
മയൂഖം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് മമ്ത മോഹൻദാസ്. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ നായികയായി എത്തിയ മമ്ത, കാൻസർ അതിജീവിത കൂടിയാണ്. 24-ാമത്തെ വയസിലായിരുന്നു മമ്തയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതിൽ നിന്നും മുക്തയായ ശേഷം സിനിമയിലുള്ള ഒരാളുമായി ഡേറ്റിംഗ് നടത്തിയെന്ന് മമ്ത പറയുന്നു. എന്നാൽ ഡേറ്റിന് ശേഷമാണ് അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വിവരം അറിഞ്ഞതെന്നും അത് തന്റെ ഹൃദയത്തെ തകർത്തു കളഞ്ഞെന്നും മമ്ത പറയുന്നു.
"കാൻസറിൽ നിന്നും മുക്തയായ ശേഷം ഞാൻ രണ്ട് പുരുഷന്മാരെ കണ്ടുമുട്ടിയിരുന്നു. അതിലൊരാൾ സിനിമ മേഖലയിലുള്ള ആളാണ്. സിനിമയിലുള്ള ആ ഒരാളുമായിട്ടെ ഞാൻ ഡേറ്റ് ചെയ്തിട്ടുള്ളൂ. ഒരിക്കലയാൾ എന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചു. പക്ഷേ പിന്നീടാണ് അയാൾ എൻഗേജ്ഡ് ആണെന്ന് മനസിലായത്. അദ്ദേഹത്തിന്റെ സഹോദരനിൽ നിന്നാണ് ഞാനത് അറിയുന്നത്. പിന്നെ എന്തിന് എന്നെ ഡേറ്റിന് ക്ഷണിച്ചെന്ന് ഞാൻ ചോദിച്ചു. എന്റെ ഹൃദയം തകർന്നുപോയി. ആദ്യമായി എന്റെ അമ്മയോട് ചോദിച്ചിട്ട് ഡേറ്റിന് പോയത് അയാൾക്കൊപ്പം ആയിരുന്നു. രണ്ടാമത്തെ ആളെ കുറിച്ച് പറയുകയാണെങ്കിൽ കോൺടാക്സ് ചെയ്യാൻ പ്രയാസമായിരുന്നു. മെസേജുകൾക്കോ കോളുകൾക്കോ മറുപടി ഇല്ല. നാലോ അഞ്ചോ ദിവസം മാത്രം സംസാരിക്കാൻ പറ്റും. അതെനിക്ക് വർക്കാവില്ലെന്ന് പിന്നീട് മനസിലായി. വെറുതെ എന്തിന് എന്റെ സമയം കളയുന്നതെന്ന് കരുതി", എന്നായിരുന്നു മമ്ത പറഞ്ഞത്.
കോളേജിൽ പഠിക്കുമ്പോൾ ഒരാളുമായി ഡേറ്റ് ചെയ്തിരുന്നുവെന്നും മമ്ത പറയുന്നു. അതിനെ പ്രണയമെന്ന് വിളിക്കാനാവില്ലെന്നും ഫൈനൽ ഇയറിലാണ് സംഭവമെന്നും മമ്ത പറഞ്ഞു. ദൗർഭാഗ്യവശാൽ അവൻ മരണപ്പെട്ടു. അത് വലിയ ഷോക്കായെന്നും മമ്ത വെളിപ്പെടുത്തി. ജോസ് ആലുക്കാസ് പോഡ്കാസ്റ്റിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.