
ബോളിവുഡിലെ പെർഫെക്ഷനിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന താരമാണ് ആമിര്‍ ഖാന്‍, മറ്റ് ഖാന്മാരുടെ അടുത്ത് നില്‍ക്കുന്ന ജനപ്രീതിക്കൊപ്പം അദ്ദഹം വഴിമറിനടന്ന് തുറന്ന പുതിയ ചലച്ചിത്ര രീതികള്‍ എന്നും പുതുമയുള്ളതാണ്. അറുപതാം വയസിലേക്ക് കാലെടുത്ത് വയ്ക്കുകയാണ് ആമിര്‍.
1965 മാർച്ച് 14-ന് ബോളിവുഡില്‍ തങ്ങളുടെ പാരമ്പര്യം ആഴത്തില്‍ വേരൂന്നിയ കുടുംബത്തിലാണ് ആമിർ ഹുസൈൻ ഖാൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് താഹിർ ഹുസൈൻ ഒരു ചലച്ചിത്ര നിർമ്മാതാവായിരുന്നു, അദ്ദേഹത്തിന്റെ അമ്മാവന്‍ നാസിർ ഹുസൈൻ ഒരു പ്രശസ്ത സംവിധായകനും നിർമ്മാതാവുമായിരുന്നു. സിനിമ രംഗത്തിന്‍റെ പളപളപ്പിനപ്പുറം ആമിറിന്റെ ബാല്യകാലം അത്ര സുഖകരം ആയിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവ് സാമ്പത്തിക പ്രതിസന്ധികൾ നേരിടുകയും കുടുംബത്തിന്റെ സ്ഥിരതയെ ബാധിക്കുകയും ചെയ്തിരുന്നു.
ആമിറിന്റെ ആദ്യകാല വിദ്യാഭ്യാസം ബോംബെ സ്കോട്ടിഷ് സ്കൂളിലും പിന്നീട് മുംബൈയിലെ സെന്റ് ആൻസ് ഹൈസ്കൂളിലും നടന്നു. അദ്ദേഹം നർസീ മോൻജീ കോളേജിൽ ബിരുദത്തിന് ചേര്‍ന്നെങ്കിലും പിന്നീട് ഇത് ഉപേക്ഷിച്ച് സിനിമ രംഗത്തേക്ക് ഇറങ്ങി.
ബോളിവുഡിലെ ആദ്യകാലം
1973ല്‍ അമ്മാവന്‍ നാസിർ ഹുസൈൻ സംവിധാനം ചെയ്ത യാദോൺ കി ബാരാത്ത് എന്ന ചിത്രത്തിൽ ഒരു ബാല നടനായി അഭിനയിച്ചുകൊണ്ടാണ് ആമിർ ഖാൻ അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. 1988-ൽ ആമിറിന്‍റ കസിന്‍ ആയിരുന്ന മൻസൂർ ഖാൻ സംവിധാനം ചെയ്ത ഖയാമത്ത് സെ ഖയാമത്ത് തക് എന്ന റൊമാന്റിക് ഡ്രാമ ചിത്രത്തിലൂടെയാണ് ആമിർ ഖാൻ ബോളിവുഡിൽ നായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം വൻ വിജയം നേടുകയും ആമിറിനെ സ്റ്റാറായി ഉയർത്തുകയും ചെയ്തു.
അദ്ദേഹത്തിന്റെ ബോയ്-നെക്സ്റ്റ്-ഡോർ ഇമേജും ചിത്രത്തിലെ ഹൃദയസ്പർശിയായ പ്രകടനവും അദ്ദേഹത്തിന് ആ വര്‍ഷത്തെ മികച്ച അരങ്ങേറ്റ നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിക്കാന്‍ ഇടയാക്കി.
