'ഈയൊരാളെ മറക്കരുതെന്നാണ് പ്രാര്‍ത്ഥന'; പ്രണയം നിറഞ്ഞ കുറിപ്പുമായി അശ്വതി

By Web TeamFirst Published Feb 17, 2021, 6:38 PM IST
Highlights

പ്രണയദിനത്തില്‍ അശ്വതി പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രണയത്തോടെ നോക്കിയാലും, അല്ലാതെ നോക്കിയാലും ഇഷ്ടം തോന്നുന്ന ഒരാളെ ജീവിതത്തില്‍ കണ്ടെത്തണമെന്നാണ് താരം പറയുന്നത്. 

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയിരുന്നു എന്ന് പറയുന്നതാകും ശരി. കാരണം മിനിസ്‌ക്രീനിലെ നിറസാനിധ്യമായി മാറിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അശ്വതി അഭിനയത്തിലേക്ക് കടന്നുവന്നത് ചക്കപ്പഴം എന്ന പരമ്പരയിലൂടെയായിരുന്നു. ആശ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടും നിലപാടുകള്‍ തുറന്നുപറഞ്ഞും എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. 

പ്രണയദിനത്തില്‍ അശ്വതി പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രണയത്തോടെ നോക്കിയാലും, അല്ലാതെ നോക്കിയാലും ഇഷ്ടം തോന്നുന്ന ഒരാളെ ജീവിതത്തില്‍ കണ്ടെത്തണമെന്നാണ് താരം പറയുന്നത്. കൊറോണക്കാലത്ത് വീട്ടില്‍ അടച്ചിരുന്നപ്പോഴാണ് മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ പറ്റുന്ന ഒരാളുടെ സാനിദ്ധ്യം ഏറ്റവും മനോഹരമായി തോന്നിയതെന്നും അശ്വതി പറയുന്നുണ്ട്. നാളെയൊരു കാലത്ത് ഓള്‍ഡ് ഏജ് ഹോമിലാണെങ്കിലും തമ്മില്‍ മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ കഴിയുന്നൊരാളെയാണ് താന്‍ കണ്ടെത്തിയതെന്നും അശ്വതി പ്രസ്താവിക്കുന്നുണ്ട്. അപ്പോള്‍ വയസാകുമ്പോള്‍ വൃദ്ധ സദനത്തില്‍ പോകുമോ എന്ന ചോദ്യത്തിന് അശ്വതി കൊടുത്ത മറുപടി കയ്യടികള്‍ നേടുകയാണ്.

വയസാകുമ്പോള്‍ വൃദ്ധ സദനത്തില്‍ പോകുമോ, എന്നതായിരുന്നു ചിലരുടെയെങ്കിലും സംശയം. ''മക്കളെ ബുദ്ധിമുട്ടിക്കാതെ, സമ പ്രായക്കാര്‍ക്ക് ഒപ്പം ക്രീയേറ്റീവ് ആയി വാര്‍ദ്ധക്യം ചെലവിടാന്‍ ആണ് ഇനിയുള്ള തലമുറയ്ക്ക് താല്പര്യം. പഴയ വൃദ്ധ സദനം എന്ന സങ്കല്‍പം ഒക്കെ മാറി, ഇപ്പോള്‍ അത് അടിപൊളി റിട്ടയര്‍മെന്റ് ഹോമുകള്‍ ആയിത്തുടങ്ങി.'' എന്നാണ് അശ്വതി മറുപടി കൊടുത്തിരിക്കുന്നത്.

താരത്തിന്റെ കുറിപ്പ് വായിക്കാം

''ലോക്ക് ഡൗണ്‍ കാലത്ത് ആറു മാസം ഫ്‌ളാറ്റില്‍ അടച്ചിരുന്നപ്പോഴാണ് മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ പറ്റുന്ന ഒരാളെ കൂടെ കൂടിയതിന്റെ ഗുണം ശരിക്ക് മനസ്സിലായത്. പ്രേമത്തിന്റെ മഴവില്‍ കുമിള ഒക്കെ പൊട്ടി കഴിഞ്ഞാലും അന്നത്തെ കൂട്ട് അത് പോലെ ഉണ്ടാവുക എന്നതാണ് പ്രധാനം എന്ന് വീണ്ടും അടിവരയിട്ടത്.

അല്ലെങ്കില്‍ പ്രണയം തൊട്ടു തീണ്ടാന്‍ ഇടയില്ലാത്ത അതി സാധാരണ ദിവസങ്ങളില്‍ വല്ലാത്ത മടുപ്പ് തോന്നും, മിണ്ടാന്‍ വിഷയമില്ലാതെ, ഒരാള്‍ ടി വി മുറിയിലോ മറ്റൊരാള്‍ അടുക്കളയിലോ ഒറ്റയാകും. അത് കൊണ്ട് ഇനിയും തെരഞ്ഞെടുപ്പ് നടത്താത്തവര്‍ ശ്രദ്ധിക്കൂ, പ്രണയത്തോടെ നോക്കിയാലും പ്രണയം ഇല്ലാതെ നോക്കിയാലും ഇഷ്ടം തോന്നുന്ന ഒരാളെ കണ്ടെത്തു, നമ്മളെ അവര്‍ക്കായി മാറ്റിയെടുക്കാതെ, നമ്മളെ നമ്മളായി നിലനിര്‍ത്താന്‍ സ്‌പേസ് തരുന്ന ഒരാളെ, നമ്മളെ കേള്‍ക്കാന്‍ ഇഷ്ടമുള്ള, നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ള ഒരാളെ കൂടെ കൂട്ടൂ... ബന്ധങ്ങള്‍ ടോക്‌സിക്ക് ആവുന്നുണ്ടെന്ന്, ശ്വാസം മുട്ടുന്നുണ്ടെന്ന് അറിഞ്ഞിട്ടും പ്രണയം കൊണ്ട് മാത്രം കണ്ണടച്ച് മുന്നോട്ട് പോയവരൊക്കെ പിന്നീട് തോറ്റ് പോയതാണ് ചരിത്രം.

അപ്പൊ പറഞ്ഞു വന്നത് എന്താന്ന് വച്ചാല്‍ ഞങ്ങള്‍ ഇപ്പോഴും പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു എന്ന വന്‍ ക്‌ളീഷേ ഇവിടെ ഇറക്കുന്നില്ല എന്നാണ്. പകരം നാളെയൊരു കാലത്ത് ഓള്‍ഡ് ഏജ് ഹോമില്‍ ഇരുന്നും ഞങ്ങള് വര്‍ത്താനം പറഞ്ഞ് പറഞ്ഞ് കൂട്ട് കൂടും എന്നാണ്. എല്ലാ ഓര്‍മകളും മാഞ്ഞു പോകുന്ന കാലത്തും ഈയൊരാളെ മറക്കരുതെന്നു മാത്രമാണ് പ്രാര്‍ത്ഥനകള്‍ എന്നാണ്.''

click me!