ചൊവ്വയില്‍ വെള്ളമില്ല, കണ്ടെത്തുന്നത് മറ്റൊരു നിഗൂഢത, രഹസ്യം മറനീക്കി പുറത്തുവരുന്നത് ഇങ്ങനെ

By Web TeamFirst Published Aug 4, 2021, 6:02 PM IST
Highlights

നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെപിഎല്‍) ല്‍ നിന്നുള്ള നിരീക്ഷണങ്ങളില്‍ നിന്നാണ് ഈ വിശകലനമുണ്ടായിരിക്കുന്നത്. 44,000 റഡാര്‍ പ്രതിധ്വനികളാണ് വിശകലനം ചെയ്തത്. ഈ സിഗ്‌നലുകളില്‍ ഭൂരിഭാഗവും ഉപരിതലത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ നിന്നായിരുന്നു. അവിടെ വെള്ളം ദ്രാവക രൂപത്തില്‍ നിലനില്‍ക്കാന്‍ കഴിയാത്ത വിധം തണുപ്പായിരിക്കുമെന്നാണ് പുതിയ അനുമാനം. 

ചൊവ്വയില്‍ നിന്നുള്ള വാര്‍ത്തകളില്‍ വീണ്ടും രഹസ്യം. ഇത്തവണ, വെള്ളത്തിന്റെ സാന്നിധ്യത്തിനു പകരം തിരിച്ചറിയപ്പെടാത്ത മറ്റെന്തോ നിഗൂഢതയാണ് ഇതെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ വാദം . ഇതോടെ, ചൊവ്വ വീണ്ടു രഹസ്യങ്ങളുടെ കലവറ സൃഷ്ടിക്കുകയാണ്.

ഒരു കൂട്ടം വേഷകര്‍ ഇപ്പോള്‍ പറയുന്നത് ചൊവ്വയിലെ തടാകങ്ങള്‍ പലതും വെള്ളം ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കാന്‍ കഴിയാത്തവിധം തണുപ്പുള്ള പ്രദേശങ്ങളിലായിരിക്കാം എന്നാണ്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെപിഎല്‍) ല്‍ നിന്നുള്ള നിരീക്ഷണങ്ങളില്‍ നിന്നാണ് ഈ വിശകലനമുണ്ടായിരിക്കുന്നത്. 44,000 റഡാര്‍ പ്രതിധ്വനികളാണ് വിശകലനം ചെയ്തത്. ഈ സിഗ്‌നലുകളില്‍ ഭൂരിഭാഗവും ഉപരിതലത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ നിന്നായിരുന്നു. അവിടെ വെള്ളം ദ്രാവക രൂപത്തില്‍ നിലനില്‍ക്കാന്‍ കഴിയാത്ത വിധം തണുപ്പായിരിക്കുമെന്നാണ് പുതിയ അനുമാനം. അതായത് ചൊവ്വയില്‍ ജലമുണ്ടെന്നത് മിഥ്യയായി മാത്രം അവശേഷിക്കുമെന്നു ചുരുക്കം.

സിഗ്‌നലുകളില്‍ നിന്നും മറ്റേതെങ്കിലും കണ്ടെത്താന്‍ കഴിയുമോ എന്ന് നിര്‍ണ്ണയിക്കാന്‍ രണ്ട് പ്രത്യേക ടീമുകള്‍ കൂടുതല്‍ ഡാറ്റ വിശകലനം ചെയ്യുന്നുണ്ട്. ചൊവ്വയില്‍ കളിമണ്ണ് ഉണ്ടായിരുന്നുവെന്ന് നേരത്തെ നിഗമനം ചെയ്തിരുന്നു. അതായത്, മണ്ണില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് അര്‍ത്ഥം. ഇതിനെത്തുടര്‍ന്നാണ് ജലത്തിന്റെ വലിയ അളവുകള്‍ തേടിയത്. ഇവിടുത്തെ പാറകള്‍ വളരെക്കാലം മുമ്പ് ദ്രാവക ജലത്താല്‍ രൂപപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു. സമാന റഡാര്‍ സിഗ്‌നലുകള്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഒരു സിലിണ്ടറിലൂടെ കടത്തിവിടുകയും തുടര്‍ന്ന് അവയെ ദ്രാവക നൈട്രജന്‍ ഉപയോഗിച്ച് മൈനസ് 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് മരവിപ്പിക്കുകയും ചെയ്തു.

