
ബ്യൂണസ് ഐറിസ്: യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി സ്വര്‍ണം വെടിവെച്ചിട്ടു. കൊറിയന്‍ താരത്തെ പിന്തള്ളിയാണ് സൗരഭിന്‍റെ നേട്ടം. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി സ്വര്‍ണം നേടിയിരുന്നു.
നേരത്തെ ആണ്‍കുട്ടികളുടെ ഭാരോദ്വഹനത്തില്‍ ജെറിമി ലാല്‍റിന്നുംഗയാണ് ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. 62 കിലോ വിഭാഗത്തില്‍ 274 കിലോ ഭാരമുയര്‍ത്തിയാണ് മിസോറാമില്‍ നിന്നുള്ള താരം സ്വര്‍ണം നേടിയത്. യൂത്ത് ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമായിരുന്നു ഇത്.
വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകറിലൂടെയായിരുന്നു രണ്ടാം സ്വര്‍ണം. 236.5 പോയന്റോട് കൂടിയാണ് സ്വര്‍ണം. യൂത്ത് ഒളിമ്പിക്സില്‍ ഒരു ഇന്ത്യൻ പെണ്‍കുട്ടിയുടെ ആദ്യ സ്വര്‍ണ മെഡലാണ് ഇത്.