എഐ രംഗത്ത് ആധിപത്യമുറപ്പിക്കാന്‍ ലക്ഷ്യം, സാം ആള്‍ട്ട്മാനെ മൈക്രോസോഫ്റ്റിലെത്തിച്ച് സത്യ നദെല്ല

By Web TeamFirst Published Nov 20, 2023, 3:37 PM IST
Highlights

ഓപ്പൺ എഐയിലെ ആൾട്ട്മാൻ വിഭാഗത്തിൽ നിന്ന് കൂടുതൽ പേ‌‌ർ വൈകാതെ മൈക്രോസോഫ്റ്റിലെത്തും എന്നാണ് സൂചന.

വാഷിങ്ടണ്‍: ഓപ്പൺ എഐ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയ സാം ആൾട്ട്മാനെ മൈക്രോസോഫ്റ്റിലെത്തിച്ച് സത്യ നദെല്ല. ഓപ്പൺ എഐ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്തായ ഗ്രെഗ് ബ്രോക്ക്മാനും മൈക്രോസോഫ്റ്റിൽ ചേരും. ആൾട്ട്മാനെ വീണ്ടും ഓപ്പൺ എഐ സിഇഒ സ്ഥാനത്ത് എത്തിക്കാനുള്ള ച‍‌‌ർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്‍റെ നീക്കം. ഓപ്പൺ എഐയിലെ ആൾട്ട്മാൻ വിഭാഗത്തിൽ നിന്ന് കൂടുതൽ പേ‌‌ർ വൈകാതെ മൈക്രോസോഫ്റ്റിലെത്തും എന്നാണ് സൂചന.

ആൾട്ട്മാൻ്റെയും ഗ്രെഗ്ഗിന്‍റെയും നേതൃത്വത്തിൽ മൈക്രോസോഫ്റ്റിന് അകത്ത് തന്നെ ഒരു പുത്തൻ എഐ റിസ‍‌ർച്ച് സംഘം തുടങ്ങുമെന്നാണ് പ്രഖ്യാപനം. ഓപ്പൺ എഐയിലെ നിർണായക നിക്ഷേപകരിലൊന്നായ മൈക്രോസോഫ്റ്റിൻ്റെ ക്ലൗഡ് സെർവ്വറുകളാണ് ഓപ്പൺ എഐ ഉപയോഗിക്കുന്നത്. ആൾട്ട്മാൻ്റെ അപ്രതീക്ഷിത പുറത്താക്കൽ മൈക്രോസോഫ്റ്റ് അടക്കം നിക്ഷേപകരുമായി കൂടിയാലോചിക്കാതെയായിരുന്നു. പുതിയ ഓപ്പൺ എഐ സിഇഒ ആയി ട്വിച്ച് സഹസ്ഥാപകൻ എമ്മെറ്റ് ഷിയറിനെ നിയമിച്ചു.

ചാറ്റ്ജിപിടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് സാം ആള്‍ട്ട്മാനെ കഴിഞ്ഞ ദിവസമാണ് ഓപ്പണ്‍എഐ കമ്പനി സിഇഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ഓപ്പണ്‍എഐയെ മുന്നോട്ട് നയിക്കാന്‍ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കമ്പനി ബോര്‍ഡ് തീരുമാനം. ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം ആള്‍ട്ട്മാന്‍ സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കഴിവില്‍ ബോര്‍ഡിന് വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് പുറത്താക്കല്‍ തീരുമാനമെന്നും കമ്പനി അറിയിച്ചിരുന്നത്. ചാറ്റ്ജിപിടിയില്‍ പ്രവര്‍ത്തിച്ച കാലത്ത് വ്യക്തിപരമായി വലിയ രീതിയിലും സമൂഹത്തില്‍ ചെറിയ തോതിലും ഉണ്ടാക്കിയ മാറ്റത്തില്‍ സന്തോഷമുണ്ടെന്നും അക്കാലത്ത് ഒപ്പം പ്രവര്‍ത്തിച്ചവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നുമായിരുന്നു സാം ആള്‍ട്ട്മാനിന്‍റെ പ്രതികരണം.

ആപ്പിള്‍ സ്റ്റീവ് ജോബ്സിനെ പുറത്താക്കിയതിന് സമാനം: സാമിനെ ചാറ്റ് ജിപിടി പുറത്താക്കിയത് ചരിത്രമാകുമോ?

ഓപ്പണ്‍എഐയില്‍ നിന്ന് സാം പുറത്ത്, മിറ മൊറാട്ടി ഇടക്കാല സിഇഒ; ഞെട്ടിച്ച് തീരുമാനങ്ങള്‍

click me!