
ദുബൈ: ഭര്‍ത്താവിന്‍റെ വില്‍പത്രത്തിന്‍റെ ആധികാരികത തെളിയിക്കാനാകാതെ വന്നതോടെ 73.4 കോടി ദിര്‍ഹത്തിന്‍റെ സ്വത്ത് കേസില്‍ ദുബൈ കോടതിയില്‍ പ്രവാസി വനിത പരാജയപ്പെട്ടു. 75കാരിയായ ലെബനീസ് വനിതയാണ് ദുബൈ പേഴ്സണല്‍ സ്റ്റാറ്റസ് കോടതിയിലെ കേസില്‍ പരാജയപ്പെട്ടത്. 2013ല്‍ എഴുതിയതെന്ന് പറയുന്ന രേഖയുടെ ആധികാരികതയാണ് തെളിയിക്കാനാകാതെ പോയത്.
യുഎഇ ആസ്ഥാനമായുള്ള നിര്‍മ്മാണ കമ്പനിയുടെ പങ്കാളിയായിരുന്നു പ്രവാസി വനിതയുടെ ഭര്‍ത്താവായ കനേഡിയന്‍ സ്വദേശി. വില്‍പ്പത്രം നടപ്പിലാക്കുന്ന സമയത്ത് കനേഡിയന്‍ അനന്തരാവകാശ നിയമം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായാണ് പ്രവാസി വനിത അവകാശപ്പെട്ടത്.
Read More - തൊഴില്‍ തട്ടിപ്പിനിരയായി യുഎഇയിലും ഒമാനിലും ദുരിത ജീവിതം താണ്ടിയ മലയാളി വീട്ടമ്മ നാട്ടിലേക്ക് മടങ്ങി
2020 ഒക്ടോബറില്‍ പ്രവാസി വനിതയുടെ ഭര്‍ത്താവ് ദുബൈയില്‍ മരിച്ചു. തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഒരു വര്‍ഷത്തിലധികമായി കേസില്‍ ജഡ്ജിമാര്‍ വാദം കേട്ടു. ദുബൈ മറീനയിലെ ദമ്പതികളുടെ വീട്, മൂന്ന് വില്ലകള്‍, 29 അപ്പാര്‍ട്ട്മെന്‍റുകള്‍, ദുബൈയിലെ വിവിധ പ്രദേശങ്ങളിലെ 10 ലാന്‍ഡ് പ്ലോട്ടുകള്‍, നാല് ആഢംബര കാറുകള്‍ എന്നിവ ഉള്‍പ്പെടെ ലഭിക്കാനിരുന്ന അനന്തരാവകാശത്തില്‍ ഭര്‍ത്താവിന്‍റെ സഹോദരങ്ങളെ ഒഴിവാക്കാനാണ് പ്രവാസി വനിത ശ്രമിച്ചത്.
Read More - ദുബൈയിലെ പുതിയ ഹിന്ദു ക്ഷേത്രം സന്ദര്‍ശിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര
കുട്ടികളില്ലാത്ത ഇയാളുടെ അടുത്ത ബന്ധുക്കളായ രണ്ട് സഹോദരിമാരും സഹോദരന്മാരും യുഎഇ കോടതിയില്‍ അനന്തരാവകാശ ഇന്‍വെന്‍ററി അഭ്യര്‍ത്ഥന സമര്‍പ്പിച്ചതിന് ശേഷമാണ് മരണപ്പെട്ടയാളുടെ ഭാര്യ ഹര്‍ജി നല്‍കിയതെന്ന് കോടതിയില്‍ വാദം ഉയര്‍ന്നു. സ്ത്രീയുടെ അറിവോടെയാണ് ഇന്‍വെന്‍ററിക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചതെന്നും ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞാണ് അവര്‍ കോടതിയെ സമീപിച്ചതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
വില്‍പത്രം യുഎഇയിലോ കാനഡയിലോ രജിസ്റ്റര്‍ ചെയ്തതിന് തെളിവുകളൊന്നും കണ്ടെത്തിയില്ല. വില്‍പത്രത്തിന്‍റെ ആധികാരികത തെളിയിക്കുന്നതില്‍ സ്ത്രീ പരാജയപ്പെടുകയായിരുന്നു. കോടതിയില്‍ സമര്‍പ്പിക്കാന്‍ ആദ്യം വിസമ്മതിച്ച വില്‍പത്രത്തിന്‍റെ പകര്‍പ്പ്, ദുബൈയിലെ ക്രിമിനല്‍ ലബോറട്ടറിയില്‍ പരിശോധിച്ചുവെന്നും അതിലെ ഒപ്പ് പാസ്പോര്‍ട്ടിലെ ഒപ്പ് പോലെ അല്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. നിരവധി വാദം കേട്ട ശേഷമാണ് സ്ത്രീയുടെ കേസ് തള്ളിക്കളയാന്‍ ജഡ്ജിമാര്‍ ഉത്തരവിട്ടത്. വിധിക്കെതിരെ 30 ദിവസത്തിനകം അവര്‍ക്ക് അപ്പീല്‍ നല്‍കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam