ചൊവ്വയില്‍ ശുദ്ധവും ശ്വസിക്കാന്‍ കഴിയുന്നതുമായ ഓക്‌സിജന്‍ വിഘടിപ്പിച്ചെടുത്തു

By Web TeamFirst Published Apr 22, 2021, 2:57 PM IST
Highlights

പ്രാരംഭ ഔട്ട്പുട്ട് മിതമായതായിരുന്നുവെങ്കിലും, മനുഷ്യന്റെ നേരിട്ടുള്ള ഉപയോഗത്തിനായി മറ്റൊരു ഗ്രഹത്തിന്റെ പരിസ്ഥിതിയില്‍ നിന്ന് പ്രകൃതിവിഭവങ്ങള്‍ ആദ്യമായി വേര്‍തിരിച്ചെടുക്കുന്നതാണ് ഈ നേട്ടം. 

ചൊവ്വയിലെ ഏറ്റവും പുതിയ ദൗത്യത്തില്‍ നാസ വിപ്ലവകരമായ വിജയം കണ്ടെത്തിയിരിക്കുന്നു. ചൊവ്വയിലെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍ നിന്നും ശുദ്ധവും ശ്വസിക്കാന്‍ കഴിയുന്നതുമായ ഓക്‌സിജന്‍ വിഘടിച്ചെടുത്തുവെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി ബുധനാഴ്ച അറിയിച്ചു. ചൊവ്വയിലുള്ള നാസയുടെ റോവര്‍ ആണ് പരീക്ഷണം വിജയിപ്പിച്ചത്. ഇവിടുത്തെ നേര്‍ത്ത വായുവില്‍ നിന്ന് ഓക്‌സിജന്റെ അഭൂതപൂര്‍വമായ വേര്‍തിരിച്ചെടുക്കല്‍ നടത്തയിയത് പെര്‍സെവെറന്‍സിലെ ഒരു പരീക്ഷണ ഉപകരണമാണ്. ഇത് ഏകദേശം 5 ഗ്രാം ഓക്‌സിജന്‍ വികസിപ്പിച്ചുവത്രേ. ഇത് ഒരു ബഹിരാകാശയാത്രികന്റെ 10 മിനിറ്റ് ശ്വസനത്തിന് തുല്യമാണെന്ന് നാസ പറഞ്ഞു. മോക്‌സി എന്ന് വിളിക്കപ്പെടുന്ന ടോസ്റ്റര്‍ വലുപ്പത്തിലുള്ള ഉപകരണമാണ് ഈ പരീക്ഷണം നടത്തിയത്. മാര്‍സ് ഓക്‌സിജന്‍ ഇന്‍സിറ്റു റിസോഴ്‌സ് യൂട്ടിലൈസേഷന്‍ എന്നാണ് മോക്‌സിയുടെ മുഴുവന്‍ പേര്.

പ്രാരംഭ ഔട്ട്പുട്ട് മിതമായതായിരുന്നുവെങ്കിലും, മനുഷ്യന്റെ നേരിട്ടുള്ള ഉപയോഗത്തിനായി മറ്റൊരു ഗ്രഹത്തിന്റെ പരിസ്ഥിതിയില്‍ നിന്ന് പ്രകൃതിവിഭവങ്ങള്‍ ആദ്യമായി വേര്‍തിരിച്ചെടുക്കുന്നതാണ് ഈ നേട്ടം. ഭാവിയിലെ ബഹിരാകാശദൗത്യങ്ങളെ മറ്റൊരു ഗ്രഹത്തില്‍ നിന്ന് ജീവിക്കാന്‍ സഹായിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സാങ്കേതികവിദ്യയാണിത്.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ തന്മാത്രകളില്‍ നിന്ന് ഓക്‌സിജന്‍ ആറ്റങ്ങളെ വേര്‍തിരിക്കുന്നതിന് തീവ്രമായ താപം ഉപയോഗിക്കുന്ന വൈദ്യുതവിശ്ലേഷണത്തിലൂടെ ഈ ഉപകരണം പ്രവര്‍ത്തിക്കുന്നു. ഇത് ചൊവ്വയിലെ അന്തരീക്ഷത്തിന്റെ 95 ശതമാനവും വഹിക്കുന്നു. ബാക്കിയുള്ള 5 ശതമാനത്തില്‍ ചൊവ്വയുടെ അന്തരീക്ഷത്തിലെ നൈട്രജനും ആര്‍ഗോണും അടങ്ങിയിരിക്കുന്നു. ചൊവ്വയില്‍ ഓക്‌സിജന്‍ വളരെ കുറവാണ്. ബഹിരാകാശയാത്രികര്‍ക്ക് ശ്വസിക്കാന്‍ കഴിയുന്ന വായുവിന്റെ സുസ്ഥിര സ്രോതസ്സിനായാണ് ഗവേഷകര്‍ ശ്രമിക്കുന്നത്. മാത്രമല്ല, ബഹിരാകാശ വാഹനത്തിന് തിരികെ ഭൂമിയിലേക്ക് പറക്കാന്‍ ആവശ്യമായ ഇന്ധനവും പര്യവേക്ഷണത്തിന് സമൃദ്ധമായ ഓക്‌സിജന്‍ വിതരണവും നിര്‍ണ്ണായകമാണ്.

ചൊവ്വയില്‍ നിന്ന് ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിന് ആവശ്യമായ അളവിന്റെ കാര്യത്തില്‍ ആശങ്കാജനകമാണ്. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് നാല് ബഹിരാകാശയാത്രികര്‍ക്ക് തിരികെ പറക്കാന്‍ ഏകദേശം 15,000 പൗണ്ട് (7 മെട്രിക് ടണ്‍) റോക്കറ്റ് ഇന്ധനം എടുക്കുമെന്നാണ് കണക്ക്. ഇതിനായി ഏകദേശം 55,000 പൗണ്ട് (25 മെട്രിക് ടണ്‍) ഓക്‌സിജനും ചേരുമെന്ന് നാസ പറയുന്നു. ഭൂമിയില്‍ നിന്ന് 25 ടണ്‍ ഓക്‌സിജന്‍ ടാങ്കുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ഒരു ടണ്‍ ഓക്‌സിജന്‍ പരിവര്‍ത്തന യന്ത്രം ചൊവ്വയിലേക്ക് കൊണ്ടുപോകുന്നത് പ്രായോഗികമാണെന്ന് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ മോക്‌സി പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ മൈക്കല്‍ ഹെച്ച്റ്റ് നാസയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ചൊവ്വയില്‍ ജീവിക്കുന്നതും ജോലി ചെയ്യുന്നതുമായ ബഹിരാകാശയാത്രികര്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കാന്‍ ഒരു മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വരുമെന്ന് ഹെക്റ്റ് പറഞ്ഞു. മണിക്കൂറില്‍ 10 ഗ്രാം വരെ ഉത്പാദിപ്പിക്കാനാണ് മോക്‌സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വ്യത്യസ്ത സാഹചര്യങ്ങളിലും വേഗതയിലും കുറഞ്ഞത് ഒന്‍പത് തവണയെങ്കിലും യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ പദ്ധതിയിടുന്നുവെന്ന് നാസ പറഞ്ഞു.

click me!