മൊട്ടയടിച്ചും മീശവടിച്ചും പന്തയം നടപ്പാക്കി വിജയാഹ്ളാദം

By Web TeamFirst Published May 24, 2019, 2:28 PM IST
Highlights

ഓമനിച്ച് വളർത്തിയ മീശയും മുടിയും  പലർക്കും നഷ്ട‌മായി. പണവും ഭക്ഷണം വാങ്ങി കൊടുക്കലും വേറെ. 


കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുപക്ഷത്തിനും ബിജെപിയ്ക്കും ഉണ്ടായ കനത്ത പരാജയം ഇല്ലാതാക്കിയത് ചിലരുടെ മീശയും മുടിയുമാണ്. വിജയ പരാജയുവുമായി ബന്ധപ്പെട്ട പന്തയമാണ് പല പ്രവർത്തകരും ഇപ്പോൾ നടപ്പാക്കുന്നത്. കോഴിക്കോട് ആര് വിജയിക്കും, മലബാറിൽ ഇത്ര സീറ്റ് നേടും, കേരളത്തിൽ എൽഡിഎഫ് ഇത്ര സീറ്റ് നേടും തുടങ്ങിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വാത് വെപ്പുകളിലെല്ലാം ഇടത് അനുഭാവികൾ പരാജയമറഞ്ഞതോടെ വൻ നഷ്ടമാണ് പല പ്രവർത്തകർക്കും നേരിട്ടിരിക്കുന്നത്. ഓമനിച്ച് വളർത്തിയ മീശയും മുടിയും  പലർക്കും നഷ്ട‌മായി. പണവും ഭക്ഷണം വാങ്ങി കൊടുക്കലും വേറെ. 

ബിജെപി അനുഭവികൾക്കും കേരളവുമായി ബന്ധപ്പെട്ട വാത് വെപ്പിലെല്ലാം പരാജയം നേരിട്ടതും തിരിച്ചടിയായി. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽ ബിജെപി വിജയിക്കും, നിരവധി നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതെത്തും തുടങ്ങിയവയുമായി ബന്ധപ്പെട്ട വാത് വെപ്പുകളാ‍യിരുന്നു ബിജെപി പ്രവർത്തകരും അനുഭാവികളും നടത്തിയത്. കേന്ദ്രത്തിൽ കോൺഗ്രസ് മുന്നണി ഭരണം വരും, രാഹുൽ ഗാന്ധി വയനാട്ടിലും അമേഠിയിലും വിജയിക്കുമെന്നും തുടങ്ങിയ ബെറ്റുവച്ച കോൺഗ്രസുകാർക്കും തിരിച്ചടിയായി.   

മുക്കത്ത് വ്യാപാരികൾക്ക് ഇടയിലും രസകരമായ പന്തയം നടന്നിരുന്നു. വ്യാപാരികളുടെ ഇടയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് യുഡിഎഫ് കേരളത്തിൽ 10 സീറ്റിൽ താഴെ മാത്രമെ ലഭിക്കുമെന്ന് മുക്കം പുതിയ സ്റ്റാൻഡിൽ മൊബൈൽ ഷോപ്പ് നടത്തുന്ന നിസാർ പറഞ്ഞത്. എന്നാൽ അതിൽ കൂടുതൽ കിട്ടുമെന്ന് മുക്കത്തെ തന്നെ വ്യാപാരിയായ ഇന്‍റിമേറ്റ് അനീസ് പറഞ്ഞതോടെ പന്തയമായി. പരാജയപ്പെടുന്നയാള്‍ മുടി മുണ്ഡനം നടത്താനായിരുന്നു പന്തയം. 

ഫലം വന്നപ്പോൾ യുഡിഎഫ് 19 സീറ്റുകളിൽ വിജയിച്ചതോടെ കയ്യോടെ പിടികൂടി നിസാറിന്‍റെ തല മുണ്ഡനം ചെയ്യിക്കുകയായിരുന്നു അനീസ്. ഇതുപോലെ മുക്കം വ്യാപാരി യൂത്ത് വിങ് പ്രസിഡന്‍റ് ഷിംജിയും പന്തയത്തിൽ പരാജയമറിഞ്ഞു.  തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ വിജയിച്ചില്ലെങ്കിൽ മൊട്ടയടിക്കും എന്നായിരുന്നു മുക്കത്തെ മറ്റൊരു വ്യാപാരിയായ ഹാരിസ് ബാബുവിനോട് ഏറ്റ ഷിംജിയുടെ പന്തയം. ഇതോടെ ഷിംജിയുടെ തലമുടിയും അപ്രത്യക്ഷമായി. ഇത്തരത്തിൽ രസകരമായ പന്തയങ്ങളുടെ പെരുമഴയാണ് രാജ്യമാകെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കിയിരിക്കുന്നത്. 
 

click me!