
മലയാള സിനിമയിലെ പ്രശസ്തയായ ഡബ്ബിംഗ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ 258ലേറെ അഭിനേത്രികൾക്ക് ശബ്ദം നൽകിയ ഭാഗ്യലക്ഷ്മി, അഭിനേതാവായും വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. 3000ലധികം കഥാപാത്രങ്ങൾക്ക് ആയിരുന്നു ഭാഗ്യലക്ഷ്മി ശബ്ദം നൽകിയിട്ടുള്ളത്. ആദ്യകാലത്ത് തമിഴ്നാട്ടിലായിരുന്നു അവർ. പിന്നീടാണ് കേരളത്തിൽ എത്തുന്നത്. കോടമ്പാക്കത്തിൽ പൈപ്പിൻ ചോട്ടിൽ വച്ച് നടന്നൊരു സംഭവത്തെ കുറിച്ച് പറയുകയാണ് ഭാഗ്യലക്ഷ്മി ഇപ്പോൾ.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ
തമിഴ്നാട് കോടമ്പാക്കത്ത് ആയിരുന്ന സമയം. ടാങ്കർ ലോറിയിലാണ് അവിടെ കുടിവെള്ളം കൊണ്ടുവരുന്നത്. വെകുന്നേരം മൂന്ന് മണിക്കാകും വെള്ളം വരുന്നത്. ഒരു 12 മണി ആവുമ്പോൾ കുടം കൊണ്ടുപോയി വയ്ക്കും. അങ്ങനെ ഞാനും മൂന്നാമതോ നാലാമതോ കുടം കൊണ്ടുവച്ചു. വീട്ടിലെ എല്ലാ ജോലിയും ഞാനായിരുന്നു ചെയ്തത്. എന്നെ കൊണ്ട് എല്ലാ പണിയും വല്യമ്മ എടുപ്പിക്കും. അങ്ങനെ വെള്ളം വന്നപ്പോൾ ഞാൻ പോയി. പക്ഷേ എന്റെ കുടം കാണാനില്ല. എന്റെ കുടം എങ്കേ എന്ന് ചോദിച്ചപ്പോൾ ആരോ പറഞ്ഞു ദോ കിടക്കുന്നുവെന്ന്. അന്ത പൊണ്ണ് താ അപ്പടി സെഞ്ചതെന്ന് അവിടെ ഉള്ളവർ പറഞ്ഞു. ഞാൻ ചോദ്യം ചെയ്തു. എന്നിട്ട് എന്റെ കുടം എടുത്ത് പഴയ സ്ഥലത്ത് വച്ചു. തമിഴ്നാട്ടിലെ ഏറ്റവും മോശപ്പെട്ട തെറി എന്നെ അവൾ വിളിച്ചു. ദേഷ്യം വന്ന് കയ്യിലിരുന്ന പ്ലാസ്റ്റിക് കുടമെടുത്ത് തലയിലടിച്ചു. അവളത് തീരെ പ്രതീക്ഷിക്കുന്നില്ല. ശേഷം വെള്ളം എടുത്ത് ഞാൻ വീട്ടിലും പോയി.
കുറേക്കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പടയായി ആളുകൾ വന്നു. വല്യമ്മ വിറക്കുന്നുണ്ടായിരുന്നു. ഞാൻ ഇടുപ്പത്ത് കയ്യും കൊടുത്ത് വന്ന് എന്നാ എന്ന് ചോദിച്ചു. എന്റെ മകളെ അടിച്ചോന്ന് ചോദിച്ചപ്പോൾ, അതെ അടിച്ചു. കുടമെടുത്ത് മണ്ടയിലടിച്ചു എന്ന് പറഞ്ഞു. ആരുടെ മകളായാലും എന്നെ മോശമായി പറഞ്ഞാൽ തിരിച്ച് കൊടുക്കുമെന്ന് പറഞ്ഞു. ശേഷമാണ് എന്താണ് എന്നെ പറഞ്ഞതെന്ന് അവർ മകളോട് ചോദിക്കുന്നത്. കാര്യം അറിഞ്ഞപ്പോൾ ക്ഷമ ചോദിക്കുകയും ചെയ്തു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.