'അപ്രതീക്ഷിത ജ്വലനം' അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സൃഷ്ടിച്ചത് ആശങ്കയുടെ മണിക്കൂറുകള്‍

By Web TeamFirst Published Jul 30, 2021, 11:51 AM IST
Highlights

 11 മിനിറ്റിന് ശേഷം ബഹിരാകാശ നിലയവുമായുള്ള ബന്ധം വീണ്ടെടുക്കാന്‍ നാസയുടെ ഭൂമിയിലെ സെന്‍ററിന് സാധിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശോധനയായിരുന്നു. 

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധം നഷ്ടപ്പെട്ടത് ശാസ്ത്രലോകത്തെ പരിഭ്രാന്തിയിലാക്കി. ആശങ്കയുടെ മണിക്കൂറുകള്‍ ശാസ്ത്രലോകത്തിന് സംബന്ധിച്ച സംഭവത്തിന് കാരണമായത് ഒരു 'അപ്രതീക്ഷിത ജ്വലനവും'. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മൂന്നോ നാലോ തവണ മാത്രം സംഭവിച്ച അപ്രതീക്ഷിത പ്രതിഭാസം കഴിഞ്ഞ ദിവസമാണ് ലോകത്തിന് ആശങ്കയായത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശ ലബോറട്ടറി മൊഡ്യൂളില്‍ ഘടപ്പിച്ചിരുന്ന ദിശമാറ്റാനുള്ള റോക്കറ്റാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തോട് കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായി ജ്വലിച്ചത്.

തുടര്‍‍ന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ദിശ മാറുകയും ഭൂമിയില്‍ നിന്നുള്ള ബന്ധം പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഇതോടെ നാസ അധികൃതര്‍ ബഹിരാകാശ നിലയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 11 മിനിറ്റിന് ശേഷം ബഹിരാകാശ നിലയവുമായുള്ള ബന്ധം വീണ്ടെടുക്കാന്‍ നാസയുടെ ഭൂമിയിലെ സെന്‍ററിന് സാധിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശോധനയായിരുന്നു. തുടര്‍ന്ന്  ബഹിരാകാശ നിലയത്തിന് കേടുപാടുകള്‍ പറ്റിയിട്ടില്ലെന്നും സഞ്ചാരികള്‍ സുരക്ഷിതരാണെന്നും നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയം പദ്ധതിയുടെ തലവനായ ജോയല്‍ മോണ്ടല്‍ബാനോ വ്യക്തമാക്കുംവരെ ആശങ്ക നിലനിന്നിരുന്നു.

സംഭവത്തില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയും, റഷ്യന്‍ ഏജന്‍സി റോസ്‌കോസ്‌മോസും സംയുക്ത അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.രണ്ട് റഷ്യക്കാരും മൂന്ന് അമേരിക്കക്കാരും ഒരു ജപ്പാന്‍കാരനും ഒരു യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ യാത്രികനുമാണ് ഇപ്പോള്‍ ബഹിരാകാശ നിലയത്തിലുള്ളത്.  അപകടത്തെ തുടര്‍ന്ന് ഇന്ന് വിക്ഷേപണം ബോയിങ് സ്റ്റാര്‍ലൈനറിന്റെ ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 

ഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസിന്റെ ബഹിരാകാശ ലബോറട്ടറിയായ നൗകയുടെ വിക്ഷേപണം പലകുറി മാറ്റിവെച്ച ശേഷമാണ് ദിവസങ്ങള്‍ക്ക് മുൻപ് വിക്ഷേപിച്ചത്. ഇതിന്‍റെ റോക്കറ്റാണ് പ്രശ്നം സൃഷ്ടിച്ചത്. നേരത്തെ സാങ്കേതിക തകരാറുകള്‍ മൂലം വിക്ഷേപണം മാറ്റിയ റഷ്യന്‍ ബഹിരാകാശ ലബോറട്ടറി നൗകയെ ബഹിരാകാശ നിലയവുമായി കൂട്ടിയോജിപ്പിക്കാന്‍ അനുവാദം നല്‍കിയതിനെ വിമര്‍ശിച്ച് നാസയുടെ മുന്‍ ഡയറക്ടര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു.

click me!