
സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്‍റെ ഒരുഭാഗം ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങി. ശബ്‍ദവേഗത്തിന്റെ ഏകദേശം ഏഴിരട്ടി വേഗത്തിൽ റോക്കറ്റ് ഭാഗങ്ങൾ ചന്ദ്രോപരിതലത്തിൽ പതിച്ചു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്‍റെ ആഘാതസ്ഥലവും അതിന്‍റെ പ്രത്യാഘാതങ്ങളും കണ്ടെത്താൻ ചന്ദ്രനെ ചുറ്റുന്ന പര്യവേക്ഷണ ഉപഗ്രഹങ്ങൾ നിരീക്ഷണം ആരംഭിച്ചു.
സംഭവസ്ഥലത്തിന്റെ ചിത്രങ്ങൾ പകർത്താൻ നാസയുടെ ലൂണാർ റിക്കണൈസൻസ് ഓർബിറ്ററും കൊറിയ പാത്ത്ഫൈൻഡർ ലൂണാർ ഓർബിറ്ററിലെ ഷാഡോകാം ഉപകരണവും ശ്രമിക്കുമെന്ന് നാസ അറിയിച്ചു. എന്നാൽ ആഘാതം നടന്ന സ്ഥലം, സൂര്യപ്രകാശത്തിന്റെ ലഭ്യത, ഉപഗ്രഹങ്ങളുടെ ഭ്രമണപഥം എന്നിവയെ ആശ്രയിച്ചായിരിക്കും ചിത്രങ്ങൾ ലഭിക്കുക. അതിനാൽ നിരീക്ഷണഫലങ്ങൾ ലഭിക്കാൻ ഏതാനും ദിവസങ്ങൾ എടുത്തേക്കാമെന്നും നാസ വ്യക്തമാക്കി.
ഫാൽക്കൺ 9 റോക്കറ്റിന്റെ ആദ്യഘട്ടം ഭൂമിയിലേക്ക് തിരിച്ചിറക്കി വീണ്ടും ഉപയോഗിക്കാറുണ്ടെങ്കിലും ഏകദേശം 4,000 കിലോഗ്രാം ഭാരമുള്ള മുകൾഘട്ടം സാധാരണയായി ഭൂമിയുടെ അന്തരീക്ഷത്തിൽ കത്തി നശിക്കുന്ന തരത്തിലാണ് നിയന്ത്രിക്കുന്നത്. എന്നാൽ 2025 ജനുവരിയിൽ ഫയർഫ്ലൈ എയറോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ്, ജപ്പാനിലെ ഐസ്‌പേസിന്റെ റെസിലിയൻസ് എന്നീ സ്വകാര്യ ചന്ദ്രദൗത്യങ്ങളെ ചന്ദ്രനെ ലക്ഷ്യമിട്ട ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ ഈ മുകൾഘട്ടം ഭൂരിഭാഗം ഇന്ധനവും ഉപയോഗിച്ചിരുന്നു. അതിനാൽ ഭൂമിയിലേക്ക് മടങ്ങി അന്തരീക്ഷത്തിൽ കത്തി നശിക്കാൻ ആവശ്യമായ ഇന്ധനം അവശേഷിച്ചിരുന്നില്ല.
ദൗത്യം പൂർത്തിയായ ശേഷം റോക്കറ്റിനെ സുരക്ഷിതമായ പാതയിലേക്ക് മാറ്റിയിരുന്നുവെന്ന് സ്പേസ് എക്സിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് സൂര്യപ്രവർത്തനവും ഗുരുത്വാകർഷണബലവും ചേർന്ന് റോക്കറ്റിനെ ക്രമേണ ചന്ദ്രനിലേക്കുള്ള പാതയിലേക്ക് നയിക്കുകയായിരുന്നു. ഒടുവിൽ മണിക്കൂറിൽ ഏകദേശം 8,690 കിലോമീറ്റർ വേഗത്തിൽ റോക്കറ്റ് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയെന്നാണ് കണക്കാക്കുന്നത്. ഇതുമൂലം ഏകദേശം 27 മീറ്റർ വരെ വീതിയുള്ള ഒരു ഗർത്തം രൂപപ്പെട്ടിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ഇത് ആസൂത്രിതമായ ഇടിച്ചിറക്കൽ അല്ലെങ്കിലും ചന്ദ്രനെക്കുറിച്ച് കൂടുതൽ പഠിക്കാൻ അപൂർവ അവസരമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കൃത്രിമ വസ്‍തുക്കൾ ചന്ദ്രനിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന ആഘാതം, പൊടിപടലങ്ങളുടെ വ്യാപനം, ഭാവിയിലെ ചന്ദ്രദൗത്യങ്ങൾക്കും മനുഷ്യവാസത്തിനുമുണ്ടാകാവുന്ന അപകടസാധ്യതകൾ എന്നിവ വിലയിരുത്താൻ ഈ സംഭവം സഹായിക്കും. നാസയുടെ മാർഷൽ സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ഭൂതല ദൂരദർശിനികൾ ഉപയോഗിച്ചും ആഘാതസമയത്തെ പ്രകാശവും പൊടിപടലവും നിരീക്ഷിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ ചന്ദ്രന്‍റെ പ്രകാശമുള്ള ഭാഗത്താണ് സംഭവം നടന്നത് എന്നതിനാൽ ഭൂമിയിൽ നിന്ന് നിരീക്ഷണം പ്രയാസകരമായിരുന്നു.
അതേസമയം ഈ ആഘാതത്തിനുശേഷം ചന്ദ്രനിൽ സോഡിയവും ലിഥിയവും അടങ്ങിയ വാതകപടലം കണ്ടെത്തിയതായി അമേരിക്കയിലെ ലോവൽ ഒബ്‍സർവേറ്ററിയിലെ ശാസ്ത്രജ്ഞർ അറിയിച്ചു. പതിനായിരം മീറ്റർ വ്യാപ്‍തിയുള്ള ഈ വാതകപടലം അഞ്ച് മുതൽ 10 മിനിറ്റ് വരെ നിലനിന്നതായാണ് പ്രാഥമിക വിലയിരുത്തൽ.
ഇപ്പോൾ നാസയുടെ ചന്ദ്രപര്യവേക്ഷണ ഉപഗ്രഹങ്ങൾ പകർത്തുന്ന ചിത്രങ്ങൾക്കായാണ് ശാസ്ത്രലോകം കാത്തിരിക്കുന്നത്. റോക്കറ്റ് ഇടിച്ചുണ്ടായ ഗർത്തം, പൊടിപടലം, ചന്ദ്രോപരിതലത്തിലെ മാറ്റങ്ങൾ എന്നിവയുടെ വ്യക്തമായ ചിത്രങ്ങൾ ലഭിച്ചാൽ ഭാവിയിലെ ചന്ദ്രപര്യവേക്ഷണ പദ്ധതികൾക്കും ബഹിരാകാശ സുരക്ഷാ പഠനങ്ങൾക്കും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.