കഴിഞ്ഞ 30 വർഷത്തിനിടെ അന്‍റാർട്ടിക്കയില്‍ ആയിരക്കണക്കിന് ചതുരശ്ര മൈൽ മഞ്ഞുപാളികൾ ഉരുകിപ്പോയതായി പുതിയ പഠനം. ഷ്വാറ്റ്സ് പോലുള്ള ഭീമൻ മഞ്ഞുമലകൾ ഉരുകുന്നതിന് പിന്നിൽ സമുദ്രത്തിലെ ചൂടുവെള്ളമാണെന്നും ഇത് സമുദ്രനിരപ്പ് അപകടകരമായി ഉയർത്തുമെന്നും പഠനം.

കഴിഞ്ഞ 30 വർഷത്തിനിടെ അന്റാർട്ടിക്കയിൽ നിന്ന് ഉരുകിപ്പോയത് ഗ്രേറ്റർ ലണ്ടൻ നഗരത്തിന്‍റെ എട്ടിരട്ടിയിലധികം വലുപ്പമുള്ള മഞ്ഞുപാളികള്‍. പുതിയൊരു പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലെ സാറ്റലൈറ്റ് ഡാറ്റ വിശകലനം ചെയ്‍താണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. മഞ്ഞുപാളികൾ സമുദ്രവുമായി ചേരുന്ന 'ഗ്രൗണ്ടിംഗ് ലൈൻ' എന്നറിയപ്പെടുന്ന ഭാഗത്താണ് പ്രധാനമായും പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.

പ്രൊഫസർ എറിക് റിഗ്നോട്ടിന്‍റെ നേതൃത്വത്തിൽ നടന്ന ഗവേഷണം പറയുന്നത്, അന്റാർട്ടിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും വലിയ മാറ്റമില്ലാതെ തുടരുന്നുണ്ടെന്നാണ്. ഏകദേശം 77 ശതമാനം മഞ്ഞുപാളികൾക്കും 1996-ന് ശേഷം കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. എന്നാൽ, പടിഞ്ഞാറൻ അന്റാർട്ടിക്ക, അന്റാർട്ടിക് പെനിൻസുല, കിഴക്കൻ അന്റാർട്ടിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വലിയ തോതിൽ മഞ്ഞ് നഷ്ടമായിട്ടുണ്ട്. ഓരോ വർഷവും ശരാശരി 170 ചതുരശ്ര മൈൽ (442 ചതുരശ്ര കിലോമീറ്റർ) മഞ്ഞാണ് അന്‍റാർട്ടിക് ഭൂഖണ്ഡത്തിന് നഷ്ടമാകുന്നത്. ഇതനുസരിച്ച് ആകെ നഷ്ടം ഏകദേശം 5,000 ചതുരശ്ര മൈൽ (12,820 ചതുരശ്ര കിലോമീറ്റർ) വരും.

എത്രത്തോളം മഞ്ഞ് നഷ്ടപ്പെട്ടു?

ചില മഞ്ഞുമലകൾ കിലോമീറ്ററുകളോളമാണ് പിന്നോട്ട് പോയത്. പൈൻ ഐലൻഡ് ഗ്ലേസിയർ 33 കിലോമീറ്ററും, സ്മിത്ത് ഗ്ലേസിയർ 42 കിലോമീറ്ററും പിന്നോട്ട് പോയി. 'ലോകാവസാന ഗ്ലേസിയർ' എന്നറിയപ്പെടുന്ന ഷ്വാറ്റ്സ് ഗ്ലേസിയർ 26 കിലോമീറ്ററാണ് ഉരുകിമാറിയത്. ഇങ്ങനെ മഞ്ഞുരുകുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കാരണം, ഉരുകുന്ന മഞ്ഞുമലകളിൽ നിന്നുള്ള ശുദ്ധജലം സമുദ്രങ്ങളിലെത്തുകയും കടൽനിരപ്പ് ഉയർത്തുകയും ചെയ്യും. കണക്കുകൾ പ്രകാരം, അന്റാർട്ടിക് പെനിൻസുല മാത്രം 2100-ഓടെ കടൽനിരപ്പ് 22 മില്ലിമീറ്റർ ഉയർത്താൻ കാരണമാകും. 2300-ഓടെ ഇത് 172 മില്ലിമീറ്റർ വരെയാകാം. ഷ്വാറ്റ്സ് ഗ്ലേസിയർ പൂർണ്ണമായും തകർന്നാൽ ആഗോള സമുദ്രനിരപ്പ് 65 സെന്റിമീറ്റർ ഉയരും. പൈൻ ഐലൻഡ് ഗ്ലേസിയർ 50 സെന്റിമീറ്റർ കൂടി വർധിപ്പിക്കും.

പ്രൊഫസർ റിഗ്നോട്ട് വിശദീകരിക്കുന്നത്, സമുദ്രത്തിലെ ചൂടുവെള്ളം മഞ്ഞുമലകളിലേക്ക് എത്തുന്ന പ്രദേശങ്ങളിലാണ് ഏറ്റവും വേഗത്തിൽ മഞ്ഞുരുകുന്നത് എന്നാണ്. ഈ ചൂടുവെള്ളം മഞ്ഞുപാളികളെ ദുർബലമാക്കുന്നു. എന്നാൽ, അന്റാർട്ടിക് പെനിൻസുലയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ചൂടുവെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെങ്കിലും മഞ്ഞുരുകുന്നുണ്ട്.

കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, സ്ഥിതി ഇതിലും മോശമാകാമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. "അന്റാർട്ടിക്കയിലെ എല്ലാ ഭാഗങ്ങളും ഒരേ സമയം ഉരുകാത്തത് നമ്മുടെ ഭാഗ്യമായി കരുതണം," പ്രൊഫസർ റിഗ്നോട്ട് പറയുന്നു. എങ്കിലും, ഭൂഖണ്ഡത്തിന്റെ കൂടുതൽ ഭാഗങ്ങൾ വേഗത്തിൽ ഉരുകാൻ തുടങ്ങിയാൽ, ആഗോള സമുദ്രനിരപ്പിൽ അതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പാണ് ഈ പഠനം നൽകുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming