
തിരുവനന്തപുരം: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ഇന്നിംഗ്സ് തോല്‍വിയിലേക്ക്. 265 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെന്ന പരിതാപകരമായ നിലയിലാണ്. ആദ്യ ഇന്നിംഗ്സില്‍ കേവലം 63 റണ്‍സിനാണ് കേരളം പുറത്തായത്.
20 റണ്ണുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ഒമ്പത് റണ്ണോടെ വി എ ജഗദീഷുമാണ് ക്രീസില്‍. അരുണ്‍ കാര്‍ത്തിക്(4), ജലജ് സക്സേന(1), രോഹന്‍ പ്രേം(0), അക്ഷയ് ചന്ദ്രന്‍(2) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. മധ്യപ്രദേശിനായി ആവേശ് ഖാനും കുല്‍ദീപ് സെന്നും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ക്യാപ്റ്റന്‍ നമാന്‍ ഓജയുടെയും(79), യാഷ് ദുബേയുടെയും(79), രജത് പട്ടീദാറിന്റെയും(73) ബാറ്റിംഗ് മികവിലാണ് മധ്യപ്രദേശ് 328 റണ്‍സ് കുറിച്ചത്. ഓപ്പണര്‍ ആര്യമാന്‍ വിക്രം ബിര്‍ല 25 റണ്‍സെടുത്തു. കേരളത്തിനായി ജലജ് സക്സേന നാലും ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ബി ഗ്രൂപ്പില്‍ രണ്ട് ജയവും ഒരു സമനിലയുമായി 13 പോയന്റുള്ള കേരളമാണ് മുന്നില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!