
കാലിഫോര്‍ണിയ: ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചു. അൺഡോക്കിങ് പ്രക്രിയ വിജയകരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഡ്രാഗൺ എൻഡവർ പേടകത്തെ സുഗമമായി വേർപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അൺഡോക്കിങ് പ്രക്രിയ. പത്തര മണിക്കൂർ യാത്ര ചെയ്ത് ഉച്ചയ്ക്ക് 2.11ഓടെ പേടകം കാലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും. പ്രത്യേക ബോട്ടുപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെടുക്കും. ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന നാലംഗ സംഘം കൂട്ടത്തിൽ ഒരാൾക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങുന്നത്.
ക്രൂ 11 സംഘത്തിൽ നാസയുടെ സെന കാർഡ്മാനും മൈക്ക് ഫിൻകും, ജാക്സയുടെ കിമിയ യുയിയും റോസ്കോസ്മോസിൻ്റെ ഒലെഗ് പ്ലാറ്റനോവും അടങ്ങുന്നതാണ് ക്രൂ 11 സംഘം. ഇവരിൽ പേര് വെളിപ്പെടുത്താത്ത ഒരാളുടെ ആരോഗ്യപ്രശ്നം മൂലമാണ് ഒരു മാസം നേരത്തെ സംധം ഭൂമിയിലേക്ക് മടങ്ങിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നം കാരണം ദൗത്യം വെട്ടിച്ചുരുക്കുന്നതും മടക്കയാത്ര നേരത്തേയാക്കുന്നത്. എന്താണ് പ്രശ്നമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി വെളിപ്പെടുത്തില്ല. അടിയന്തിര ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോഴില്ലെന്ന് നാസ അറിയിച്ചു. നിലയത്തിൽ 165 ദിവസം ചിലവഴിച്ചതിന് ശേഷമാണ് സംഘത്തിന്റെ മടക്കം. ഇന്ത്യൻ വംശജൻ റോണക് ദാവെയാണ് ഡ്രാഗന്റെ മടക്കയാത്ര നിയന്ത്രിക്കുന്നത്. നാസയുടെ ഹ്യൂസ്റ്റൺ ബഹിരാകാശ കേന്ദ്രത്തിലെ ഫ്ലൈറ്റ് ഡയറക്ടറാണ് റോണക് ദാവെ.