Latest Videos

മസാജ് കാര്‍ഡിലെ പരസ്യം കണ്ട് സമീപിച്ച പ്രവാസിയെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു

By Web TeamFirst Published Nov 26, 2022, 10:06 PM IST
Highlights

ദുബൈയില്‍ വെച്ച് കാറിന്റെ വിന്‍ഡോയില്‍ ആരോ കൊണ്ടുവെച്ച കാര്‍ഡില്‍ നിന്നാണ് നമ്പര്‍ കിട്ടിയത്. വിളിച്ചപ്പോള്‍ സ്‍ത്രീ ശബ്‍ദത്തില്‍ മറുപടി. തുടര്‍ന്ന് എത്തിച്ചേരേണ്ട ലൊക്കേഷന്‍ അയച്ചുകൊടുത്തു. പറഞ്ഞതുപ്രകാരം അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ മൂന്ന് ആഫ്രിക്കന്‍ വനിതകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. 

ദുബൈ: യുഎഇയില്‍ മസാജ് കാര്‍ഡിലെ പരസ്യം കണ്ട് സമീപിച്ച പ്രവാസിയെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു. അബുദാബിയില്‍ താമസിക്കുന്ന പ്രവാസിക്ക് ദുബൈയില്‍ വെച്ചാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതെന്ന് അദ്ദേഹം യുഎഇയിലെ ഒരു മാധ്യമത്തോട് പറഞ്ഞു.

ദുബൈയില്‍ വെച്ച് കാറിന്റെ വിന്‍ഡോയില്‍ ആരോ കൊണ്ടുവെച്ച കാര്‍ഡില്‍ നിന്നാണ് നമ്പര്‍ കിട്ടിയത്. വിളിച്ചപ്പോള്‍ സ്‍ത്രീ ശബ്‍ദത്തില്‍ മറുപടി. തുടര്‍ന്ന് എത്തിച്ചേരേണ്ട ലൊക്കേഷന്‍ അയച്ചുകൊടുത്തു. പറഞ്ഞതുപ്രകാരം അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ മൂന്ന് ആഫ്രിക്കന്‍ വനിതകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ആദ്യം പണം നല്‍കണമെന്നതായിരുന്നു ആവശ്യം. അത് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി ഉപദ്രവിച്ചു.

എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ആവശ്യപ്പെട്ടും മര്‍ദിച്ചു. ഒടുവില്‍ കാര്‍ഡില്‍ പണമൊന്നുമില്ലെന്ന് മനസിലായപ്പോള്‍ ഒന്നാം നിലയില്‍ നിന്ന് യുവാവിനെ സംഘം താഴേക്ക് എറിയുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയത് പ്രകാരം സ്ഥലത്ത് റെയ്‍ഡ് നടന്നു. അന്നു തന്നെ സംഘത്തിലെ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‍തു.

ഒന്നാം നിലയില്‍ നിന്ന് താഴെ വീണതുമൂലം ശരീരത്തില്‍ പൊട്ടലുകളും മുറിവുകളുമുണ്ടായി. ഭാഗ്യത്തിന് അവ ഗുരുതരമായിരുന്നില്ല. ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്‍ഡുകളില്‍ നിന്ന് ലഭിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ഒരിക്കലും ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും അവ തട്ടിപ്പിനുള്ള വഴികളാണെന്നും അദ്ദേഹം പറയുന്നു.

മസാജ് സെന്ററുകളുടെ പേരിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടികളാണ് ദുബൈ പൊലീസ് സ്വീകരിക്കുന്നത്. അറുപത് ലക്ഷത്തിലധികം കാര്‍ഡുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ഇത്തരം കാര്‍ഡുകളില്‍ നല്കിയിരുന്ന 900ല്‍ അധികം ഫോണ്‍ നമ്പറുകള്‍ വിച്ഛേദിക്കുകയും ചെയ്‍തു. 879 പേരെ ഇത്തരം കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്‍തിട്ടുണ്ട്. ഇവരില്‍ 309 പേര്‍ മസാജ് സെന്ററുകളുടെ പരസ്യ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് അറസ്റ്റിലായത്. 588 പേരെ പൊതു സദാചാര മര്യാദകള്‍ ലംഘിച്ചതിനും അറസ്റ്റ് ചെയ്‍തു. കാര്‍ഡുകള്‍ക്ക് പുറമെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയും സമാനമായ തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. 

Read  also:  യുഎഇയില്‍ ശമ്പളം കുറയ്ക്കുന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

click me!