യുഎഫ്ഒകളെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നു നാസ, കൂടുതല്‍ പഠിക്കാന്‍ തയ്യാര്‍.!

By Web TeamFirst Published Jun 6, 2021, 4:31 PM IST
Highlights

യുഎഫ്ഒകളെക്കുറിച്ച് അന്വേഷണം ആരംഭിക്കാന്‍ ടാസ്‌ക് ഫോഴ്‌സ് സ്ഥാപിച്ചിട്ടില്ലെന്ന് നാസ പ്രസ് സെക്രട്ടറി ജാക്കി മക്ഗിനസ് പറഞ്ഞു. 

യുഎഫ്ഒകള്‍ സംബന്ധിച്ച് കൂടുതല്‍ പഠിക്കാന്‍ നാസ തയ്യാറെടുക്കുന്നു. യുഎസ് വ്യോമയാന പൈലറ്റുകള്‍ ഇത്തരം തിരിച്ചറിയാത്ത പറക്കുന്ന വസ്തുക്കളെക്കുറിച്ച് (യുഎഫ്ഒ)  റിപ്പോര്‍ട്ട് ചെയ്തത് കോണ്‍ഗസ് ചര്‍ച്ചയ്‌ക്കെടുക്കുന്നതിനു മുന്നോടിയായാണ് ഇക്കാര്യം നാസ വ്യക്തമാക്കിയത്. മുന്‍ ഫ്‌ലോറിഡ സെനറ്ററും ബഹിരാകാശ യാത്രികനുമായ ബില്‍ നെല്‍സണ്‍ പറഞ്ഞു, ഇത് ആര്‍ക്കും വ്യക്തമല്ല യുഎസ് ബഹിരാകാശ ഏജന്‍സിയുടെ ഉയര്‍ന്ന തലങ്ങളില്‍ പോലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. അതിവേഗ വസ്തുക്കള്‍ നിരീക്ഷിച്ചത് നേവി പൈലറ്റുമാര്‍ മാത്രമാണ്. അന്യഗ്രഹജീവികള്‍ ഭൂമി സന്ദര്‍ശിച്ചതിന്റെ തെളിവാണ് യുഎഫ്ഒകളെന്ന് വിശ്വസിക്കുന്നില്ലെന്നും നെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു. 

ഈ മാസം അവസാനം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ ഈ കണ്ടെത്തലുകള്‍ ഉണ്ടാകുമെന്നു കരുതുന്നു. അതിനെക്കുറിച്ച് ലോകത്തിനു ലഭിക്കുന്ന ആദ്യ അറിവുകളായിരിക്കും അത്. യുഎഫ്ഒകള്‍ അന്യഗ്രഹ ബഹിരാകാശവാഹനങ്ങളാണെന്നതിന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവുകളൊന്നും ലഭിച്ചില്ലെന്നും എന്നാല്‍ ഈ നിഗൂഢ വസ്തുക്കള്‍ എന്തായിരിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിലയിരുത്തലില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

'ഇത് അന്യഗ്രഹ വസ്തുക്കളാണോയെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഇത് ഒരു ശത്രുവാണോ എന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. ഇത് ഒപ്റ്റിക്കല്‍ പ്രതിഭാസമാണോ എന്നും വ്യക്തമാകേണ്ടിയിരിക്കുന്നു,' നെല്‍സണ്‍ പറഞ്ഞു. 'നേവി ജെറ്റ് പൈലറ്റുമാര്‍ വിവരിച്ച സവിശേഷതകള്‍ കണക്കിലെടുത്താല്‍ ഇതൊരു ഒപ്റ്റിക്കല്‍ പ്രതിഭാസമാണ് എന്ന് ഞങ്ങള്‍ കരുതുന്നില്ല.'

യുഎഫ്ഒകളെക്കുറിച്ച് അന്വേഷണം ആരംഭിക്കാന്‍ ടാസ്‌ക് ഫോഴ്‌സ് സ്ഥാപിച്ചിട്ടില്ലെന്ന് നാസ പ്രസ് സെക്രട്ടറി ജാക്കി മക്ഗിനസ് പറഞ്ഞു. യുഎഫ്ഒ ഗവേഷണത്തെ അടിസ്ഥാനരഹിതമായ ഗൂഢാലോചന സിദ്ധാന്തങ്ങളുമായി ബന്ധപ്പെടുത്താമെന്ന് സമ്മതിച്ചു. ഇത് വളരെ രസകരമായ ഒരു പ്രതിഭാസമാണ്, അമേരിക്കക്കാര്‍ക്ക് അതില്‍ വ്യക്തമായി താല്‍പ്പര്യമുണ്ട്. അതിനാല്‍ ശാസ്ത്രജ്ഞര്‍ അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ അത് ചെയ്യണം.' യുഎഫ്ഒകള്‍ വളരെക്കാലമായി അമേരിക്കയിലും വിദേശത്തും കൗതുകമുണര്‍ത്തുന്ന ഒരു വസ്തുവാണ്.

യുഎഫ്ഒകള്‍ ഒരു പ്രത്യേക രീതിയില്‍ പറക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ആദ്യമായി വരുന്നത് 2014-ലാണ്. 'ടിക് ടോക്' വീഡിയോയില്‍ പകര്‍ത്തിയ ഏറ്റവും പ്രസിദ്ധമായ കാഴ്ചകളിലൊന്നാണിത്. ചെറിയ, പ്രേത വസ്തു ഫ്രെയിമില്‍ നിന്ന് പുറത്തേക്ക് പോകുന്നത് പോലെയായിരുന്നു ഇത്. ഈ ഫൂട്ടേജ് പകര്‍ത്തിയ പൈലറ്റ് 2019 ല്‍ ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. മറ്റൊന്ന്, 2015 ല്‍ യുഎസ് നേവി സൂപ്പര്‍ ഹോര്‍നെറ്റ് യുദ്ധവിമാനം പിടിച്ചെടുത്തതാണ്. ഇത് 2019 ല്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചു. വിചിത്രവും വൃത്താകൃതിയിലുള്ളതുമായ വസ്തു 120 മൈല്‍ വേഗതയില്‍ നേരിട്ട് പറക്കുന്നതായി ഈ ഫുട്ടേജ് കാണിക്കുന്നു.

നാസയുടെ സയന്‍സ് അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സുര്‍ബുചെന്‍, യുഎഫ്ഒകള്‍ സാങ്കേതികമായി പുരോഗമിച്ച അന്യഗ്രഹ നാഗരികതയുടെ തെളിവാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് സൂചിപ്പിച്ചു. 'ആളുകള്‍ പ്രകൃതിയെ കുറച്ചുകാണുന്നു. ഒരുപാട് അത്ഭുതങ്ങള്‍ സംഭവിക്കുന്ന ഒരു അത്ഭുതകരമായ സ്ഥലമാണ് പ്രകൃതി. ശാസ്ത്രരംഗത്ത് നാമെല്ലാവരും അജ്ഞാതമായ പ്രശ്‌നങ്ങളെയും വസ്തുക്കളെയും കുറിച്ചു കൂടുതല്‍ ആശങ്കാകുലരാണ്. അതിനാല്‍, ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച്, നമ്മുടെ ധാരണ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ എന്തും ചെയ്യും.' നാസയുടെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ കാതി ല്യൂഡേഴ്‌സ് വ്യക്തമാക്കി.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!