രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ കുട്ടികളുടെ ഭക്ഷണസാധനങ്ങൾ നിര്‍മ്മിക്കുന്ന വ്യാജ ഫാക്ടറി കണ്ടെത്തി. 12 പേര്‍ പിടിയിൽ. അറബ്, ഏഷ്യൻ വംശജരാണ് പിടിയിലായത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ ഒരു വീടിനുള്ളിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന വ്യാജ ഭക്ഷണ നിർമ്മാണ ശാലയും സംഭരണശാലയും ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം കണ്ടെത്തി. കുട്ടികൾക്കുള്ള ഭക്ഷണസാധനങ്ങൾ നിർമ്മിച്ചിരുന്ന ഈ ഫാക്ടറിയിൽ നിന്ന് വിവിധ അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഈ ഫാക്ടറിയെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പൊലീസ് റെയ്ഡ് നടത്തിയത്.

നിയമപരമായ ലൈസൻസുകളോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഇവിടെ ഭക്ഷണസാധനങ്ങൾ നിർമ്മിച്ചിരുന്നത്. വ്യാവസായിക യന്ത്രങ്ങളും പാക്കേജിംഗ് മെറ്റീരിയലുകളും ഉപയോഗിച്ച് ഇവിടെ പാക്ക് ചെയ്യുന്ന ഭക്ഷണസാധനങ്ങൾ രാജ്യത്തെ പ്രമുഖ സഹകരണ സംഘങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യം. അറബ്, ഏഷ്യൻ സ്വദേശികളായ 12 പ്രതികളെയും നിയമനടപടികൾക്കായി അധികൃതർക്ക് കൈമാറി. ലൈസൻസുള്ള മറ്റു സ്ഥലങ്ങളിലാണ് ഉൽപ്പാദനം നടക്കുന്നതെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ വീടിനുള്ളിലെ പ്രവർത്തനം.