ജോണി ഡെപ്പിനെതിരായ മുന്‍ഭാര്യയുടെ ആരോപണങ്ങളില്‍ ട്വിസ്റ്റ്; ആംബർ ഹേർഡിന്‍റെ വെളിപ്പെടുത്തല്‍ പുറത്ത്

By Web TeamFirst Published Feb 5, 2020, 9:57 AM IST
Highlights

ജോണി ഡെപ്പിനെതിരായ മുന്‍ ഭാര്യയുടെ ആരോപണങ്ങളില്‍ വന്‍ ട്വിസ്റ്റ്.18 മാസം നീണ്ട വിവാഹജീവിതത്തില്‍ ജോണി ഡെപ്പില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന അംബര്‍ ഹേര്‍ഡിന്‍റെ വെളിപ്പെടുത്തല്‍ നടന്‍റെ പ്രതിച്ഛായയെ തന്നെ സാരമായി ബാധിച്ചിരുന്നു. 

ലോസ്ആഞ്ചല്‍സ്: പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളിലൂടെ ലോകത്തെ രസിപ്പിച്ച കടല്‍ കൊള്ളക്കാരന്‍ ജാക്ക് സ്പാരോയായി വേഷമിട്ട ജോണി ഡെപ്പിനെതിരായ മുന്‍ ഭാര്യയുടെ ആരോപണങ്ങളില്‍ വന്‍ ട്വിസ്റ്റ്. ഏറെ കോളിളക്കമുണ്ടാക്കിയ ശേഷമായിരുന്നു താരദമ്പതികളായിരുന്ന ജോണി ഡെപ്പും ആംബർ ഹേർഡും വേര്‍ പിരിഞ്ഞത്. 18 മാസം നീണ്ട വിവാഹജീവിതത്തില്‍ ജോണി ഡെപ്പില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന അംബര്‍ ഹേര്‍ഡിന്‍റെ വെളിപ്പെടുത്തല്‍ നടന്‍റെ പ്രതിച്ഛായയെ തന്നെ സാരമായി ബാധിച്ചിരുന്നു. 

പൈറേറ്റ്സ് ഓഫ് കരീബിയന്‍ ചിത്രങ്ങളിലെ ജാക്ക് സ്പാരോ വേഷവും ജോണിക്ക് നഷ്ടമായതിന് പിന്നിലും കുടുംബത്തിലെ പ്രശ്നങ്ങളും കാരണമായിരുന്നു. 2015 ല്‍ ഒരു തെറാപ്പി സെഷനില്‍ ആംബര്‍ സംസാരിക്കുന്നതിന്‍റെ ഓഡിയോയാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. ഡെയിലി മെയിലാണ് ജോണി ഡെപ്പിന്‍റെ മുന്‍ഭാര്യ ആംബര്‍ സംസാരിക്കുന്നതിന്‍റെ ശബ്ദ റെക്കോര്‍ഡ് പുറത്ത് വിട്ടിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട തെറാപ്പി സെഷനില്‍ വിവാഹ ജീവിതത്തിലെ പാളിച്ചകളെക്കുറിച്ച് ആംബര്‍ സംസാരിക്കുന്നുണ്ട്. 

ജോണി ഡെപ്പിനെ മര്‍ദിച്ചുവെന്നും പാത്രങ്ങള്‍ ജോണിക്ക് നേരെ വലിച്ചെറിഞ്ഞെന്നും ആംബര്‍ തെറാപ്പിക്കിടെ സംസാരിക്കുന്നുണ്ട്.  അന്‍പത്തിയാറുകാരനായ ജോണി ഡെപ്പ് വാക്കു തര്‍ക്കത്തിനിടെ ആംബറിനെ തള്ളി മാറ്റിയിരുന്നുവെന്ന് നേരത്തെ സമ്മതിച്ചിരുന്നു. കൂടുതല്‍ ശാരീരിക മര്‍ദനങ്ങളിലേക്ക് ഇരുവരും പോകരുതെന്ന കൗണ്‍സിലറുടെ നിര്‍ദേശത്തിന് അതിന് ഉറപ്പ് നല്‍കാന്‍ സാധിക്കില്ലെന്നാണ് ആംബറിന്‍റെ മറുപടി. 

2015 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്. 2016ല്‍ ലോസ് ആഞ്ചൽസിലെ തങ്ങളുടെ വീട്ടിൽ വെച്ച് ജോണി ഡെപ്പ് തന്റെ നേരെ ഫോൺ എടുത്ത് എറിഞ്ഞുവെന്നും മര്‍ദിച്ചുവെന്നും ആംബർ വിവാഹബന്ധം ഒഴിവാക്കാൻ വേണ്ടി ഫയൽ ചെയ്ത പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ആംബറിനെതിരെ  മാനനഷ്ടത്തിനുള്ള കേസ് ജോണി ഡെപ്പ് ഫയൽ ചെയ്തിരുന്നു. ആംബറിന്‍റെ വെളിപ്പെടുത്തല്‍ പുറത്തായതിന് പിന്നാലെ ജോണി ഡെപ്പിന് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. 

click me!