വീണ്ടും 'ചെര്‍ണോബിലോ'; ആശങ്കയായി റഷ്യയിലെ ദുരൂഹ സ്ഫോടനം

By Web TeamFirst Published Aug 29, 2019, 1:41 PM IST
Highlights

പൊട്ടിത്തെറിയെ തുടര്‍ന്ന സ്‌ട്രോന്‍ടിയം 01, ബാരിയം 13, ബാരിയം 140, ലാന്‍താനും 140 തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തിയിരുന്നു

മോസ്കോ: റഷ്യയില്‍ നടന്ന സ്ഫോടനം ആണവ ആയുധ സ്ഫോടനമാണോ എന്ന സംശയം ബലപ്പെടുന്നു. സ്ഫോടനം നടന്ന പ്രദേശത്ത് റേഡിയോ ആക്ടീവ് മൂലകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് ഈ ആശങ്ക പരക്കുന്നത് എന്ന് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം എട്ടിനാണ് ന്യോനോക്‌സ സൈനിക ആയുധ പരിശീലന കേന്ദ്രത്തില്‍ വന്‍ സ്ഫോടനം നടന്നത് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിക്കുകയും വന്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നുമാണ് റഷ്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വഴി വന്ന വാര്‍ത്ത.

തുടര്‍ന്ന് നടന്ന പരിശോധനയിലാണ് പൊട്ടിത്തെറിയെ തുടര്‍ന്ന സ്‌ട്രോന്‍ടിയം 01, ബാരിയം 13, ബാരിയം 140, ലാന്‍താനും 140 തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഇത്തരം റേഡിയോ ആക്ടീവ് മൂലകങ്ങള്‍ മേഖലയില്‍ സ്‌ഫോടനം നടന്ന് 83 മിനിറ്റ് മുതല്‍ 12 ദിവസം വരെ സജീവമായി നിലനില്‍ക്കാന്‍ ശേഷിയുള്ളവയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

ദുരന്തം സംഭവിച്ചതിനു ശേഷം പ്രദേശവാസികൾക്ക് റേഡിയേഷൻ പ്രശ്നങ്ങൾ തടയാൻ അധികൃതർ തന്നെ അയഡിൻ ഗുളികകൾ നൽകിയിരുന്നു. സംഭവശേഷം റേഡിയേഷന്റെ അളവ് 20 മടങ്ങ് വർധിച്ചിട്ടുണ്ട്. സമീപത്തെ പട്ടണങ്ങളിൽ പോലും റേഡിയേഷൻ തോത് അളക്കാൻ കഴിഞ്ഞുവെന്നാണ് ഗവേഷകർ ആരോപിക്കുന്നത്.  ഓഗസ്റ്റ് എട്ടിനുണ്ടായ അപകടത്തെത്തുടർന്ന് സമീപത്തുള്ളവരെ ഒഴിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ റേഡിയേഷനിൽ പേടിക്കാനൊന്നുമില്ലെന്നാണ് റഷ്യയിലെ റോസാറ്റം ആണവ ഏജന്‍സി അറിയിച്ചത്. പൊട്ടിത്തെറിയുടെ ശക്തിയില്‍ ഗവേഷകർ സമീപത്തെ കടലിലേക്ക് തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പുടിൻ കഴിഞ്ഞ വർഷം അവതരിപ്പിച്ച ‘ഡൂംസ് ഡേ വെപ്പൺ’ എന്ന മിസൈലാണ്  ആണ് പരീക്ഷണത്തിൽ തകർന്നതെന്നാണ് ഈ സംഭവത്തില്‍ ചില അമേരിക്കന്‍ മാധ്യമങ്ങള്‍  ആരോപിക്കുന്നത്.

click me!