5000 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യുഎഇ അധികൃതര്‍

By Web TeamFirst Published Dec 7, 2018, 4:36 PM IST
Highlights

സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകളും തട്ടിപ്പുകളും നിരീക്ഷിക്കാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഇത്തിസാലാത്തുമായി ചേര്‍ന്ന് പുതിയ സംവിധാനത്തിന് രൂപം നല്‍കിയതായി ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു. 

ദുബായ്: അയ്യായിരത്തിലധികം സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ രാജ്യത്ത് ബ്ലോക്ക് ചെയ്തതായി ദുബായ് പൊലീസ് അറിയിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ആരംഭിച്ച കാമ്പയിനുമായി ബന്ധപ്പെട്ടാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചത്.

സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകളും തട്ടിപ്പുകളും നിരീക്ഷിക്കാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഇത്തിസാലാത്തുമായി ചേര്‍ന്ന് പുതിയ സംവിധാനത്തിന് രൂപം നല്‍കിയതായി ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു. തട്ടിപ്പുകള്‍ നടത്തുന്ന അക്കൗണ്ടുകളെ ഇങ്ങനെ ബ്ലോക്ക് ചെയ്യും.  കഴിഞ്ഞ വര്‍ഷം പകുതിക്ക് ശേഷം അയ്യായിരത്തോളം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. ഇതിനായി ഓട്ടോമാറ്റിക് സംവിധാനമുണ്ട്.

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവ വഴി ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത് കൊണ്ടുതന്നെ സൈബര്‍ കുറ്റവാളികള്‍ പ്രധാനമായും ലക്ഷ്യമിടുന്നതും യുഎഇയിലെ ജനങ്ങളെയാണ്. 2015ല്‍ 128 ഓണ്‍ലൈന്‍ തട്ടിപ്പുകളായിരുന്നു ദുബായില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2016ല്‍ 292 കേസുകളും 2017ല്‍ 133 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ വര്‍ഷം ഇതുവരെ 126 തട്ടിപ്പുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തട്ടിപ്പുകള്‍ അധികവും രാജ്യത്തിന് പുറത്തുനിനിന്ന് കൈകാര്യം ചെയ്യപ്പെടുന്ന അക്കൗണ്ടുകള്‍ വഴിയാണ് നടക്കുന്നത്.

click me!