
അബുദാബി: അല്‍ ബദായിലെ കൊമേഴ്സ്യല്‍ സെന്‍റര്‍ പ്രോജക്ട് 20 ശതമാനം പൂര്‍ത്തിയായതായി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്‍റെ ഇന്‍വെസ്റ്റ്‌മെന്‍റ് ഡിവിഷന്‍ വെളിപ്പെടുത്തി. യൂണിയന്‍ കോപിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യപിപ്പിക്കുന്നതിനും സമൂഹത്തിലെ കൂടുതല്‍ ആളുകളിലേക്കും ഓഹരി ഉടമകളിലേക്കും സേവനങ്ങള്‍ എത്തിക്കുന്നതിനും പുറമെ ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ഷോപ്പിങ് അനുഭവം കൂടി പ്രദാനം ചെയ്യുന്നതിന്‍റെ ഭാഗമായാണ് അല്‍ ബദായിലെ കൊമേഴ്സ്യല്‍ സെന്‍റര്‍ പ്രോജക്ട്.
ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ ഷോപ്പിങ് അനുഭവം സാധ്യമാക്കുന്നതിനായി അന്താരാഷ്ട്ര തലത്തിലുള്ള സവിശേഷതകളോട് കൂടിയുള്ള ശാഖകള്‍ വിന്യസിച്ച് കൊണ്ട് ഈ ഉദ്ദേശ്യം നേടാനാണ് യൂണിയന്‍ കോപ് പദ്ധതിയിടുന്നത്. ഇതിലൂടെ എമിറേറ്റിലെ ചരക്ക് സംഭരണവും രാജ്യത്തിന്‍റെ പൊതുവായ ചരക്ക് സംഭരണവും ഏഴ് ശതമാനം വരെ വര്‍ധിപ്പിക്കാനും സാധിക്കും.
ദ്രുതഗതിയിലുള്ള വളര്‍ച്ചയും വ്യാപനവും പിന്തുണയ്ക്കുന്നതിനുള്ള പദ്ധതി യൂണിയന്‍ കോപ് തുടരുകയാണെന്ന് യൂണിയന്‍ കോപ് സിഇഒ എച്ച് ഇ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു. ഓഹരി ഉടമകള്‍ക്കായി ഏറ്റവും മികച്ച പ്രയോജനങ്ങള്‍ നേടാനും ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കാനും സമൂഹത്തിലെ അംഗങ്ങള്‍ക്കായി വിലനിലവാരം ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്ന് യൂണിയന്‍ കോപ് സിഇഒ അല്‍ ഫലസി കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളില്‍ അബുദാബി, അല്‍ ഐന്‍, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ യൂണിയന്‍ കോപ് പദ്ധതി തയ്യാറാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അല്‍ ബദാ പ്രോജക്ട് നടപ്പിലാക്കുമ്പോള്‍ അന്താരാഷ്ട്ര നിലവാരം പാലിക്കുന്നതിനായി കട്ടിങ്- എഡ്ജ് കണ്‍സ്ട്രക്ഷന്‍ രീതി പ്രയോഗിക്കാനാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് യൂണിയന്‍ കോപ് സിഇഒ അല്‍ ഫലസി വ്യക്തമാക്കി. അല്‍ വസ്ല്‍ റോഡിന് അഭിമുഖമായി വരുന്ന രീതിയിലാണ് രണ്ട് നിലകളുള്ള അല്‍ ബദായിലെ പ്രോജക്ട് സ്ഥിതി ചെയ്യുന്നതെന്ന് യൂണിയന്‍ കോപ് സിഇഒ വിശദമാക്കി. ബേസ്മെന്‍റ്, ഗ്രൗണ്ട് ഫ്ലോര്‍, ഒന്നാം നില എന്നിവ ഉള്‍പ്പെടുന്ന അല്‍ ബദായിലെ പ്രോജക്ടിന് ഏകദേശം 4 കോടി 39,000 ദിര്‍ഹമാണ് നിര്‍മ്മാണ ചെലവ് കണക്കാക്കുന്നത്.
105,970 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ബേസ്മെന്‍റ്, ഗ്രൗണ്ട് ഫ്ലോര്‍ എന്നിവിടങ്ങളിലായി 61 പാര്‍ക്കിങ് സ്പേസുകള്‍ ഒരുക്കും. 25,484 ചതുരശ്ര അടി അല്ലെങ്കില്‍ 2367 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള യൂണിയന്‍ കോപിന്‍റെ സൂപ്പര്‍ മാര്‍ക്കറ്റ് ഒന്നാം നിലയിലാണുള്ളത്. 2021 ജനുവരിയോട് കൂടി പ്രോജക്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam