യുഎഇയിൽ സ്വദേശിവൽക്കരണം ഊർജിതമാക്കാൻ തീരുമാനം

By Web TeamFirst Published Oct 1, 2019, 12:07 AM IST
Highlights

മൂന്ന് വർഷത്തിനകം യുഎഇയിൽ തദ്ദേശീയർക്കായി 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്വകാര്യ മേഖലയിൽ 160 തസ്തികകൾ സ്വദേശികൾക്കായി പരിമിതപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു

അബുദാബി: യുഎഇയിൽ സ്വദേശിവൽക്കരണം ഊർജിതമാക്കാൻ മന്ത്രിസഭാ തീരുമാനം. മൂന്ന് വർഷത്തിനകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്വകാര്യ മേഖലയിൽ 160 തസ്തികകൾ സ്വദേശികൾക്കായി പരിമിതപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ബാങ്കുകൾ, വ്യോമ മേഖല, ഇത്തിസലാത്ത്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ അടുത്ത മൂന്ന് വർഷത്തിനകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പ്രഥമ തീരുമാനം. കൂടാതെ 18,000 സ്വദേശി പൗരന്മാരെ തൊഴിലിനു പ്രാപ്തമാക്കുന്ന പരിശീലനങ്ങൾക്കായി 30 കോടി ദിർഹം വിനിയോഗിക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. നികുതി വഴി ലഭിക്കുന്ന തുകയുടെ ഒരു വിഹിതം സ്വദേശിവൽക്കരണത്തിനു സഹായകമായി വിനിയോഗിക്കും. 

സ്വദേശികൾക്ക് സർക്കാരിൽ നിന്നും സാമ്പത്തിക സഹായം നൽകി അവരെ തൊഴിലിനു പ്രാപ്‌തരാക്കും. പ്രതിവർഷം എട്ടായിരം പേരെ സ്വകാര്യ മേഖലയിൽ നിയമിക്കാനാവശ്യമായ തൊഴിൽ പരിശീലനം നൽകാനാണ് തീരുമാനം. സ്വകാര്യ മേഖലയിൽ തുല്യത നൽകുന്ന വിധം നിയമ ഭേദഗതിയുണ്ടാകും. പുതിയ മന്ത്രിസഭാ തീരുമാനപ്രകാരം സ്വകാര്യ മേഖലയിൽ 160 തസ്തികകൾ സ്വദേശികൾക്ക് പരിമിതപ്പെടുത്തും. ഇവയിൽ കൂടുതലും അഡ്മിനിസ്ട്രേഷൻ, സൂപ്പർവൈസിങ് തസ്തികകളാണ്. 
സ്വകാര്യവത്കരണത്തിൽ പിന്നാക്കം നിൽക്കുന്ന സ്ഥാപനങ്ങൾ ഓരോ വർഷവും ക്വാട്ട പൂർത്തീകരിക്കണം. സ്വദേശിവൽക്കരണത്തിനു സാമ്പത്തിക സഹായം നൽകുന്ന വ്യക്തിത്വങ്ങളെ സർക്കാർ ആദരിക്കും. സ്വദേശിവൽക്കരണം ഊർജിതമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തങ്ങളുടെ തൊഴിലിനെ ബാധിക്കുമോയെന്ന ആശങ്കിയിലാണ് രാജ്യത്തുകഴിയുന്ന മലയാളികളടക്കമുള്ള വിദേശികള്‍.
 

click me!