ബുധനാഴ്ച രാത്രി അറ്റ്‌ലാന്‍റയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് മുന്നിലായിരുന്ന ഇംഗ്ലണ്ട് ഫൈനൽ ഉറപ്പിച്ചിരിക്കെയാണ് അവസാന നിമിഷങ്ങളിൽ അർജന്‍റീന കളി തിരിച്ചുപിടിച്ചത്.

അറ്റ്‌ലാന്‍റ: ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ആവേശപ്പോരാട്ടത്തിൽ വീഴ്ത്തി അർജന്‍റീന ഫൈനലിലെത്തിയതിന് പിന്നാലെ വൈറലായി മൈതാനത്തെ മറ്റൊരു കൗതുകകാഴ്ച. മത്സരത്തിന് ശേഷം ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിന്‍റെ വാട്ടർ ബോട്ടിൽ കയ്യിൽ കിട്ടിയ അർജന്‍റീനിയൻ താരങ്ങൾ അത് നോക്കി പരസ്പരം ട്രോളി ചിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അർജന്‍റീനിയൻ കളിക്കാരുടെ പെനൽറ്റി ശൈലികൾ അടയാളപ്പെടുത്തിയ 'ചീറ്റ് ഷീറ്റ്' ഒട്ടിച്ചതായിരുന്നു ഈ വെള്ള കുപ്പി.

ബുധനാഴ്ച രാത്രി അറ്റ്‌ലാന്‍റയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് മുന്നിലായിരുന്ന ഇംഗ്ലണ്ട് ഫൈനൽ ഉറപ്പിച്ചിരിക്കെയാണ് അവസാന നിമിഷങ്ങളിൽ അർജന്‍റീന കളി തിരിച്ചുപിടിച്ചത്. 86-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസും ഇഞ്ചുറി ടൈമിൽ ലൗതാരോ മാർട്ടീനസും നേടിയ ഗോളുകളിലാണ് അർജന്‍റീന 2-1 ന് ജയം പിടിച്ചെടുത്തത്.

Scroll to load tweet…

മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയില്ല, പക്ഷേ 'രഹസ്യരേഖ' പരസ്യമായി

മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് ഇംഗ്ലീഷ് ഗോള്‍ കീപ്പർ പിക്ഫോർഡ് തന്‍റെ വാട്ടർ ബോട്ടിലിൽ അർജന്‍റീന താരങ്ങളുടെ പെനൽറ്റി വിവരങ്ങൾ അടങ്ങിയ സ്റ്റിക്കർ പതിപ്പിച്ചത്. ഏത് താരം ഏത് വശത്തേക്ക് ഷോട്ടുതിർക്കാനാണ് സാധ്യതയെന്ന കൃത്യമായ ഡാറ്റയായിരുന്നു ഇതിലുണ്ടായിരുന്നത്. മുൻപ് യൂറോ കപ്പിൽ സ്വിറ്റ്സർലൻഡിന്‍റെ മാനുവൽ അകാഞ്ചിയുടെ പെനാൽറ്റി തടുക്കാൻ പിക്ഫോർഡിനെ സഹായിച്ചത് ഇതേ തന്ത്രമായിരുന്നു. എന്നാൽ മത്സരം നിശ്ചിത സമയത്ത് തന്നെ അർജന്‍റീന ജയിച്ചതോടെ പിക്ഫോർഡിന് ഈ കുപ്പി ഉപയോഗിക്കേണ്ടി വന്നില്ല. കളിക്ക് ശേഷമുള്ള വിജയാഘോഷത്തിനിടയിലാണ് അർജന്‍റീനിയൻ കോച്ചിംഗ് സ്റ്റാഫിലെ ഒരാൾക്ക് മൈതാനത്ത് നിന്ന് ഈ കുപ്പി ലഭിക്കുന്നത്.

Scroll to load tweet…

ഈ ലോകകപ്പിൽ ഓസ്ട്രിയക്കെതിരെയും ഈജിപ്തിനെതിരെയും പെനാൽറ്റി നഷ്ടപ്പെടുത്തിയ നായകൻ ലിയോണൽ മെസിയെ കോച്ചിംഗ് സ്റ്റാഫ് ഈ കുപ്പി കാണിച്ചതോടെയാണ് ഗാലറിയിലും മൈതാനത്തും ചിരി പടർന്നത്. തുടർന്ന് കുപ്പിയുമായി താരം എൻസോ ഫെർണാണ്ടസിന്‍റെ അടുത്തേക്ക് ചെന്നു. കുപ്പിയിൽ തന്‍റെ പേരും താൻ അടിക്കാൻ സാധ്യതയുള്ള വശവും രേഖപ്പെടുത്തിയത് നോക്കി ചെൽസി മിഡ്ഫീൽഡറായ എൻസോ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇംഗ്ലണ്ടിനെതിരെയുള്ള നാടകീയ വിജയത്തിന് ശേഷം അർജന്‍റീനിയൻ ക്യാമ്പിലെ വലിയ ആശ്വാസത്തിന്‍റെ തെളിവായി ഈ ദൃശ്യങ്ങൾ മാറി. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ സ്പെയിനെ നേരിടാനൊരുങ്ങുന്ന അർജന്‍റീന തങ്ങളുടെ നാലാം ലോകകിരീടമാണ് ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക