
ന്യൂയോര്‍ക്ക്: വരും മാസങ്ങളിൽ ആഗോളതലത്തിൽ മെമ്മറി ചിപ്പ് വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ട്. 2026-ന്‍റെ ആദ്യ പാദത്തിൽ മെമ്മറി ചിപ്പുകളുടെ വിലയിൽ വൻ കുതിച്ചുചാട്ടം സംഭവിക്കും എന്നാണ് റിപ്പോർട്ടുകൾ. ചിപ്പ് കമ്പനികൾ ഉപഭോക്തൃ ഉപകരണങ്ങളിൽ നിന്ന് എഐ സെർവർ നിർമ്മാണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിന് പ്രധാന കാരണം.
സാംസങ് ഇലക്‌ട്രോണിക്‌സും എസ്‌കെ ഹൈനിക്‌സും ഈ പാദത്തിൽ സെർവർ മെമ്മറി വില 70 ശതമാനം വരെ ഉയർത്താൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 2025-ലെ ഏകദേശം 50 ശതമാനം വർധനവുമായി ഈ വർധനവ് കൂടി ചേർന്നാൽ, 2026 മധ്യത്തോടെ മെമ്മറി വില ഇരട്ടിയാകുമെന്നാണ് റിപ്പോർട്ടുകൾ. സാംസങ്, എസ്‌കെ ഹൈനിക്‌സ്, യുഎസ് ആസ്ഥാനമായുള്ള മൈക്രോൺ എന്നീ കമ്പനികളാണ് ആഗോള മെമ്മറി ഉൽപ്പാദനത്തിന്‍റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത്. ഈ കമ്പനികൾ ഇപ്പോൾ അവരുടെ നൂതന ഉൽപ്പാദന ശേഷി ഉയർന്ന മാർജിൻ സെർവർ ഡിആർഎഎം, എച്ച്‍ബിഎം(ഹൈ ബാൻഡ്‌വിഡ്ത്ത് മെമ്മറി) ചിപ്പുകളിലേക്ക് മാറ്റുകയാണ്. ഇവ എഐ ഇൻഫ്രാസ്‌ട്രക്‌ചറിന് അത്യാവശ്യമാണ്. ഇത് പിസികൾ, സ്‌മാർട്ട്‌ഫോണുകൾ പോലുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്കുള്ള മെമ്മറി വിതരണത്തെ നേരിട്ട് ബാധിക്കുന്നു.
പൊതുവായ ഡിആർഎഎം വിലകൾ 55 മുതൽ 60 ശതമാനം വരെ വർധിച്ചതായി തായ്‌വാനീസ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ട്രെൻഡ്‌ഫോഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. വിതരണക്കാരുടെ ഇൻവെന്‍ററികൾ കുറയുകയും കയറ്റുമതി വളർച്ച പൂർണ്ണമായും വർധിച്ച വേഫർ ഉൽപാദനത്തെ ആശ്രയിച്ചിരിക്കുകയും ചെയ്യുന്നതിനാൽ സെർവർ മെമ്മറി സപ്ലൈകളും സമ്മർദ്ദത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. 2026-ലെ ആദ്യ പാദത്തോടെ സെർവർ ഡിആർഎഎം വിലകൾ 60 ശതമാനത്തിൽ കൂടുതൽ ഉയരുമെന്ന് ട്രെൻഡ്‌ഫോഴ്‌സ് കണക്കാക്കുന്നു.
എഐയുടെ വർധിച്ചുവരുന്ന ആവശ്യകതയാണ് ഈ പ്രതിസന്ധിയുടെ മൂലകാരണം. മൈക്രോസോഫ്റ്റ്, ഗൂഗിൾ, മെറ്റാ, ഓപ്പൺഎഐ, ആമസോൺ തുടങ്ങിയ ഹൈപ്പർസ്കെയിലറുകൾ എഐ സെർവറുകളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നു. ഇത് സിലിക്കൺ വേഫർ ഉപയോഗം ഉപഭോക്തൃ ഉപകരണങ്ങളിൽ നിന്ന് എഐ ഇൻഫ്രാസ്‌ട്രക്‌ചറിലേക്ക് സ്ഥിരമായി മാറ്റുകയും സാധാരണ മെമ്മറി മൊഡ്യൂളുകളുടെ ലഭ്യത കുറയ്ക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.
ഐഡിസിയുടെ കണക്കനുസരിച്ച് ഈ വർഷം ഡിആർഎഎം, എൻഎഎൻഡി വിതരണ വളർച്ച യഥാക്രമം 16 ശതമാനവും 17 ശതമാനവും മാത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നിലവിലെ ശരാശരിയേക്കാൾ വളരെ താഴെയാണ്. അതേസമയം, മെമ്മറി ചിപ്പ് കമ്പനികളുടെ ഓഹരികൾ വൻതോതിൽ ഉയർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം മൈക്രോണിന്‍റെ ഓഹരികൾ 240 ശതമാനം ഉയർന്നു. സാംസങ്ങിന്‍റെ ഓഹരികൾ ഇരട്ടിയായി. എസ്‌കെ ഹൈനിക്‌സിന്‍റെ വിപണി മൂലധനം ഏതാണ്ട് നാലിരട്ടിയായി എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam