക്ക് കാമുകിയുടെ കാറില്‍ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. തൊപ്പിയും മാസ്‌കും ധരിച്ച രണ്ടുപേര്‍ ചേര്‍ന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് യുവാവ് പറഞ്ഞു.

ദുബൈ: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കമിതാക്കളുടെ പണം കവര്‍ന്ന രണ്ട് പേര്‍ക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് ഏരിയയിലാണ് സംഭവം ഉണ്ടായത്. 

തന്നെ ആക്രമിച്ച് പണം കവര്‍ന്നതായി യുവാവ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പാര്‍ക്കിങ് സ്ഥലത്തേക്ക് കാമുകിയുടെ കാറില്‍ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. തൊപ്പിയും മാസ്‌കും ധരിച്ച രണ്ടുപേര്‍ ചേര്‍ന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് യുവാവ് പറഞ്ഞു. പിസ്റ്റളുമായെത്തിയ അക്രമി, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്റെ കാമുകിയെ മര്‍ദ്ദിച്ച ശേഷം 8,000 ദിര്‍ഹവും വ്യക്തിഗത രേഖകളും അടങ്ങിയ ബാഗുമായി കടന്നു കളഞ്ഞെന്നും ഇയാള്‍ വിശദമാക്കി. 

തന്നെ ആക്രമിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. സിഐഡി സംഘം പ്രതികളെ തിരിച്ചറിഞ്ഞ അവരില്‍ ഒരാളെ് അറസ്റ്റ് ചെയ്തതായി പൊലീസിന്റെ രേഖകളില്‍ വ്യക്തമാക്കുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. 11,000 ദിര്‍ഹം പിഴയും ജയില്‍ശിക്ഷയുമാണ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തും. 

Read More:  യുഎഇയിലെ പൊതുമേഖലയ്ക്കും നബിദിന അവധി പ്രഖ്യാപിച്ചു

അതേസമയം ദുബൈയില്‍ നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രവാസി വനിതകള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചിരുന്നു. 12,000 ദിര്‍ഹത്തിനായിരുന്നു ആണ്‍ കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ദുബൈ ക്രിമനല്‍ കോടതിയിലെ കേസ് രേഖകള്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വിവരമറിയിച്ചതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‍തത്.

2021 ഫെബ്രുവരി മാസത്തില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയാക്കി ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. രണ്ട് മാസത്തില്‍ താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് കുട്ടിയുടെ അമ്മയാണ് സോഷ്യല്‍ മീഡിയയിലൂടെ പരസ്യം നല്‍കിയത്. കുട്ടിയെ വാങ്ങാന്‍ താത്പര്യമുണ്ടെന്ന തരത്തില്‍ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇവരെ സോഷ്യല്‍ മീഡിയയിലൂടെ സമീപിച്ചാണ് കേസിലെ എല്ലാ പ്രതികളെയും കുടുക്കിയത്. അമ്മയ്‍ക്ക് പുറമെ, അമ്മയില്‍ നിന്ന് കുഞ്ഞിനെ ഏറ്റെടുത്ത് കൊണ്ടുവരാമെന്ന് സമ്മതിച്ച മറ്റൊരു യുവതി, ജുമൈറ ഏരിയയില്‍ വെച്ച് കുഞ്ഞിനെ ഏറ്റുവാങ്ങാനെത്തിയ മറ്റൊരു യുവതി എന്നിവരാണ് അറസ്റ്റിലായത്.

Read More -  ആറ് ദിവസം മുമ്പ് കാണാതായ പ്രവാസി യുവാവിനെ 400 കിലോമീറ്റര്‍ അകലെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മറ്റൊരു മലയാളി

തന്റെ ഒരു അവിഹിത ബന്ധത്തില്‍ പിറന്നതായിരുന്നു കുട്ടിയെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പണം ആവശ്യമായിരുന്നതിനാലാണ് കുട്ടിയെ വില്‍ക്കാന്‍ തയ്യാറായതെന്നും അമ്മ പറഞ്ഞു. വിചാരണ പൂര്‍ത്തിയാക്കിയ ദുബൈ ക്രിമിനല്‍ കോടതി, കഴിഞ്ഞ ദിവസം മൂന്ന് പേര്‍ക്കും മൂന്ന് വര്‍ഷം വീതം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷാ കാലയളവ് പൂര്‍ത്തിയായ ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും.  

click me!