'289 കോടി, ചരിത്രം'; ഏറ്റവും വലിയ കരാര്‍ നേടി പൊതുമേഖല സ്ഥാപനം

By Web TeamFirst Published Nov 10, 2023, 12:40 AM IST
Highlights

'കമ്പനിയുടെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം പകരാനും ഒരു നാഴികക്കല്ലായി മാറാനും സാധിക്കുന്ന കരാറാണിത്.'

തിരുവനന്തപുരം: പൊതുമേഖലാ വ്യവസായ സ്ഥാപനമായ ടെല്‍ക്കിന് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ ലഭിച്ചെന്ന് മന്ത്രി പി രാജീവ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ എഞ്ചിനീയറിങ്ങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 289 കോടി രൂപയുടെ കരാറാണ് കമ്പനിക്ക് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

'കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍, 289 കോടി രൂപയുടെ കരാര്‍ നേടിക്കൊണ്ട് പൊതുമേഖലാ വ്യവസായ സ്ഥാപനമായ ടെല്‍ക് അഭിമാനത്തോടെ മുന്നോട്ടുപോകുകയാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ എഞ്ചിനീയറിങ്ങ് & ഇന്‍ഫ്രാസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് പുതിയ പദ്ധതിയിലേക്കുള്ള 38 ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കുള്ള കരാറാണ് ടെല്‍ക് നേടിയിരിക്കുന്നത്. കമ്പനിയുടെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം പകരാനും ഒരു നാഴികക്കല്ലായി മാറാനും സാധിക്കുന്ന കരാറാണിത്. പൊതുമേഖലയെ ആധുനികവല്‍ക്കരിച്ചും വൈവിധ്യവല്‍ക്കരിച്ചും സംരക്ഷിച്ചുനിര്‍ത്തുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള അംഗീകാരവും.'-മന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റില്‍ വീണ്ടും കേരളം ഒന്നാമത്

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ രാജ്യത്ത് വീണ്ടും കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്. മറ്റ് എല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കേരളം സ്വന്തമാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറു മാസത്തെ സോഷ്യല്‍ ഓഡിറ്റ് സംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ച്, കേരളം 99.5 % പഞ്ചായത്തുകളുടെയും സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകളും പബ്ലിക് ഹിയറിംഗുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 

കേരളം 99.5% ഭൗതിക പുരോഗതി നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഒഡീഷയ്ക്ക് 64.8%വും മൂന്നാം സ്ഥാനത്തുള്ള ബിഹാറിന് 62.6% വും മാത്രമേ നേടാനായിട്ടുള്ളൂ. നാല് സംസ്ഥാനങ്ങള്‍ മാത്രമാണ് 60%ത്തിലധികം പുരോഗതി കൈവരിച്ചിട്ടുള്ളത്. പദ്ധതി നിര്‍വഹണത്തിലെ പോരായ്മ കണ്ടെത്താനും പരിഹാരം കാണാനും കേരളം നടത്തുന്ന ഈ കുറ്റമറ്റ ഇടപെടല്‍ ഒരിക്കല്‍ക്കൂടി രാജ്യത്തിന് മാതൃകയാവുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളം ഉടനെ മാറും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളും ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്തുമാണ് ഇനി ബാക്കിയുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ പഞ്ചായത്തുകളുടെ സോഷ്യല്‍ ഓഡിറ്റ് കൂടി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പിലാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി രാജേഷ് അറിയിച്ചു. 

മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി  
 

click me!