
ദുബായ്: ദുബായിൽ മലയാളി യുവാവ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. യുവാവ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചതല്ലെന്നും ആത്മഹത്യ ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. കെട്ടിടത്തിന്റെ കാവൽക്കാരനെ കബളിപ്പിച്ചാണ് യുവാവ് കെട്ടിടത്തിന് മുകളിൽ എത്തിയതെന്നും അവിടെ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മലപ്പുറം ജില്ലയിലെ തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാനെയാണ് ആണ് ഈ മാസം 17ന് സിലിക്കോൺ ഒയാസീസിലുള്ള ബഹുനില കെട്ടിടത്തിന്റെ 24–ാം നിലയിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാവൽക്കാരന്റെ ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയതെന്ന് അൽ റാഷിദിയ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. സയീദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് പറഞ്ഞു.
സ്ഥലത്തെത്തിയ പൊലീസ് പട്രോളും ഫോറന്‍സിക് വിദഗ്ധനും കെട്ടിടത്തിന് താഴെ വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കാവൽക്കാരനെ കബളിപ്പിച്ചാണ് സബീൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ എത്തിയത്. തനിക്ക് താമസിക്കാൻ ഫ്ലാറ്റ് വേണമെന്ന് ആവശ്യപ്പെട്ടാണ് വാച്ച്മാന്റെ കയ്യിൽനിന്ന് സബീൽ 24–ാം നിലയിലെ മുറിയുടെ താക്കോൽ വാങ്ങിയത്. തുടർന്ന് മുറിയിലേക്ക് പോയ സബീൽ ബാൽക്കണിയിൽ നിന്ന് ചാടുകയായിരുന്നു.
Read More: ദുബായില്‍ മലയാളി എഞ്ചിനീയർ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു
സംഭവത്തിന്റെ ദൃശ്യങ്ങൾ കെട്ടിടത്തിലെ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. തന്റെ ഷൂസും മൊബൈൽ ഫോണും ബാൽക്കണിയിൽ വച്ച ശേഷമായിരുന്നു ചാടിയത്. 12 മിനിറ്റിനകം മരണം സംഭവിച്ചതായും പൊലീസ് വ്യക്തമാക്കി. പോസ്റ്റുമോർട്ടത്തിന് ശേഷം യുവാവിന്റെ മൃതദേഹം വ്യാഴാഴ്ച പുലർച്ചെ ജന്മനാട്ടിലേക്ക് കൊണ്ടുപോയതായി സമൂഹിക പ്രവർത്തകനായ നസീർ വെട്ടനാപ്പള്ളി പറഞ്ഞു.
അന്നേദിവസം ഉച്ചയ്ക്ക് മൃതദേഹം ഖബറടക്കി. 25കാരനായ സബീൽ ഒന്നര വർഷമായി ദുബായിൽ പ്ലാനിങ് എൻജിനീയറായി ജോലിചെയ്യുകയായിരുന്നു. അവിവാഹിതനായ സബീൽ റാസൽഖോറിൽ മൂത്ത സഹോദരനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam