
ന്യൂയോർക്ക്: മനുഷ്യരുടെ ചർമ്മ കോശങ്ങളിൽ നിന്ന് എടുത്ത ഡിഎൻഎ ഉപയോഗിച്ച് ഭ്രൂണം നിർമ്മിക്കാനുള്ള ചുവട് വയ്പുമായി ഗവേഷകർ. ആദ്യമായാണ് ഇത്തരത്തിൽ പ്രാരംഭ ഘട്ട മനുഷ്യ ഭ്രൂണങ്ങൾ കൃത്രിമമായി നിർമ്മിക്കുന്നത്. അമേരിക്കൻ ശാസ്ത്രജ്ഞരാണ് കൃത്രിമ ബീജ സങ്കലനത്തിലൂടെ വന്ധ്യത പരിഹാരത്തിൽ നിർണായക ഘട്ടത്തിൽ എത്തിയിട്ടുള്ളത്. വിവിധ രോഗങ്ങൾ മൂലവും വാർദ്ധക്യം മൂലവുമുള്ള വന്ധ്യതയെ മറികടക്കാനുള്ള സാങ്കേതിക വിദ്യയുടെ ഏറെ നാളുകളുടെ പ്രയത്നമാണ് വിജയത്തിലെത്തിയത്. ശരീരത്തിലെ ഏത് കോശത്തേയും ജീവിതത്തിന്റെ ആരംഭ ഘട്ടമായി ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പരീക്ഷണം പൂർണ വിജയത്തിലെത്തിയാൻ പറയാൻ സാധിക്കുക. സ്വവർഗ ദമ്പതികൾക്ക് തങ്ങളുമായി ജനിതക ബന്ധമുള്ള കുട്ടിയുണ്ടാവാൻ സാധ്യത നൽകുന്നതാണ് പരീക്ഷണം. എന്നാൽ കണ്ടെത്തൽ ഒരു വന്ധ്യത ക്ലിനിക്കിലേക്ക് എത്തണമെങ്കിൽ ഇനിയും ഏറെ സമയം വേണമെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. എന്നാൽ ഒരു പതിറ്റാണ്ടിന് മുൻപ് അത് പൂർണരീതിയിൽ പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലാണ് ഗവേഷകരുള്ളത്. പുരുഷ ബീജം സ്ത്രീയുടെ അണ്ഡവുമായി സംയോജിച്ച് ഭ്രൂണമായി മാറുന്ന പ്രക്രിയയാണ് പ്രത്യുൽപാദനം നടക്കുന്നത്. ഇതിന് ശേഷം ഒൻപത് മാസങ്ങൾക്ക് ശേഷം കുഞ്ഞ് ജനിക്കുന്നു. ഈ പ്രകൃതി നിയമങ്ങളെ വെല്ലുവിളിക്കുന്നില്ലെങ്കിലും മനുഷ്യന്റെ ചർമ്മത്തിലെ ഡിഎൻഎയാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.
ഗവേഷണഫലം ശ്രദ്ധേയമായ വഴിത്തിരിവാണെന്നാണ് ദി ഓറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് സർവകലാശാലയിലെ വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ശാസ്ത്രം എന്താണ് സാധ്യമാക്കുന്നതെന്ന് പൊതുജനങ്ങളുമായി തുറന്ന ചർച്ച നടത്തേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു. ഒരു ചർമ്മകോശത്തിൽ നിന്ന് ന്യൂക്ലിയസ് എടുക്കുന്നു. ഇതിൽ മനുഷ്യ ശരീരം നിർമ്മിക്കാൻ ആവശ്യമായ മുഴുവൻ ജനിതക കോഡിന്റെയും ഒരു പകർപ്പ് അടങ്ങിയിട്ടുണ്ട്. പിന്നീട് ഒരു ദാതാവിന്റെ അണ്ഡത്തിനുള്ളിൽ സ്ഥാപിച്ചാണ് ഭ്രൂണം കൃത്രിമമായി സൃഷ്ടിക്കുന്നത്.
ഈ സാങ്കേതികത 1996 ൽ ജനിച്ച ലോകത്തിലെ ആദ്യത്തെ ക്ലോൺ ചെയ്ത സസ്തനിയായ ഡോളി ദി ഷീപ്പിനെ സൃഷ്ടിക്കാൻ ഉപയോഗിച്ചതിന് സമാനമാണ്. എങ്കിലും ഈ അണ്ഡത്തിൽ ഇതിനകം തന്നെ ഒരു പൂർണ്ണ നിലയിലുള്ള ക്രോമസോമുകൾ അടങ്ങിയിരിക്കുന്നതിനാൽ ബീജസങ്കലനത്തിന്റെ ആവശ്യം വരുന്നില്ല. സാധാരണ നിലയിൽ മാതാപിതാക്കളുടെ ഡിഎൻഎ ബണ്ടിലുകളിൽ 23 എണ്ണം വീതമാണ് കുട്ടിക്ക് പാരമ്പര്യമായി ലഭിക്കുന്നത്. എന്നാൽ കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന അണ്ഡത്തിൽ ആകെ 46 എണ്ണം അണ്ഡത്തിന് ഇതിനകം തന്നെ ഉണ്ട്. പരീക്ഷണത്തിന്റെ അടുത്ത ഘട്ടം ഗവേഷകർ മൈറ്റോമിയോസിസ് എന്ന് വിളിക്കുന്ന ഒരു പ്രക്രിയയാണ്. അണ്ഡത്തിന്റെ പകുതി ക്രോമസോമുകൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ഈ പ്രക്രിയ വഴി ഉദ്ദേശിക്കുന്നത്. കോശങ്ങൾ വിഭജിക്കുന്ന രണ്ട് വഴികളായ മൈറ്റോസിസ്, മയോസിസിന്റെ സംയോജനമാണ് ഈ വാക്ക്.
നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, പ്രവർത്തനക്ഷമമായ 82 അണ്ഡങ്ങൾ നിർമ്മിച്ചതായാണ് വിശദമാക്കുന്നത്. ഇവ ബീജം ഉപയോഗിച്ച് ബീജസങ്കലനം ചെയ്തു, ചിലത് ഭ്രൂണ വികാസത്തിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് പുരോഗമിച്ചു. എന്നാൽ ആറ് ദിവസത്തെ ഘട്ടത്തിനപ്പുറം ഭ്രൂണത്തെ വികസിപ്പിക്കാൻ ഗവേഷകർ തയ്യാറായിട്ടില്ല. അസാധ്യമെന്ന് കരുതിയിരുന്ന ഒന്ന് ഞങ്ങൾ നേടിയെന്നാണ് ഒറിഗൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയുടെ ഭ്രൂണ കോശ, ജീൻ തെറാപ്പി സെന്റർ ഡയറക്ടർ പ്രൊഫ. ഷൗഖ്രത് മിതാലിപോവ് വിശദമാക്കുന്നത്.
ബീജ സങ്കലനത്തിൽ ഏത് ക്രോമസോമുകളാണ് ഉപേക്ഷിക്കേണ്ടതെന്ന് ക്രമരഹിതമായി തിരഞ്ഞെടുക്കുന്നതിനാൽ ഈ സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പല രീതിയിലുള്ള രോഗങ്ങൾ തടയുന്നതിന് 23 തരങ്ങളിൽ ഓരോന്നിലും ഒന്ന് ലഭിക്കേണ്ടതുണ്ട്, പക്ഷേ അവയിൽ രണ്ടെണ്ണം മാത്രം തിരഞ്ഞെടുക്കുന്ന ഘട്ടത്തിലാണ് നിലവിലുള്ളത്. ഇത് പരീക്ഷണത്തിലെ വിജയ നിരക്ക് മോശമാണ് എന്നും ഗവേഷകർ പറയുന്നത്. അതിനാൽ ക്രോമോസോമുകളുടെ ക്രോസിംഗ് ഓവർ മെച്ചപ്പെടുത്തിയെടുത്താനുള്ള ശ്രമത്തിലാണ് ഗവേഷകരുള്ളത്.