'ഏറ്റവും പ്രിയപ്പെട്ട'; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സാമന്ത

By Web TeamFirst Published Feb 26, 2024, 11:28 PM IST
Highlights

നേരത്തെ കാതലിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ചും സാമന്ത എത്തിയിരുന്നു

മുന്‍പ് കാതല്‍ സിനിമ ഇറങ്ങിയ സമയത്ത് ചിത്രത്തെക്കുറിച്ചും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും ആവേശത്തോടെ പറഞ്ഞ ആളായിരുന്നു തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് അവര്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് സാമന്ത മമ്മൂട്ടിക്കൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട എന്ന വാക്കുകളോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയെ ടാഗ് ചെയ്തിട്ടുമുണ്ട്. കൊച്ചിയില്‍ ഒരു പരസ്യ ചിത്രത്തിന്‍റെ ഷൂട്ടിംഗില്‍ പങ്കെടുക്കാനെത്തിയതാണ് സാമന്ത.

തൊട്ടടുത്ത സ്റ്റോറിയായി മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ മറ്റൊരു താരത്തിന്‍റെ ചിത്രവും സാമന്ത പങ്കുവച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്‍റേത് ആണത്. കൊച്ചിയിലെ ഒരു പരസ്യബോര്‍ഡിലെ ഫഹദ് ഫാസിലിന്‍റെ ചിത്രമാണ് സാമന്ത പങ്കുവച്ചത്. മറ്റൊരു ഫേവറൈറ്റ് എന്നാണ് ഇതിന്‍റെ ക്യാപ്ഷന്‍.

ഒരു വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്നാണ് കാതലിനെക്കുറിച്ച് സാമന്ത നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. "മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്‍റെ ഹീറോയാണ്. ഒരുപാട് കാലത്തേക്ക് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തില്‍ പുറത്തു കടക്കാന്‍ എനിക്ക് ആവില്ല", സാമന്ത കുറിച്ചിരുന്നു. 

 

അതേസമയം പുതിയ ചിത്രമായ ഭ്രമയുഗം നേടിയ വലിയ വിജയത്തിന്‍റെ ആഹ്ലാദത്തിലാണ് മമ്മൂട്ടി ഇപ്പോള്‍. യുവസംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയിരിക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ തെലുങ്ക് അടക്കമുള്ള ഇതരഭാഷകളിലും റിലീസ് ചെയ്തിരുന്നു. നവാഗതനായ ഡീനോ ഡെന്നിസ് ഒരുക്കുന്ന ബസൂക്കയാണ് മമ്മൂട്ടിയുടേതായി അടുത്ത് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം. അതിനുശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയും എത്തും. അതേസമയം ഖുഷിയാണ് സാമന്തയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. 

ALSO READ : മലയാളത്തിന്‍റെ 'ലോറന്‍സ് ഓഫ് അറേബ്യ'; 'ആടുജീവിതം' വെബ്സൈറ്റ് ലോഞ്ച് ചെയ്‍ത് എ ആര്‍ റഹ്‍മാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!