
റിയാദ്: സ്വന്തം നാട്ടുകാരനെ തന്ത്രപൂർവം വിളിച്ചുവരുത്തി ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ യമൻ പൗരെൻറ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് കിഴക്കൻ പ്രവിശ്യയിൽ ശിക്ഷ നടപ്പിലാക്കിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. യമൻ സ്വദേശിയായ അബ്ദു റബ്ബ് സ്വാലിഹ് അൽ ഗശാമിയാണ് ശിക്ഷയ്ക്കിരയായത്.
സ്വന്തം നാട്ടുകാരനായ അബ്ദുല്ല മുഹമ്മദ് അൽ ഗശാമിയെ മുൻകൂട്ടി പ്ലാൻ ചെയ്ത് ഒരു പ്രത്യേക സ്ഥലത്തേക്ക് ക്ഷണിച്ചുവരുത്തുകയും, തുടർന്ന് ക്രൂരമായി മർദ്ദിച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ സുരക്ഷാ ഏജൻസികൾ നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിൽ പ്രതിയെ അതിവേഗം പിടികൂടി വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കി.
വഞ്ചനാപരമായ രീതിയിൽ മുൻകൂട്ടി പദ്ധതിയിട്ടാണ് കൊലപാതകം നടത്തിയതെന്ന് വിചാരണ വേളയിൽ തെളിഞ്ഞതോടെ കോടതി ഇസ്ലാമിക നിയമപ്രകാരം വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിചാരണക്കോടതിയുടെ വിധി ശരിവെച്ചതിനെ തുടർന്ന്, ശിക്ഷ നടപ്പാക്കാൻ ഉത്തരവിട്ടുകൊണ്ടുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്ത് ക്രമസമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ശിക്ഷ പൂർണ്ണമായും നടപ്പിലാക്കിയതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam