കാലവർഷം 2021 ഔദ്യോഗിക കലണ്ടർ അവസാനിച്ചു; കേരളത്തിൽ മഴ 16% കുറവ്

By Web TeamFirst Published Sep 30, 2021, 6:00 PM IST
Highlights

കാസര്‍കോട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 2398.7 മില്ലിമീറ്റർ. എന്നാൽ കാസര്‍കോടും ശരാശരി ലഭിക്കേണ്ട മഴയെക്കാൾ 19% കുറവാണു ഇത്തവണ ലഭിച്ചത്.

തിരുവനന്തപുരം: ഔദ്യോഗികമായി 2021 കാലവര്‍ഷത്തിന്‍റെ കലണ്ടര്‍ (Monsoon Calendar 2021) അവസാനിക്കുമ്പോള്‍ കേരളത്തില്‍ മഴയില്‍ (Kerala Rain) 16 ശതമാനം കുറവ് സംഭവിച്ചതായി കാലവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ (IMD) കണക്കുകള്‍. കേരളത്തിൽ ജൂൺ ഒന്നു മുതല്‍‍ സെപ്റ്റംബർ മുപ്പതുവരെ വരെ ലഭിച്ചത് ശരാശരി 1718.8 മില്ലിമീറ്റർ മഴയാണ്.  ശരാശരി ലഭിക്കേണ്ടിയിരുന്നത് 2049.2 മില്ലിമീറ്റർ മഴയായിരുന്നു. 

കാസര്‍കോട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 2398.7 മില്ലിമീറ്റർ. എന്നാൽ കാസര്‍കോടും ശരാശരി ലഭിക്കേണ്ട മഴയെക്കാൾ 19% കുറവാണു ഇത്തവണ ലഭിച്ചത്.  കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത് ശരാശരിയെക്കാള്‍ 11% കുറവ് രേഖപ്പെടുത്തി 2287.9 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ് 1725.5 മില്ലിമീറ്റര്‍.

അതെ സമയം സംസ്ഥാനത്ത് മൊത്തത്തില്‍ നോക്കിയാല്‍ കോട്ടയം പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് ഇത്തവണ ശരാശരി ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ ലഭിച്ചത്. 1872 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട കോട്ടയം ജില്ലയിൽ ഇത്തവണ 2166 മില്ലിമീറ്റര്‍ മഴ ലഭിച്ചു.16% കൂടുതൽ. 1618.7 മി.മീ ലഭിക്കേണ്ട പത്തനംതിട്ട ജില്ലയിൽ  ഇത്തവണ ലഭിച്ചത് 1684.3 മില്ലിമീറ്റര്‍ മഴയാണ്, 4% കൂടുതലാണിത്.

ശരാശരിയേക്കാള്‍ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്, പ്രതീക്ഷിച്ച മഴയെക്കാള്‍ 32%  കുറവ് മഴയാണ് ഇവിടെ ലഭിച്ചത്. പാലക്കാട്‌ ജില്ലയിൽ 26% മഴ കുറവാണ് ഈ മണ്‍സൂണ്‍ കലണ്ടറില്‍ ലഭിച്ചത്. ഔദ്യോഗികമായി മെയ്‌ 31 രാവിലെ 8.30 മുതൽ സെപ്റ്റംബർ 30 രാവിലെ 8.30 വരേയുള്ള കാലയളവിൽ പെയ്ത മഴ ആണ് കാലവർഷ മഴയായി കണക്കാക്കുന്നത്.

അതേ സമയം കാലവർഷ കലണ്ടര്‍ അവസാനിച്ചെങ്കിലും ഇതുവരെ കേരളത്തിൽ നിന്നും കാലവര്‍ഷം പിൻവാങ്ങിയിട്ടില്ലെന്നാണ് കാലവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്. ഉത്തരേന്ത്യായിൽ നിന്ന് ഒക്ടോബർ ആറോടെ മാത്രമേ പിൻവാങ്ങൽ ആരംഭിക്കുകയയുള്ളൂവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

click me!