തിങ്കളാഴ്ചയായിരുന്നു ബെൽഫാസ്റ്റിനെ നടുക്കിയ അക്രമം നടന്നത്. 40കാരൻ കത്തികൊണ്ടുള്ള ആക്രമണത്തിൽ കണ്ണിനും കഴുത്തിനും പുറത്തും പരിക്കേറ്റ് ചികിത്സയിലാണ്.
ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിൽ തെരുവിൽ വെച്ചുണ്ടായ ക്രൂരമായ കത്തിക്കുത്ത് ആക്രമണത്തിനി പിന്നാലെ മേഖലയിൽ വംശീയ ആക്രമണം ശക്തമാവുന്നു. സുഡാൻ വംശജനായ ഒരാൾ നാൽപതു വയസോളം പ്രായം വരുന്ന ബ്രിട്ടീഷ് പൌരനെ നടുറോഡിൽ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് നോർത്തേൺ അയർലൻഡിന്റെ വിവിധ മേഖലയിൽ സംഘർഷം ശക്തമായത്. പ്രതിഷേധക്കാർ വീടുകൾക്കും കാറുകൾക്കും തീയിട്ടു. അക്രമം തീവ്രമായതിന് പിന്നാലെ മേഖലയിൽ ബസ് ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്. 30 വയസുള്ള സുഡാൻ വംശജനെ കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങൾക്ക് ബുധനാഴ്ച കോടതിയിൽ ഹാജരാക്കാനിരിക്കുകയാണ്. തിങ്കളാഴ്ചയായിരുന്നു ബെൽഫാസ്റ്റിനെ നടുക്കിയ അക്രമം നടന്നത്. 40കാരൻ കത്തികൊണ്ടുള്ള ആക്രമണത്തിൽ കണ്ണിനും കഴുത്തിനും പുറത്തും പരിക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഭയാർത്ഥിയായ യുവാവിന്റെ ക്രൂരതയെന്ന നിലയിലാണ് വീഡിയോ വൈറലായത്. അക്രമിയുടെ കൃത്യമായ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ലെങ്കിലും ഇത് ഭീകരവാദവുമായി ബന്ധപ്പെട്ട ഒന്നല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംഘർഷം ശക്തമായ സാഹചര്യത്തിൽ നോർത്തേൺ അയർലൻഡിലെ രാഷ്ട്രീയ നേതാക്കളും പൊലീസ് മേധാവിയും അടിയന്തര വാർത്താ സമ്മേളനം വിളിച്ച് ചേർക്കുകയും സമാധാനം പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ജനവിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങളോ വെറുപ്പ് പടർത്തുന്ന പ്രചാരണങ്ങളോ പാടില്ലെന്നും, കുപ്രചാരണങ്ങളിൽ വീഴരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അനിയന്ത്രിതമായ കുടിയേറ്റം തടയാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി നേതാവ് ഗാവിൻ റോബിൻസൺ ആവശ്യപ്പെട്ടു. പ്രതി 2023 സെപ്റ്റംബറിൽ അഞ്ച് വർഷത്തെ വിസയിലാണ് യുകെയിൽ എത്തിയതെന്നും സുഡാനിൽ നിന്ന് പാരിസും ഡബ്ലിനും വഴി ബെൽഫാസ്റ്റിൽ എത്തി അഭയം തേടുകയായിരുന്നുവെന്നും പൊലീസ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുള്ളത്. പ്രതിക്കെതിരെ മുൻപ് മറ്റ് പൊലീസ് കേസുകളൊന്നും ഉണ്ടായിരുന്നില്ല. യുകെ പ്രധാനമന്ത്രി കീർ സ്റ്റാമർ ഈ അക്രമത്തെ കടുത്ത ഭാഷയിൽ അപലപിക്കുകയും ഇത്തരം ക്രൂരതകൾ തെരുവിൽ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.


