
ഫ്ലോറിഡ: അമേരിക്കയിലെ അതിശൈത്യത്തെ തുടര്‍ന്ന് ആര്‍ട്ടിമിസ് 2 ദൗത്യ വിക്ഷേപണം വൈകുമെന്ന് അറിയിച്ച് നാസ. ആര്‍ട്ടിമിസ് 2 വിക്ഷേപണം ഫെബ്രുവരി എട്ടാം തിയതിക്ക് മുമ്പ് നടക്കില്ലെന്നാണ് നാസയുടെ പുതിയ അറിയിപ്പ്. മുമ്പ് നിശ്‌ചയിച്ചതിനേക്കാള്‍ രണ്ട് ദിവസം വൈകിയാണിത്. ആര്‍ട്ടിമിസ് 2 വിക്ഷേപണ കേന്ദ്രമായ ഫ്ലോറിഡയിലുള്ള കെന്നഡി സ്പേസ് സെന്‍റര്‍ പ്രദേശത്ത് അനുഭവപ്പെടുന്ന അതിശൈല്യം കാരണം ലോഞ്ച് മാറ്റിവയ്‌ക്കാന്‍ നാസ നിര്‍ബന്ധിതമാവുകയായിരുന്നു. 322 അടി അഥവാ 98 മീറ്റര്‍ ഉയരമുള്ള എസ്എല്‍എസ് റോക്കറ്റിന്‍റെ ഇന്ധന പരിശോധന ഇന്ന് നടത്താന്‍ നാസ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും പ്രതികൂലമായ കാലാവസ്ഥ കാരണം മാറ്റിവച്ചു. കാലാവസ്ഥ അനുകൂലമായാല്‍, ആര്‍ട്ടിമിസ് 2 വിക്ഷേപണത്തിന് മുമ്പ് വളരെ നിര്‍ണ്ണായകമായ ഡ്രസ് റിഹേഴ്‌സല്‍ തിങ്കളാഴ്‌ച നടക്കും.
കനേഡിയന്‍ സ്പേസ് ഏജന്‍സിയുടെ ജെറമി ഹാൻസെണ്‍, നാസയുടെ ക്രിസ്റ്റീന കോച്ച്, വിക്‌ടര്‍ ഗ്ലോവര്‍, റീഡ് വൈസ്‌മാന്‍ എന്നിവരാണ് ആര്‍ട്ടിമിസ് 2 ദൗത്യത്തില്‍ ചന്ദ്രനിലേക്ക് പറക്കാനൊരുങ്ങുന്നത്. വൈസ്‌മാനാണ് ദൗത്യ കമാന്‍ഡര്‍. ഹൂസ്റ്റണില്‍ ക്വാറണ്ടൈനില്‍ കഴിയുന്ന നാല്‍വര്‍ സംഘം എപ്പോള്‍ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററില്‍ എത്തിച്ചേരുമെന്ന് വ്യക്തമല്ല. ഭൂമിയില്‍ നിന്ന് യാത്രതിരിച്ച് പത്ത് ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി മടങ്ങി വരാനാണ് ആര്‍ട്ടിമിസ് 2 ദൗത്യ സംഘം പദ്ധതിയിടുന്നത്. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആദ്യ ചാന്ദ്ര യാത്രയാണ് ആര്‍ട്ടിമിസ് 2. എന്നാല്‍ അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആർട്ടിമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറൈയോൺ പേടകം ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരിക മാത്രമേ ചെയ്യുന്നുള്ളൂ.
നാസയുടെ ചാന്ദ്ര യാത്രാ പദ്ധതിയായ ആര്‍ട്ടിമിസിലെ രണ്ടാം ദൗത്യമാണ് 2026 ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്നത്. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായിരുന്ന ആര്‍ട്ടിമിസ് 1 ആണ് ആദ്യത്തേത്. അന്ന് ഒറൈയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. കെന്നഡി സ്പേസ് സെന്‍ററിലെ വിഖ്യാതമായ ലോഞ്ച് പാഡ് നമ്പർ 39 ബിയിൽ നിന്നാണ് ആർട്ടിമിസ് 2 ദൗത്യ സംഘാംഗങ്ങളുമായി സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) കുതിക്കുക. ആര്‍ട്ടിമിസ് 2 ദൗത്യത്തോടെ അടുത്ത ചാന്ദ്ര യാത്രാ മത്സരത്തിന്‍റെ കിക്കോഫിനാകും ലോകം സാക്ഷ്യം വഹിക്കുക. 2027-ലോ 2028-ലോ നടക്കാനിരിക്കുന്ന നാസയുടെ ആര്‍ട്ടിമിസ് 3 ദൗത്യത്തിലായിരിക്കും 1972-ന് ആദ്യമായി മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുക.