യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; യുഎഇയില്‍ രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ

By Web TeamFirst Published Feb 10, 2021, 2:19 PM IST
Highlights

മൂന്ന് പ്രതികളും യുവാവന്റെ വലത് കയ്യിലും ഇടത് തോളിലുമായി വെടിവെച്ചു. കേസിലെ മൂന്നാം പ്രതി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം രണ്ടുപ്രതികള്‍ ചേര്‍ന്ന് ഇയാളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി. പിന്നീട് യുവാവിനെ മുഖ്യപ്രതിയുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ എത്തിച്ച് പീഡനം തുടരുകയായിരുന്നു.

റാസല്‍ഖൈമ: യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ രണ്ട് ഗള്‍ഫ് സ്വദേശികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ച് റാസല്‍ഖൈമ ക്രിമിനല്‍ അപ്പീല്‍ കോടതി. കേസിലെ മറ്റൊരു പ്രതിക്ക് ഏഴ് വര്‍ഷം തടവുശിക്ഷയും വിധിച്ചു.

തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് പ്രതികള്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ലൈംഗിക  പീഡനത്തിനിരയാക്കിയതെന്നാണ് കേസ്. നേരില്‍ കണ്ട് സംസാരിക്കാനായി യുവാവിനെ പ്രതികളിലൊരാള്‍ ക്ഷണിച്ചു. ഇതനുസരിച്ച് കാണാനെത്തിയ ഇയാളെ പ്രതികള്‍ കാറില്‍ കയറ്റി വിജനമായ മരുഭൂമിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് പ്രതികളും യുവാവിന്റെ വലത് കയ്യിലും ഇടത് തോളിലുമായി വെടിവെച്ചു. കേസിലെ മൂന്നാം പ്രതി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം രണ്ടുപ്രതികള്‍ ഇയാളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി.

പിന്നീട് യുവാവിനെ മുഖ്യപ്രതിയുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ എത്തിച്ച് പീഡനം തുടരുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സംഭവം പുറത്തുപറഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. റാസല്‍ഖൈമ പൊലീസിന്റെ പിടിയിലായ ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍, മര്‍ദ്ദനം, അപമാനിക്കല്‍, പീഡനം, കൃത്യത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ഭീഷണി എന്നിങ്ങനെ വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയത്. കേസ് ആദ്യം പരിഗണിച്ച റാസല്‍ഖൈമ പ്രാഥമിക കോടതി രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തവും മൂന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവുശിക്ഷയും വിധിക്കുകയായിരുന്നു. മൂന്നാം പ്രതിയുടെ പ്രായം 20 വയസ്സില്‍ താഴെയാണ്. കേസില്‍ പ്രതികള്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. എന്നാല്‍ കീഴ്‌ക്കോടതി വിധിയെ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു.
 

click me!