
അബുദാബി: ശ്വാസകോശ സംബദ്ധമായ അസുഖങ്ങള്‍ കാരണം സ്കൂളുകളില്‍ വരാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ ലഭ്യമായ ഇ-ലേണിങ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയാന്‍ സ്കൂളുകള്‍ കേന്ദ്രമാക്കി ആരോഗ്യ പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച് സ്കൂളുകള്‍ക്ക് അധികൃതര്‍ പ്രത്യേക സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കാരണം സ്കൂളില്‍ വരാന്‍ കഴിയാത്ത കുട്ടികളുടെ അധ്യയനം ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ അല്ലെങ്കില്‍ അധ്യാപകര്‍ ഫോണ്‍ വഴിയോ നടത്തണമെന്ന് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. ശ്വസന സംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഏതെങ്കിലും വിദ്യാര്‍ത്ഥിയില്‍ പ്രകടമാകുന്നപക്ഷം അത് പൂര്‍ണമായി ഭേദമാകുന്നത് വരെ അവര്‍ക്ക് ക്ലാസില്‍ വരാതിരിക്കാനുള്ള അനുമതി സ്കൂള്‍ അധികൃതരും അധ്യാപകരും നല്‍കണം. സ്കൂള്‍ നഴ്സിന്റെ ശുപാര്‍ശ അനുസരിച്ചായിരിക്കണം ഇതില്‍ തീരുമാനമെടുക്കേണ്ടത്.
പകര്‍ച്ച വ്യാധികളുടെ വ്യാപനം സംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വൈറസിനെക്കുറിച്ചുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കണം. പൊതുശുചിത്വം പാലിക്കുകയും ആവശ്യമായ അണുനാശിനികളും സാനിറ്റൈസറുകളും ക്ലാസുകളില്‍ നല്‍കുകയും വേണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