ഷെഹ്‌സാദിന് പിന്നാലെ നബിയും തിളങ്ങി; ഇന്ത്യയുടെ വിജയലക്ഷ്യം 253 റണ്‍സ്

By Web TeamFirst Published Sep 25, 2018, 8:46 PM IST
Highlights
  • ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യക്ക് 253 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252  റണ്‍സാണ് അഫ്ഗാന്‍ നേടിയത്. സെഞ്ചുറി നേടിയ മുഹമ്മദ് ഷെഹ്‌സാദ് (116 പന്തില്‍ 124), അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് നബി (56 പന്തില്‍ 64) എന്നിവരാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യക്ക് 253 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252  റണ്‍സാണ് അഫ്ഗാന്‍ നേടിയത്. സെഞ്ചുറി നേടിയ മുഹമ്മദ് ഷെഹ്‌സാദ് (116 പന്തില്‍ 124), അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് നബി (56 പന്തില്‍ 64) എന്നിവരാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ജഡേജ മൂന്ന് വിക്കറ്റ വീഴ്ത്തി. 

ടോസ് നേടിയ അഫ്ഗാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഷെഹ്‌സാദ് അഫ്ഗാന് നല്‍കിയത്. ജാവേദ് അഹമ്മദിയുമായി 65 റണ്‍സ് കൂട്ടുക്കെട്ടാണ് ഷെഹ്‌സാദ്  പടുത്തുയര്‍ത്തിയത്. ഇതില്‍ 56 റണ്‍സ് ഷെഹ്‌സാദിന്റെ സംഭാവനയായിരുന്നു. അഞ്ച് റണ്‍സ് മാത്രമാണ് ജാവേദ് നേടിയത്. പിന്നീട് തുര്‍ച്ചയായി അഫ്ഗാന് വിക്കറ്റുള്‍ നഷ്ടമായി. മൂന്നാമനായി ഇറങ്ങിയ റഹ്മത്ത് ഷാ (3)യുടെ വിക്കറ്റ് ജഡേജ തെറിപ്പിച്ചു. 

റണ്‍സൊന്നുമെടുക്കാതെ ഹഷ്മദുള്ള ഷഹീദി, ക്യാപ്റ്റന് അസ്ഖര്‍ അഫ്ഗാന്‍ എന്നിവര്‍ പുറത്തായതോടെ അഫ്ഗാന്‍ 82ന് നാല് എന്ന നിലയിലേക്ക് കൂപ്പുക്കുത്തി. 17 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്. വൈകാതെ ഷെഹ്‌സാദ് സെഞ്ചുറി പൂര്‍ത്തിയാക്കി. ആറ് പടുക്കൂറ്റന്‍ സിക്‌സും  10 ഫോറും അടങ്ങുന്നതായിരുന്നു ഷെഹാസാദിന്റെ ഇന്നിങ്‌സ്. 124 റണ്‍സെടുത്ത ഷെഹ്‌സാനദിനെ കേദാര്‍ ജാദവിന്റെ പന്തില്‍ ദിനേശ് കാര്‍ത്തിക് ക്യാച്ചെടുത്ത് പുറത്താക്കി. അഫ്ഗാന്‍ വിക്കറ്റ് കീപ്പറുടെ അറാം സെഞ്ചുറിയാണിത്. ഇതിനിടെ നെയ്ബ് (46 പന്തില്‍ 15) പുറത്തായതും അഫ്ഗാന് തിരിച്ചടിയായി. 

എന്നാല്‍ നബിയും നജീബുള്ള സദ്രാനും (20 പന്തില്‍ 20) അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. മൂന്ന് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു നബിയുടെ ഇന്നിങ്‌സ്. 56 പന്തില്‍ നിന്ന് 64 റണ്‍ സ്വന്തമാക്കിയ നബിയെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ കുല്‍ദീപ് ക്യാച്ചെടുത്ത് പുറത്താക്കി. ഇവര്‍ക്ക് ശേഷമെത്തിയ അഫ്ഗാന്‍ താരങ്ങള്‍ക്ക് റണ്‍നിരക്ക് ഉയര്‍ത്താന്‍ സാധിക്കാതിരുന്നത് തിരിച്ചടിയായി. റാഷിഖ് ഖാന്‍ (18 പന്തില്‍ 12) അഫ്താബ് ആലം ( ആറ് പന്തില്‍ രണ്ട്) പുറത്താവാതെ നിന്നു. ജഡേജയ്ക്ക് പുറമെ കുല്‍ദീപ് യാദവ് രണ്ടും, ദീപക് ചാഹര്‍, കേദാര്‍ ജാദവ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ അഞ്ച് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക്  വിശ്രമം അനുവദിച്ചു. ധോണി ഏറെ കാലത്തിന് ശേഷം ഇന്ത്യയെ നയിക്കുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കെ.എല്‍ രാഹുല്‍ ഓപ്പണറുടെ റോളിലെത്തും. അമ്പാട്ടി റായുഡുവാണ് താരത്തിന് കൂട്ട്. മനീഷ് പാണ്ഡെ, ദീപക് ചാഹര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഇന്ത്യന്‍ ടീമിലെത്തി.

click me!