സ്ത്രീ തന്നെയാണ് ധനമെന്ന് ആണ്‍കുട്ടികള്‍ തന്നെ തീരുമാനമെടുക്കണം: വികാരാധീനനായി സുരേഷ് ഗോപി

By Web TeamFirst Published Mar 4, 2020, 3:47 PM IST
Highlights

സിനിമാഡയലോഗിനെക്കാള്‍ മാസ്സായാണ് സുരേഷ്ഗോപി പറഞ്ഞുതീര്‍ത്തത്. ഇടയ്‌ക്കെല്ലാം വളരെ ക്ഷുഭിതനായിമാറി താരം വളരെ പാടുപെട്ടാണ് ദേഷ്യം കടിച്ചമര്‍ത്തിയത്തുന്നത്. രാഷ്ട്രീയവ്യത്യാസങ്ങള്‍വരെ മറന്ന് ആളുകള്‍ സോഷ്യൽമീഡിയായിൽ സുരേഷ്‌ഗോപിക്ക് കയ്യടിക്കുകയാണിപ്പോള്‍.

കോടീശ്വരന്‍ പരുപാടിക്കിടെ സുരേഷ്‌ഗോപി വികാരാധീതനായതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ തരംഗം. സ്ത്രീധനത്തിന്റെ വിഷയത്തില്‍ താരം നടത്തിയ വികാരപരമായ തുറന്നുപറച്ചില്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മകനുവേണ്ടി ഗെയിം കളിക്കാനെത്തിയ ഇടുക്കി സ്വദേശിനിയായ കൃഷ്ണാ വിജയന്റെ കഥയാണ് സുരേഷ്‌ ഗോപിയെ ഒരു താരം എന്നതിലുപരിയായി അച്ഛനാക്കി മാറ്റിയത്. സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ പീഡനങ്ങള്‍ സഹിക്കേണ്ടിവന്ന കൃഷ്ണ ഇന്ന് സ്ത്രീധനവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആവേശമാകുകയുമാണ്.

കൃഷണ പറയുന്നു- 'ആദ്യം പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പഠിപ്പിക്കാം, എന്നെ മാത്രം മതി എന്നെല്ലാം പറഞ്ഞാണ് വിവാഹം കഴിച്ചത്. എന്നാല്‍ ഒരു കുഞ്ഞു ജനിച്ചുകഴിഞ്ഞപ്പോള്‍ മുതലാണ് സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അതിന്റെ പേരില്‍ ശ്വാസം മുട്ടിക്കുകയും. നടുവിന് തൊഴിക്കുകയും ചെയ്യുമായിരുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ പെട്ടെന്ന് തീരുമാനം എടുക്കരുത് അഡ്ജസ്റ്റ് ചെയ്യാന്‍ ആണ് പറഞ്ഞത്. അവിടെ താമസിച്ചുകൊണ്ട് പോലീസില്‍ പരാതി പെടാനും പേടി ആയിരുന്നു. കൊല്ലും എന്ന് പേടി ആയപ്പോഴാണ് ഇനി പറ്റില്ല എന്ന് പൂര്‍ണ്ണമായും മനസ്സിലാകുന്നത്.'

കൃഷ്ണയുടെ വാക്കുകള്‍ നിറഞ്ഞ മനസ്സോടെ കേട്ടിരുന്ന സുരേഷ്‌ഗോപി പെട്ടന്നുതന്നെ വികാരാധീതനാകുകയായിരുന്നു. 'ലോകത്ത് പെണ്‍മക്കളുള്ള ഹതഭാഗ്യരായ അച്ഛനമ്മമാരെ ഓര്‍ത്താണ് എന്റെ ഹൃദയം നനയുന്നത്. ചില തീരുമാനങ്ങള്‍ ആണ്‍കുട്ടികള്‍ തന്നെ എടുക്കണം. പെണ്ണിന്റെ പേരില്‍ ഒരു പണവും വേണ്ടയെന്നൊരു ദൃഢതീരുമാനമെടുത്ത നാല് ആണ്‍മക്കള്‍ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാന്‍.

ഓരോരുത്തരും സ്വയം യോഗ്യത അളന്നാല്‍ എങ്ങനെയാണ് പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ യോഗ്യത നിശ്ചയിക്കാന്‍ ബാധ്യസ്തരാകുന്നത്, തിരിച്ച് പെണ്ണുങ്ങള്‍ ഇനി ആണ്‍കുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച്  ചുടവടുറപ്പിച്ചാല്‍ ഇവന്മാര് എന്തുചെയ്യും. ആത്മരോഷം തന്നെയാണ്. എനിക്ക് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്. അവര്‍ക്കു വരാന്‍ ഉദ്ദേശിക്കുന്ന ചെക്കന്മാര്‍ കൂടി, ഈ അച്ഛനെ, സുരേഷ് ഗോപിയല്ല, കണ്ടോളൂ മനസ്സിലാക്കിക്കോളൂ.

ഇല്ലെങ്കില്‍ വേണ്ട, അവരൊറ്റയ്ക്ക് ജീവിക്കും'. സിനിമാഡയലോഗിനെക്കാള്‍ മാസ്സായാണ് താരം പറഞ്ഞുതീര്‍ത്തത്. ഇടയ്‌ക്കെല്ലാം വളരെ ക്ഷുഭിതനായിമാറി താരം വളരെ പാടുപെട്ടാണ് ദേഷ്യം കടിച്ചമര്‍ത്തിയത്. രാഷ്ട്രീയവ്യത്യാസങ്ങള്‍വരെ മറന്ന് ആളുകള്‍ സുരേഷ്‌ഗോപിക്ക് കയ്യടിക്കുകയാണിപ്പോള്‍.

click me!