ക്ലോഡ് മൈഥോസ്; ടെക് ലോകത്തെ ഞെട്ടിച്ച ആൻത്രോപിക്കിന്റെ ശക്തനായ സൈബർ സുരക്ഷാ എഐ

Published : Apr 11, 2026, 10:32 PM IST
AI Logo

Synopsis

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ ആൻത്രോപിക് വികസിപ്പിച്ച 'ക്ലോഡ് മൈഥോസ്' എന്ന പുതിയ സൈബർ സുരക്ഷാ എഐ, ഗുരുതരമായ സുരക്ഷാ ദൗർബല്യങ്ങൾ കണ്ടെത്താൻ അസാധാരണ കഴിവുള്ളതാണ്. 

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ ആൻത്രോപിക് വികസിപ്പിച്ച പുതിയ സൈബർ സുരക്ഷാ എഐ മോഡൽ 'ക്ലോഡ് മൈഥോസ് പ്രിവ്യൂ' ടെക് മേഖലയിൽ വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ്. വെറും 48 മണിക്കൂറിനുള്ളിൽ പ്രഖ്യാപിച്ച ഈ മോഡൽ, സൈബർ സുരക്ഷാ രംഗത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തിയുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രത്യേകിച്ച് വലിയ കോഡ്‌ ബേസുകളിൽ ഒളിഞ്ഞിരിക്കുന്ന ഗുരുതരമായ സുരക്ഷാ ദൗർബല്യങ്ങൾ കണ്ടെത്തുന്നതിൽ ഇതിന് അസാധാരണ കഴിവുണ്ട് എന്നാണ് വിലയിരുത്തൽ.

ക്ലോഡ് മൈഥോസ് പല പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെയും വെബ് ബ്രൗസറുകളിലെയും ആയിരക്കണക്കിന് ഗുരുതര ദൗർബല്യങ്ങൾ കണ്ടെത്തിയിട്ടുണ്ട് എന്ന് ആന്ത്രോപിക്ക് പറയുന്നു. ഇത് ശരിയാണെങ്കിൽ, ആഗോള സൈബർ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ മോഡലിന്റെ ശക്തി കണക്കിലെടുത്ത്, പൊതുജനങ്ങൾക്ക് ഇത് ഇപ്പോൾ ലഭ്യമാക്കിയിട്ടില്ല.

ഇപ്പോൾ ഈ മോഡൽ പ്രൊജക്റ്റ് ഗ്ലാസ്വിംഗ് എന്ന പദ്ധതിയിലെ തിരഞ്ഞെടുത്ത പങ്കാളികൾക്ക് മാത്രമാണ് ആന്ത്രോപിക്ക് ലഭ്യമാക്കിയത്. ഇതിൽ ആമസോൺ വെബ് സർവീസസ് (AWS), ആപ്പിൾ, ബ്രോഡ്‌കോം, സിസ്‌കോ, ക്രൗഡ്‌സ്ട്രൈക്ക്, ഗൂഗിൾ, ജെപി മോർഗൻചേസ്, ലിനക്സ് ഫൗണ്ടേഷൻ, മൈക്രോസോഫ്റ്റ്, എൻവിഡിയ, പാലോ ആൾട്ടോ എന്നിവ ഉൾപ്പെടുന്നു. മോഡലിലേക്ക് പ്രവേശനം നേടുന്നതിനായി മിക്കവാറും എല്ലാ പ്രമുഖ ടെക് കോർപ്പറേഷനുകളും ആന്ത്രോപിക്കുമായി കൈകോർത്തിട്ടുണ്ട്. എന്നാൽ, ഇവർക്ക് ഈ മോഡൽ ഉപയോഗിക്കാൻ അനുവാദമുള്ളത് പ്രതിരോധ ആവശ്യങ്ങൾക്കായാണ്. മറ്റ് സിസ്റ്റങ്ങളിലേക്ക് ആക്രമണം നടത്താൻ ഇതിനെ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

പരീക്ഷണങ്ങളിൽ ക്ലോഡ് മൈഥോസ് അതിശയകരമായ പ്രകടനം കാഴ്ചവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൈബെഞ്ച് എന്ന സൈബർ സുരക്ഷാ ബെഞ്ച്മാർക്കിൽ ഇത് 100 ശതമാനം മാർക്ക് നേടി. ഇതുവരെ ഒരു എഐ മോഡലും കൈവരിക്കാത്ത നേട്ടമാണ് ഇത്. കൂടാതെ, ഫയർഫോക്സ് ബ്രൗസറിൽ മുമ്പ് കണ്ടെത്താത്ത സുരക്ഷാ പ്രശ്നങ്ങളും ക്ലോഡ് മൈഥോസ് കണ്ടെത്തിയതായി ആൻത്രോപിക് വെളിപ്പെടുത്തി.

അതേസമയം, ഈ മോഡലിന്റെ കഴിവുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നു. തെറ്റായ ആളുകളുടെ കയ്യിൽ എത്തിയാൽ വലിയ സൈബർ ആക്രമണങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യത ഉണ്ട് എന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ, മോഡൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാത്തതാണെന്ന് കമ്പനി വ്യക്തമാക്കുന്നു. എങ്കിലും, ഇത്രയും ശക്തമായ സാങ്കേതികവിദ്യ സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിൽ തുടരുന്നത് ശരിയാണോ എന്ന ചോദ്യവും ഉയരുന്നു. ഭാവിയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെഡിറ്ററേനിയൻ കടലിനടിയിൽ കണ്ടെത്തിയ അൾട്രാ-ഹൈ-എനർജി ന്യൂട്രിനോ: പ്രാചീന ബ്ലാക്ക് ഹോൾ സ്ഫോടനമോ?
ഓപ്പോ എഫ്‌33 സീരീസ് ഏപ്രില്‍ 15ന് ഇന്ത്യയിൽ എത്തും; അമ്പരപ്പിക്കുന്ന ക്യാമറ രഹസ്യങ്ങൾ