വൈറസുകളെ ഉപയോഗിച്ച് പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചു; ആ അത്ഭുതം നടത്തി ശാസ്ത്രലോകം

By Web TeamFirst Published May 10, 2019, 9:22 AM IST
Highlights

സിസ്റ്റിക് ഫൈബ്രോസിസ് എന്ന ജനിതകരോഗം ബാധിച്ച ഇസബെല്ലെയുടെ ശ്വാസകോശം മൂന്നിലൊന്നായി ചുരുങ്ങിയതോടെയാണ് മാറ്റിവയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.

ലണ്ടൻ: വൈറസുകളെ ഉപയോഗിച്ച് പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് ബ്രിട്ടനിലെ ശാസ്ത്രകാരന്മാര്‍. ഗുരുതരമായ ബാക്ടീരിയ ബാധിച്ച ഇസബെല്ലെ ഹോൾഡെവേ എന്ന 17 വയസ്സുകാരിയാണ് ജനിതകമാറ്റം വരുത്തിയ വൈറസുകളെ ഉപയോഗിച്ചുള്ള നൂതന ചികിൽസയിലൂടെ ജീവന്‍ തിരിച്ച് പിടിച്ചത്.
ബാക്ടീരിയകളെ നശിപ്പിക്കുന്ന ‘ഫേജ്’ ഗണത്തിൽ പെട്ട വൈറസുകളെയാണ് ഗവേഷകസംഘം ഇതിനായി ഉപയോഗിച്ചത്. 

സിസ്റ്റിക് ഫൈബ്രോസിസ് എന്ന ജനിതകരോഗം ബാധിച്ച ഇസബെല്ലെയുടെ ശ്വാസകോശം മൂന്നിലൊന്നായി ചുരുങ്ങിയതോടെയാണ് മാറ്റിവയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. എന്നാൽ ഇതിനുള്ള ശസ്ത്രക്രിയ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടാക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞതോടെ ഇസബെല്ലെയുടെ ശ്വാസനാളത്തെ ബാധിച്ച പുതിയ ബാക്ടീരിയ , കരളിലേക്കും മറ്റ് അവയവങ്ങളിലേക്കും പടർ‌ന്നു. 

തൂക്കം ഗണ്യമായി കുറഞ്ഞ്, ദേഹത്തു പലയിടത്തും വ്രണങ്ങളായി ഇസബെല്ലെ മരണത്തെ മുഖാമുഖം കണ്ടു. ഗ്രേറ്റ് ഓർമണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിൽസ ഫലപ്രദമായില്ല. തുടർന്ന് കുട്ടിയുടെ അമ്മ ജോ കാനൽ ഹോൾഡെവെ ഇന്റർനെറ്റിൽ പരതിയപ്പോഴാണ് ഫേജുകളെക്കുറിച്ചറിഞ്ഞത്. അവ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാനാകുമോയെന്ന് ആശുപത്രി അധികൃതരോട് ആരാഞ്ഞു. 

ഇതോടെ ഈ രംഗത്തെ വിദഗ്ധനും യുഎസിലെ പിറ്റ്സ്ബർഗ് സർവകലാശാലാ പ്രഫസറുമായ ഗ്രഹാം ഹാറ്റ്ബുൾ പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തില്‍ ഇസബെല്ലയെ രക്ഷിക്കാന്‍ തയ്യാറായി  ഇസബെല്ലെയെ ബാധിച്ച ബാക്ടീരിയയെ നശിപ്പിക്കാൻ കഴിയുന്ന 3 തരം ഫേജ് വൈറസുകളെ ജനിതകമാറ്റത്തിലൂടെ വികസിപ്പിച്ചെടുത്തു. ഇവയുപയോഗിച്ചു നടത്തിയ 6 മാസം നീണ്ട ചികിൽസയ്ക്കു ശേഷം ഇസബെല്ല രോഗമുക്തയായി.

click me!