വിജയ് നായകനായ 'ജനനായകൻ' എന്ന സിനിമയിൽ നിന്ന് താൻ അഭിനയിച്ച രംഗങ്ങൾ പൂർണ്ണമായും നീക്കം ചെയ്തതിൽ തമിഴ് മിനിസ്ക്രീൻ താരം ആനന്ദി അജയ് കണ്ണീരണിഞ്ഞു. വിജയ്‌യുടെ അവസാന ചിത്രമായതിനാൽ ഇത് കൂടുതൽ വിഷമിപ്പിക്കുന്നുവെന്ന് താരം ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞു.

ചെന്നൈ: വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ജനനായകൻ എന്ന സിനിമയിൽ താൻ അഭിനയിച്ച രംഗങ്ങൾ പൂർണ്ണമായും വെട്ടിമാറ്റിയതിൽ കണ്ണീരണിഞ്ഞ് തമിഴ് മിനിസ്ക്രീൻ താരം ആനന്ദി അജയ്. തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രമാണിത്. ഏഴ് മാസത്തെ വൈകലിനും ജൂലൈ 23-ലെ ഓൺലൈൻ ചോർച്ചയ്ക്കും ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. താൻ അഭിനയിച്ച രംഗങ്ങൾ ചിത്രത്തിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്തതായി അറിഞ്ഞ ശേഷം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് താരം വിതുമ്പിക്കരഞ്ഞത്.

View post on Instagram

ഒരു വർഷത്തോളം ഷൂട്ട് ചെയ്ത സിനിമയ്ക്കായി ഒന്നര വർഷമായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് ആനന്ദി വിശദീകരിച്ചു. മുൻപും പല സിനിമകളിൽ അഭിനയിച്ച രംഗങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെങ്കിലും ഇത്രയും സങ്കടം തോന്നിയിട്ടില്ലെന്ന് അവർ പറഞ്ഞു. വിജയ് സാറിനൊപ്പമുള്ള കോംബിനേഷൻ സീനുകൾ തിയേറ്ററിൽ കാണാമെന്ന സന്തോഷത്തിലാണ് പോയതെന്നും എന്നാൽ രംഗങ്ങൾ നീക്കം ചെയ്തത് നിർഭാഗ്യകരമായിപ്പോയെന്നും താരം കൂട്ടിച്ചേർത്തു. ഭാവിയിൽ വിജയ് സിനിമകളിൽ അഭിനയിക്കുമെങ്കിൽ വീണ്ടും ശ്രമിക്കാമായിരുന്നു, എന്നാൽ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്നതാണ് കൂടുതൽ വിഷമിപ്പിക്കുന്നതെന്നും താരം വ്യക്തമാക്കി. നേരത്തെ സൂര്യയുടെ കറുപ്പ് സിനിമയിൽ നിന്നും ഇത്തരത്തിൽ രംഗങ്ങൾ വെട്ടിമാറ്റിയതിന്റെ സങ്കടവും നടി പങ്കുവച്ചു.

വീഡിയോ വൈറലായതോടെ ആരാധകരും സഹപ്രവർത്തകരും താരത്തിന് പിന്തുണയുമായി രംഗത്തെത്തി. തമിഴ് ടെലിവിഷൻ രംഗത്ത് ശ്രദ്ധേയയായ ആനന്ദി അജയ് കാർത്തികൈ പെൺകൾ, കനാ കാണും കാലങ്ങൾ, ജോഡി നമ്പർ 1, മാനട മയിലാട തുടങ്ങിയ ഷോകളിലൂടെ പ്രശസ്തയാണ്. ക്ലാസിക്കൽ ഡാൻസറും യോഗ പ്രേമിയുമാണ് ഇവർ. അതേസമയം, വിജയ്, മമിത ബൈജു, പൂജ ഹെഗ്ഡെ, ബോബി ഡിയോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ജനനായകൻ ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 41 കോടിയും ആഗോളതലത്തിൽ 78.27 കോടി രൂപയും കളക്ട് ചെയ്തു. തമിഴ് പതിപ്പിൽ നിന്ന് മാത്രം 36.50 കോടി രൂപ നേടാനായി.