ആമിര്‍ സൂപ്പര്‍ ആമിറാകുന്നു
1990-കളിൽ, ആമിർ ഖാൻ ബോളിവുഡിലെ ഏറ്റവും സ്ട്രൈക്ക് റൈറ്റുള്ള വിജയതാരമായി മാറി. ദിൽ (1990), രാജ ഹിന്ദുസ്ഥാനി (1996)എന്നീ ചിത്രങ്ങള്‍ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് അദ്ദേഹത്തിന് നേടികൊടുത്തു. സർഫറോഷ് (1999) തുടങ്ങിയ ചിത്രങ്ങൾ ആമിറിന്‍റെ വൈവിദ്ധ്യമാര്‍ന്ന സിനിമ തെരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തി.
2000-കളിലാണ് ആമിർ ബോളിവുഡിലെ ഒരു ഗെയിം-ചേഞ്ചർ എന്ന നിലയിലേക്ക് വളരുന്നത്. ആമിര്‍ നിര്‍മ്മിച്ച് പ്രധാന വേഷത്തില്‍ എത്തിയ ലഗാൻ (2001) ശരിക്കും ഇന്ത്യന്‍ സിനിമയിലെ നാഴികകല്ലായിരുന്നു.മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡിന് അവസാന റൌണ്ടില്‍ എത്തിയ ചിത്രം ബോക്സോഫീസിലും വന്‍ വിജയമായിരുന്നു.
ദിൽ ചഹ്ത ഹൈ (2001), റംഗ് ദേ ബസന്തി (2006) തുടങ്ങിയ ചിത്രങ്ങൾ ആമിര്‍ എന്ന സ്റ്റാറിനപ്പുറം നല്ല വേഷങ്ങള്‍ തേടുന്ന നടനെ വെളിപ്പെടുത്തി. അദ്ദേഹം ഒരു ചിത്രത്തോട് കാണിക്കുന്ന പ്രതിബദ്ധത അദ്ദേഹത്തിന് "മിസ്റ്റർ പെർഫെക്ഷനിസ്റ്റ്" എന്ന വിളിപ്പേര് തന്നെ നേടിക്കൊടുത്തു. പരാജയമായിട്ടും മംഗള്‍ പോലുള്ള ചിത്രത്തിന് വേണ്ടി ആമിര്‍ നടത്തിയ പരിശ്രമവും, താരേ സമീന്‍ പര്‍ പോലുള്ള ഒരു ചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തതും എല്ലാം ഇതിന്‍റെ ഉദാഹാരണമാണ്.
3 ഇഡിയറ്റ്, പികെ, ദംഗല്‍ പോലുള്ളവ ബോളിവുഡിന് ആദ്യമായി 200 കോടി, 500 കോടി, 1000 കോടി ബോക്സോഫീസ് റെക്കോഡുകള്‍ കാണിച്ചുനല്‍കിയ ചിത്രങ്ങളാണ്. 2000 തുടക്കത്തില്‍ തന്നെ തന്‍റെ പ്രതിഫലം പ്രൊഫിറ്റ് ഷെയറിംഗ് രീതിയിലേക്ക് മാറ്റി ആ രീതിയിലും ആമിര്‍ ഇന്ത്യന്‍ സിനിമയില്‍ പുതുവഴി തുറന്നു.
സിനിമ പോലെ സംഭവബഹുലമായ വ്യക്തി ജീവിതം
ആമിർ ഖാന്റെ വ്യക്തിജീവിതം അദ്ദേഹത്തിന്റെ പ്രൊഫഷണൽ യാത്രയെപ്പോലെ തന്നെ സംഭവബഹുലമാണ്. 1986-ൽ അദ്ദേഹം തന്റെ ആദ്യ ഭാര്യ റീന ദത്തയെ വിവാഹം കഴിച്ചു, ദമ്പതികൾക്ക് ജുനൈദ്, ഇറ എന്നീ രണ്ട് മക്കളുണ്ട്. 2002-ൽ അവർ വിവാഹമോചനം നേടിയെങ്കിലും, മക്കൾക്ക് വേണ്ടി ആമിർ, റീന ഒരു സൗഹൃദ ബന്ധം നിലനിർത്തി.
