കേരള ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന ആരോപണം തള്ളി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ. അഡ്ഹോക്ക് കമ്മിറ്റിയുടെ വാദങ്ങൾ തെറ്റാണെന്നും സത്യം തിരിച്ചറിയാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നേരിട്ട് അന്വേഷണം നടത്തണമെന്നും ടിപി ദാസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന ആരോപണം തള്ളി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ. അഡ്ഹോക്ക് കമ്മിറ്റിയുടെ വാദങ്ങൾ തെറ്റാണെന്നും സത്യം തിരിച്ചറിയാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നേരിട്ട് അന്വേഷണം നടത്തണമെന്നും ടിപി ദാസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന ആരോപണത്തെ തുടർന്ന് ഇന്നലെ നടത്താനിരുന്ന തെരഞ്ഞെടുപ്പ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മാറ്റി വച്ചിരുന്നു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് തന്നെ അസോസിയേഷന് കീഴിലെ ശക്തരായ സംഘടനകളുടെ യോഗം വിളിച്ചുചേർത്ത് പാനൽ അവതരിപ്പിച്ചത് സമവായശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്നും ടിപി ദാസൻ പറഞ്ഞു.
നിലവിലെ അഡ്ഹോക്ക് കമ്മിറ്റി അംഗം സ്ഥാനാർത്ഥിയാകുന്ന എതിർ പാനലിന്റെ പരാജയ ഫലമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും 29 സംഘടനകളുള്ള അസോസിയേഷനിൽ 23 പേരുടെ പിന്തുണയും വി.സുനിൽ കുമാറിന്റെ പാനലിന് ഉണ്ടെന്നും ടിപി ദാസൻ അവകാശപെടുന്നു. എന്നാൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ അഡ്ഹോക്ക് കമ്മിറ്റി തെറ്റിദ്ധരിപ്പിച്ചുവെന്നും ഇക്കാര്യത്തിലെ വസ്തുത മനസിലാക്കാൻ ഐഒഎ നേരിട്ട് അന്വേഷണം നടത്തണമെന്നും ടിപി ദാസന്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് മാറ്റി വച്ചുവെന്ന ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാൻ ഇലക്ഷൻ കമ്മീഷണർ തയ്യാറാകാത്തതിന് പിന്നിൽ ദുരുദ്ധേശമുണ്ടെന്നും ടിപി ദാസൻ ആരോപിച്ചു. മുപ്പതിനുള്ളിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ ഇലക്ഷൻ കമ്മീഷണർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് സുനിൽ കുമാർ വിഭാഗത്തിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.