
ഹൈദരാബാദ്: പാന്‍ ഇന്ത്യന്‍ താരമായ പ്രഭാസിന്‍റെ ‘ദി രാജാ സാബ്' ന്‍റെ ടീസർ ലോഞ്ച് കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിൽ വൻ ആഘോഷമായി നടന്നത്. എന്നാൽ, ഈ ചടങ്ങിനിടയിൽ ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ശ്രീനിവാസ് കുമാർ നായിഡു നടത്തിയ വെളിപ്പെടുത്തല്‍ തെലുങ്ക് സിനിമാ ലോകത്ത് വന്‍ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്.
ഒരു പ്രമുഖ തെലുങ്ക് നിർമ്മാതാവ് ‘ദി രാജാ സാബ്’നെതിരെ മനഃപൂർവ്വം നെഗറ്റീവ് ക്യാമ്പയിൻ നടത്താൻ ശ്രമിച്ചുവെന്നാണ് എസ്.കെ.എൻ എന്ന് തെലുങ്ക് സിനിമ ലോകം വിളിക്കുന്ന ശ്രീനിവാസ് കുമാർ നായിഡു ആരോപിച്ചത്.
“ഈ സിനിമ മാരുതി എന്ന സംവിധായകന്റെ ഹൃദയത്തിൽ നിന്നാണ് ഉണ്ടായത്. എന്നാൽ, ഷൂട്ടിംഗ് തുടങ്ങിയപ്പോൾ മുതല്‍ ഒരു പ്രമുഖ തെലുങ്ക് നിർമ്മാതാവ് ഈ ചിത്രത്തിനെതിരെ നെഗറ്റീവ് ക്യാമ്പയിൻ ആരംഭിച്ചു” എസ്.കെ.എൻ ആരോപിച്ചു. ഇപ്പോൾ ചിത്രം വിജയകരമായി റിലീസിന് ഒരുങ്ങുന്നു എന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ദി രാജാ സാബ്’ എന്ന ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ ഏറെ വാര്‍ത്ത പ്രധാന്യം നേടിയ സിനിമയാണ്. പ്രഭാസിന്‍റെ ‘ബാഹുബലി’യുടെ വൻ വിജയത്തിനു ശേഷം അദ്ദേഹത്തിന്റെ ഓരോ ചിത്രവും ആഗോള ശ്രദ്ധ നേടുന്നവയാണെങ്കിലും പ്രഭാസ് ഒരു കോമഡിക്ക് പ്രധാന്യമുള്ള ചിത്രത്തില്‍ എത്തുന്നു എന്നതാണ് കൗതുകം വര്‍ദ്ധിപ്പിച്ചത്.
മാരുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം, പ്രണയവും ആക്ഷനും ചേർന്ന ഒരു വമ്പൻ എന്റർടെയ്നർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എസ്.കെ.എൻ ആരോപണം ഉന്നയിച്ചെങ്കിലും, ഈ നിർമ്മാതാവിന്റെ പേര് വെളിപ്പെടുത്തിയില്ല. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇത് ആരാണ് എന്ന തരത്തില്‍ വലിയ ചര്‍ച്ചയാണ് പ്രഭാസ് ഫാന്‍സ് നടത്തുന്നത്.