Gulf News : യുഎഇയില്‍ 4511 പേരുടെ 2352 കോടിയുടെ ലോണുകള്‍ എഴുതിത്തള്ളി

By Asianet MalayalamFirst Published Nov 26, 2021, 2:06 PM IST
Highlights

യുഎഇ ഭരണ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം രാജ്യത്തെ വിവിധ ബാങ്കുകള്‍ ചേര്‍ന്ന് 2352 കോടി രൂപയുടെ ലോണുകള്‍ എഴുതിത്തള്ളി.

അബുദാബി: യുഎഇയില്‍ 4511 സ്വദേശികളുടെ ലോണുകള്‍ എഴുതിത്തള്ളി. 1,157,388,000 ദിര്‍ഹത്തിന്റെ (2352 കോടിയിലധികം ഇന്ത്യന്‍ രൂപ) ലോണുകളാണ് ഇത്തരത്തില്‍ വിവിധ ബാങ്കുകള്‍ ചേര്‍ന്ന് എഴുതിത്തള്ളിയത്. യുഎഇ ഭരണ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. 

ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‍സ്യല്‍ ബാങ്ക്, എമിറേറ്റ്സ് എന്‍ബിഡി, അബുദാബി ഇസ്ലാമിക് ബാങ്ക്, സ്റ്റാന്‍ഡേര്‍ട് ചാര്‍ട്ടേഡ്, മശ്‍രിഖ് ബാങ്ക്, ഇത്തിസാലാത്ത്, നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ, ദുബൈ ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക്, കൊമേഴ്യല്‍ ബാങ്ക് ഇന്റര്‍നാഷണല്‍, ഷാര്‍ജ ഇസ്ലാമിക് ബാങ്ക്, റാക് ബാങ്ക്, അംലാക് ഫിനാന്‍സ്, അല്‍ മസ്‍റഫ് അറബ് ബാങ്ക് ഫോര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഫോറിന്‍ ട്രേഡ്, നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ഖുവൈന്‍, കൊമേസ്യല്‍ ബാങ്ക് ഓഫ് ദുബൈ, അജ്‍മാന്‍ ബാങ്ക്, ആഫഖ് ഇസ്ലാമിക് ഫിനാന്‍സ്, റീം ഫിനാന്‍സ് എന്നിവയാണ് സ്വദേശികളുടെ വായ്‍പകള്‍ എഴുതിത്തള്ളിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. 

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ സെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ പിന്തുണയോടെയും യുഎഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മേല്‍നോട്ടത്തിലുമായിരുന്നു നടപടികള്‍. 

സ്വദേശികള്‍ക്ക് മാന്യമായ ജീവിത സൗകര്യമൊരുക്കുന്നതിനും സാമൂഹിക സ്ഥിരതയുടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ അവരെ നിലനില്‍ത്തുന്നതിന്റെയും ഭാഗമായാണ് ഇത്തരമൊരു നടപടി യുഎഇ നടപടി സ്വീകരിച്ചതെന്ന് കടാശ്വാസത്തിനുള്ള പ്രത്യേക കമ്മിറ്റിയുടെ ചെയര്‍മാന്‍ ജാബിര്‍ മുഹമ്മദ് ഗനീം അല്‍ സുവൈദി പറഞ്ഞു.

click me!