
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥവാ കൃത്രിമ ബുദ്ധി (എഐ) ഇന്ന് മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. വിവരങ്ങൾ കണ്ടെത്താനോ സങ്കീർണ്ണ പ്രശ്നങ്ങൾ പരിഹരിക്കാനോ മുമ്പൊക്കെ ഏറെ സമയം ചെലവഴിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ ഒരു പ്രോംപ്റ്റ് നൽകിയാൽ മാത്രം മതി ചാറ്റ്‍ജിപിടി, ഗൂഗിൾ ജെമിനി, ക്ലോഡ് എഐ പോലുള്ള എഐ ചാറ്റ്ബോട്ടുകൾ വേഗത്തിൽ മറുപടി നൽകുന്നു. വിദ്യാർഥികൾ മുതൽ ഐടി പ്രൊഫഷണലുകൾ വരെ, വലിയ കമ്പനികൾ മുതൽ സാധാരണ ഉപയോക്താക്കൾ വരെ എല്ലാവരും ഇന്ന് എഐ സേവനങ്ങളെ ആശ്രയിക്കുന്ന സാഹചര്യമാണുള്ളത്.
എന്നാൽ ഭാവിയിൽ എഐ സേവനങ്ങൾ സൗജന്യമായി ലഭിക്കില്ലെന്ന സൂചനകൾ ഇപ്പോൾ ഉയരുകയാണ്. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഭാവിയിൽ വൈദ്യുതി അല്ലെങ്കിൽ വെള്ളം പോലുള്ള ഒരു യൂട്ടിലിറ്റി സേവനമായി മാറാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ആളുകൾ അതിനെ മീറ്റർ അടിസ്ഥാനത്തിൽ ഉപയോഗിക്കുകയും അതിനായി പണം നൽകുകയും ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഈ അഭിപ്രായം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ചിലർ എഐ മനുഷ്യരെ അതിനോട് ആശ്രയപ്പെടുത്തുന്നുവെന്നും പിന്നീട് അതിന് പണം ഈടാക്കാനുള്ള പദ്ധതിയാണിതെന്നും വിമർശിക്കുന്നു. ചില ഗവേഷണങ്ങളും ഈ ആശങ്കയ്ക്ക് പിന്തുണ നൽകുന്നു. എംഐറ്റി മീഡിയ ലാബ് നടത്തിയ പഠനത്തിൽ എഐ ഉപയോഗിക്കുന്ന വിദ്യാർഥികളിൽ മസ്‍തിഷ്‍ക പ്രവർത്തനം കുറവാണെന്ന് കണ്ടെത്തി. അതുപോലെ മൈക്രോസോഫ്റ്റ് നടത്തിയ പഠനത്തിൽ എഐ ഉപകരണങ്ങൾ ഉപയോഗിക്കുന്ന ജീവനക്കാരിൽ വിമർശനാത്മക ചിന്താശേഷി ഉപയോഗം കുറയുന്നതായി കണ്ടെത്തി.
ഇതിനിടെ എഐ സേവനങ്ങൾ കൂടുതൽ പണമടച്ച് ഉപയോഗിക്കേണ്ട രീതിയിലേക്ക് മാറുന്ന ലക്ഷണങ്ങളും കാണുന്നു. ആന്ത്രോപിക്ക് അടുത്തിടെ കോഡിംഗ് ഏജന്‍റായ ക്ലോഡ് കോഡിൽ കോഡ് റിവ്യു എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. കോഡിലെ പിഴവുകൾ കണ്ടെത്താൻ സഹായിക്കുന്ന ഈ സേവനം ഓരോ അഭ്യർഥനയ്ക്കും അധിക ചാർജോടെ ലഭ്യമാകും. മുമ്പ് മനുഷ്യർ തന്നെ ചെയ്‍തിരുന്ന ജോലികൾക്കാണ് ഇപ്പോൾ എഐ ഉപയോഗിച്ച് പണം അടയ്ക്കേണ്ട അവസ്ഥ വരുന്നത് എന്നതാണ് ശ്രദ്ധേയം.
അതേസമയം, എഐയ്ക്ക് നിരവധി നല്ല വശങ്ങളും ഉണ്ട്. ആരോഗ്യരംഗത്ത് വലിയ മുന്നേറ്റങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സഹായകമാകുന്നു. ഗൂഗിൾ ഡീപ്പ്‌മൈൻഡ് വികസിപ്പിച്ച ആൽഫ ഫോൾഡ് എന്ന എഐ സംവിധാനം പ്രോട്ടീൻ ഘടന പ്രവചിച്ച് മരുന്ന് ഗവേഷണത്തിന് വലിയ സഹായം നൽകിയിട്ടുണ്ട്. ചാറ്റ്‍ജിപിടിയുടെ വിദ്യാഭ്യാസ ഫീച്ചറുകൾ വിദ്യാർഥികളെ തെറ്റുകൾ തിരിച്ചറിയാനും ഉൾക്കാഴ്ച നൽകാനും സഹായിക്കുന്നു. മൊത്തത്തിൽ, എഐ മനുഷ്യരുടെ ജീവിതം എളുപ്പമാക്കുന്നുവെങ്കിലും അതിനോടുള്ള അമിത ആശ്രയം ഭാവിയിൽ പുതിയ സാമ്പത്തികവും ബൗദ്ധികവുമായ വെല്ലുവിളികൾ സൃഷ്‍ടിക്കാം എന്നതാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam