
ദുബൈ: യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്ന സമയത്ത് നിയമലംഘനങ്ങള്‍ക്ക് ലഭിച്ച പിഴകള്‍ അന്‍പത് ശതമാനം ഇളവോടെ അടച്ചു തീര്‍ക്കാന്‍ അവസരം. രാജ്യത്തെ നാഷണല്‍ ക്രൈസിസ്, എമര്‍ജന്‍സി ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റിയാണ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രണ്ട് മാസമാണ് ഇളവ് പ്രാബല്യത്തിലുണ്ടാവുക.
മാര്‍ച്ച് 15 മുതല്‍ പിഴകളില്‍ ഇളവ് ലഭ്യമായി തുടങ്ങും. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഇളവ് പരമാവധി ഉപയോഗപ്പെടുത്തണമെന്നും വെബ്‍സൈറ്റുകള്‍ വഴിയും ആഭ്യന്തര മന്ത്രാലയത്തിന്റെ സ്‍മാര്‍ട്ട് ആപ്പുകള്‍ വഴിയും അതത് പൊലീസ് കമാന്‍ഡുകള്‍ വഴിയും പിഴത്തുക അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അര ലക്ഷം ദിര്‍ഹം വരെയാണ് യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പിഴ ചുമത്തിയിരുന്നത്. പൊതുസ്ഥലത്ത് മാസ്‍ക് ധരിക്കാത്തതിന് പിടിയിലായവര്‍ക്ക് 3000 ദിര്‍ഹം നിര്‍ബന്ധിത ആശുപത്രി പ്രവേശനം ലംഘിച്ചവര്‍ക്ക് അര ലക്ഷം ദിര്‍ഹം വരെയുമൊക്കെ പിഴ ലഭിച്ചിട്ടുണ്ട്. പിഴ തുക അടയ്ക്കണമെന്ന് കാണിച്ച് പലര്‍ക്കും പിന്നീട് പല സമയങ്ങളില്‍ സന്ദേശം ലഭിച്ചിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച ഈ അന്‍പത് ശതമാനം ഇളവ് ഉപയോഗപ്പെടുത്തി കൂടുതല്‍ പേര്‍ പിഴ അടയ്ക്കാന്‍ തയ്യാറാകുമെന്നാണ് വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam