
മക്ക: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിസാ കാലാവധി തീരുന്നതിനു മുന്‍പ് സ്വദേശത്തേക്കു മടങ്ങാന്‍ കഴിയാതിരുന്ന ഉംറ തീര്‍ത്ഥാടകര്‍ക്കു പിഴയില്ലാതെ നാട്ടിലേക്കു മടങ്ങാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട സമയ പരിധി നാളെ അവസാനിക്കും. ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട സമയമാണ് നാളെ അവസാനിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിസ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ കുടുങ്ങിയ ഉംറാ തീര്‍ത്ഥാടകര്‍ക്കാണ് പ്രത്യേക ഇളവ് പ്രഖ്യാപിച്ചിരുന്നത്. \
ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട സമയമാണ് നാളെ അവസാനിക്കുന്നതെന്ന് സൗദി ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. ഇളവ് ലഭിക്കുന്നതിന് തീര്‍ത്ഥാടകര്‍ ഓണ്‍ലൈനായി ഹജ്ജ്- ഉംറ മന്ത്രാലയത്തിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിച്ചാല്‍ വിസ കാലാവധി കഴിഞ്ഞും രാജ്യത്തു തങ്ങിയതിനുള്ള ശിക്ഷാ നടപടികളില്‍ നിന്നിവരെ ഒഴിവാക്കും. ഒപ്പം സര്‍ക്കാര്‍ ചിലവില്‍ ഇവര്‍ക്ക് സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിനുള്ള യാത്രാ സൗകര്യവും ചെയ്യും.
ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും യാത്രാ സമയവും എസ്എംഎസ് ആയി തീര്‍ത്ഥാടകരെ മുന്‍കൂട്ടി അറിയിക്കുമെന്നും ജവാസാത് ഡയറക്ടറേറ്റ് വ്യക്തമാക്കി. എന്നാല്‍ ഇളവ് ആനുകൂല്യം ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാത്ത തീര്‍ത്ഥാടകര്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജവാസാത് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam