വിഹാരിക്ക് അര്‍ദ്ധ സെഞ്ചുറി; ഇന്ത്യ കരകയറുന്നു

By Web TeamFirst Published Sep 9, 2018, 5:11 PM IST
Highlights

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി വിഹാരി- ജഡേജ കൂട്ടുകെട്ട്. വിഹാരിക്ക് അര്‍ദ്ധ സെഞ്ചുറി. ഇരുനൂറ് പിന്നിട്ട് ഇന്ത്യ...

ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി വിഹാരി- ജഡേജ കൂട്ടുകെട്ട്. ആറിന് 174 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ 231 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന് അപ്രതീക്ഷിത അവസരം ലഭിച്ച ഹനുമാ വിഹാരി അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 55 റണ്‍സെടുത്ത വിഹാരിക്കൊപ്പം 34 റണ്‍സുമായി ജഡേജയാണ് ക്രീസില്‍. ലീഡ് വഴങ്ങാതിരിക്കാന്‍ 101 റണ്‍സ് കൂടി ഇന്ത്യയ്ക്ക് വേണം.

നേരത്തെ രണ്ട് വിക്കറ്റ് വീഴ്ത്തിയ ജയിംസ് ആന്‍ഡേഴ്‌സണ്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. കെ.എല്‍. രാഹുല്‍ (37), ശിഖര്‍ ധവാന്‍ (3), ചേതേശ്വര്‍ പൂജാര (37), വിരാട് കോലി (49), അജിന്‍ക്യ രഹാനെ (0), ഋഷഭ് പന്ത് (5) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 332ന് എല്ലാവരും പുറത്തായി. 89 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 

ഇന്ത്യക്ക് വേണ്ട് രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കത്തിന് ശേഷം മധ്യനിര തകര്‍ന്ന ഇംഗ്ലണ്ട് ആദ്യദിനം ഏഴിന് 198 എന്ന നിലയിലായിരുന്നു. എന്നാല്‍ വാലറ്റത്തെ കൂട്ടുപ്പിടിച്ച് ബട്‌ലര്‍ നടത്തിയ പോരാട്ടം ഇംഗ്ലണ്ടിനെ മോശമല്ലാത്ത സ്‌കോറിലേക്ക് നയിച്ചു. ആദില്‍ റഷീദ് 51 പന്തില്‍ 15, സ്റ്റുവര്‍ട്ട് ബ്രോഡ് 59 പന്തില്‍ 38 എന്നിവര്‍ നിര്‍ണായകമായ സംഭാവന നല്‍കി. ജഡേജയ്ക്ക് പുറമെ ഇശാന്ത് ശര്‍മ, ബുംറ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. 

click me!