2005-ൽ, ആമിർ ചലച്ചിത്ര നിർമ്മാതാവ് കിരൺ റാവുവിനെ വിവാഹം കഴിച്ചു 2011-ൽ സർറോഗസി വഴി അവർക്ക് അസാദ് എന്ന മകൻ ജനിച്ചു. 2021-ൽ ആമിർ, കിരൺ അവരുടെ വിവാഹമോചനം പ്രഖ്യാപിച്ചെങ്കിലും അസാദിനെ സംയുക്തമായി പരിപാലിക്കുന്നതും പ്രൊഫഷണലായി സഹകരിക്കുന്നതും തുടരുന്നു. വിവാഹ മോചനത്തിന് ശേഷം കിരണിന്‍റെ ലാപഡ ലേഡീസ് എന്ന ചിത്രം നിര്‍മ്മിച്ചത് ആമിര്‍ ആയിരുന്നു. ആമിർ പലപ്പോഴും കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്, തന്റെ വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും സന്തുലിതമാക്കാനുള്ള പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഗൌരിയാണ് ആമിറിന്‍റെ പങ്കാളി.
സിനിമ രംഗത്തെ നേട്ടങ്ങൾക്ക് പുറമേ ആമിർ ഖാൻ ചാരിറ്റി രംഗത്തും പല പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. കുട്ടികളുടെ പോഷണം, വിദ്യാഭ്യാസം, ദുരിതാശ്വാസം തുടങ്ങിയ വിവിധ കാര്യങ്ങളുമായി അദ്ദേഹത്തിന്‍റെ ആമിര്‍ ഖാന്‍ ഫൌണ്ടേഷന്‍ ബന്ധപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ടെലിവിഷൻ ഷോ സത്യമേവ ജയതേ (2012-2014) വിവിധ സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിച്ച് ഏറെ പ്രശംസ നേടിയ പരിപാടിയാണ്.
തുടരുന്ന യാത്ര
തന്‍റെ അറുപതാം പിറന്നാളിനോട് അനുബന്ധിച്ച് ആമിര്‍ മുംബൈയില്‍ ഒരു വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. അതില്‍ ഒരു ജേര്‍ണലിസ്റ്റ് 60 വയസ് ആയല്ലോ അപ്പോള്‍ മുതിര്‍ന്ന പൌരനായല്ലോ എന്നാണ് ചോദിച്ചത്.എന്നാല്‍ ഇപ്പോഴും 16-17 വയസാണ് എന്നാണ് തോന്നുന്നത് എന്നാണ് ആമിര്‍ പറഞ്ഞത്. ഈ മനസിന്‍റെ ചെറുപ്പം സൂക്ഷിച്ചായിരിക്കും ആമിര്‍ മുന്നോട്ട് പോവുക എന്ന സൂചനയാണ് ഇത് നല്‍കുന്നത്.
മഹാഭാരതം എന്ന തന്‍റെ സ്വപ്ന പദ്ധതിയെക്കുറിച്ച് ഗൌരവമായി തന്നെ ആലോചിക്കുന്നു എന്നാണ് ആമിര്‍ പറയുന്നത്. ഒപ്പം പല സിനിമകളും ആമിറിന്‍റെതായി ഒരുങ്ങുന്നുണ്ട്. തെന്നിന്ത്യയില്‍ രജനികാന്ത് ലോകേഷ് ചിത്രം കൂലിയില്‍ ആമിര്‍ ക്യാമിയോയായി എത്തും എന്നും വാര്‍ത്തയുണ്ട്. സിത്താരെ സമീന്‍ പര്‍ എന്ന ചിത്രം ജൂണില്‍ എത്തും എന്നാണ് വിവരം. എന്തായാലും അഭിനയത്തിന്‍റെ മൂന്ന് പതിറ്റാണ്ടും,ജീവിതത്തിന്‍റെ ആറുപതിറ്റാണ്ടും പിന്നിട്ട ആമിര്‍ തന്‍റെ യാത്ര അവസാനിപ്പിക്കുന്നില്ല.
ഒന്നും രണ്ടുമല്ല, ഒറ്റ ദിവസം എത്തുന്നത് 22 സിനിമകള്‍! റീ റിലീസില്‍ അമ്പരപ്പിക്കാന്‍ ആമിര്‍ ഖാന്‍