ഇത് ചൊവ്വയിലെ ദക്ഷിണധ്രുവത്തില്‍ കണ്ടെത്തിയ താപനിലയാണ്. ഇങ്ങനെ മരവിപ്പിച്ചുകഴിഞ്ഞതോടെ റോക്ക് സാമ്പിളുകള്‍ മാര്‍സ് ഓര്‍ബിറ്റര്‍ നടത്തിയ റഡാര്‍ നിരീക്ഷണങ്ങളുമായി തികച്ചും പൊരുത്തപ്പെട്ടു. കോംപാക്ട് റീകണൈസന്‍സ് ഇമേജിംഗ് സ്‌പെക്ട്രോമീറ്റര്‍ എന്ന മാപ്പര്‍ ഉപയോഗിച്ച് ശാസ്ത്രസംഘം ചൊവ്വയില്‍ അത്തരം കളിമണ്ണിന്റെ സാന്നിധ്യം അന്വേഷിച്ചു. ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയുടെ പരിസരത്ത് ചിതറിക്കിടക്കുന്ന സ്‌മെക്‌റ്റൈറ്റുകള്‍ അവര്‍ കണ്ടെത്തി.

ചൊവ്വയുടെ ഭൂഗര്‍ഭത്തില്‍ തണുത്തുറഞ്ഞ തടാകമുണ്ടെന്ന സിദ്ധാന്തം ആഗോളതലത്തില്‍ ആദ്യമായി അത്ഭുതപ്പെടുത്തിയിരുന്നു. ഇത് മഞ്ഞ്പാളികളാണെന്നോ വെള്ളമാണോ എന്നതിന് തെളിവുണ്ടായിരുന്നില്ല. 2015-ല്‍ നാസയുടെ ചൊവ്വ പര്യവേക്ഷണ ഓര്‍ബിറ്റര്‍ ചരിവുകളിലൂടെ ഒഴുകുന്ന നനഞ്ഞ മണലില്‍ ജലമൊഴുകിയിരുന്നതു പോലെയുള്ള വരകള്‍ കണ്ടെത്തിയിരുന്നു. ഈ പ്രതിഭാസത്തെ 'ആവര്‍ത്തന ചരിവ് രേഖ' (recurring slope lineae) എന്ന് വിളിക്കുന്നു. ചുവന്ന ഗ്രഹത്തില്‍ ദുരൂഹമായ വരകള്‍ കാണപ്പെടുന്ന ചരിവുകളില്‍ ജലാംശം അടങ്ങിയ ധാതുക്കളുടെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഈ ഇരുണ്ട വരകള്‍ കാലക്രമേണ അപ്രത്യക്ഷമാകുന്നതായി കാണപ്പെട്ടു.

എങ്കിലും, ബഹിരാകാശ പേടകത്തിന്റെ ഹൈറെസല്യൂഷന്‍ ഇമേജിംഗ് സയന്‍സ് ക്യാമറ ഉപയോഗിച്ചുള്ള ആവര്‍ത്തിച്ചുള്ള നിരീക്ഷണങ്ങളില്‍ നിന്നു ഒരു കാര്യം സ്ഥിരീകരിച്ചിരുന്നു. വെള്ളം കുതിര്‍ന്ന് നിലം കറുക്കുന്ന പ്രതിഭാസം നിലനിന്നിരുന്നത് ഉണങ്ങിയതും സജീവമായതുമായ കുത്തനെയുള്ള ചരിവുകളില്‍ മാത്രമാണ്. ചൊവ്വയുടെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങാതെ ശോഭയുള്ള റഡാര്‍ സിഗ്‌നലുകള്‍ എന്താണെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെങ്കിലും, ഏറ്റവും പുതിയ പഠനങ്ങള്‍ വിശ്വസനീയമായ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. അവിടെ ജലസാന്നിധ്യമില്ല! ഇനിയെന്ത്? അക്കാര്യത്തില്‍ ശാസ്ത്രലോകത്തും രണ്ടുപക്ഷമാണുള്ളത്.

click me!